മലയാളിയുടെ കപടമുഖത്തെ വലിച്ചുകീറി 'പകര്‍ന്നാട്ടം'; യുവാക്കള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ബോധമില്ലെന്ന് ആക്ഷേപിക്കുന്ന കാലത്ത് വിപ്ലവം തീർത്ത് യുവഎഴുത്തുകാരന്‍
തിരുവനന്തപുരം: പകര്‍ന്നാട്ടം എന്ന പേര് ഉപയോഗിച്ച് പഴകിയതാണെങ്കിലും ആ പേരില്‍ ഒരുക്കിയ ഷോര്‍ട്ട്ഫിലിം പ്രമേയം കൊണ്ട് പുത്തന്‍പുതുമ നല്‍കുന്നു. ബിരുദവിദ്യാര്‍ത്ഥിയായ ദേവാനന്ദ് ദേവ സംവിധാനം ചെയ്ത ഈ ചെറു സിനിമ മലയാളിയുടെ കപടമുഖത്തെ വലിച്ചുകീറി ഒട്ടിക്കുന്നു. പുറമേ പുരോഗമനത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും വാതോരാതെ വാചാലരാവുകയും ഉള്ളില്‍ ജാതി, ജന്മികുടിയാന്‍ ബോധം പരിലാളിക്കുകയും ചെയ്യുന്ന നേതാക്കളും സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും യുവജനനേതാക്കളും അടക്കമുള്ള ചിലര്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണിത്. അടുത്തകാലത്ത് കേരളത്തിലുണ്ടായ നിരവധി സംഭവങ്ങളുമായി ഇതിന്റെ പ്രമേയത്തെ കൂട്ടിവായിക്കാനാകും. അതുതന്നെയാണ് സംവിധായകന്റെയും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവരുടെയും വിജയം.
വിപ്ലവവും പുരോഗമനവും ആദര്‍ശവും എല്ലാം സമൂഹമാധ്യമങ്ങളിലെയോ, ചാനലുകളിലെയോ ചര്‍ച്ചകള്‍ക്കുള്ള അന്നം മാത്രമാക്കുന്ന കപടമുഖങ്ങള്‍ കൂടിവരുകയാണ്. കോട്ടയത്ത് കെവിന്‍ എന്ന യുവവാവ് ദളിത് ക്രിസ്ത്യാനിയായത് കൊണ്ട്, പ്രണയിച്ച പെണ്‍കുട്ടിയുടെ സഹോദരനും പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കണ്ടത്. അതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊരു സംഭവവും ഉണ്ടായി, കൊലപാതകികളില്‍ ചിലര്‍ വിപ്ലവ യുവജനപ്രസ്ഥാനങ്ങളുടെ സജ്ജീവപ്രവര്‍ത്തകരും നവോത്ഥാനത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ സംവദിക്കുന്നവരും ആയിരുന്നു. പകര്‍ന്നാട്ടം കണ്ടപ്പോള്‍ അത്തരം നിരവധി സംഭവങ്ങളാണ് മനസ്സിലൂടെ കടന്ന് പോയത്.
സംവിധായകന്റെ സഹപാഠിയായ അരവിന്ദ് എം ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. യക്ഷിക്കാവില്‍ വിളക്ക് കത്തിക്കാതിരിക്കുന്നതല്ല, കൂടെയുള്ളവന്റെ ജാതിയോ, മതമോ, നിറമോ നോക്കാതെ ചേര്‍ത്ത് നിര്‍ത്തുന്നതാണ് വിപ്ലവം എന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ എഴുത്തുകാരന്റെ രാഷ്ട്രീയം. യുവാക്കള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ബോധമില്ലെന്ന് പലരും ആക്ഷേപിക്കുന്ന കാലത്താണ് ഇത്തരത്തിലൊരു യുവഎഴുത്തുകാരന്‍ ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha