പൗരത്വം വിഷയമാകുന്ന 'കാറ്റ്, കടൽ, അതിരുകൾ' എന്ന ചിത്രം പ്രദർശനത്തിന്; പ്രദർശനാനുമതി ലഭിക്കുന്നത് 'പൗരത്വ ബിൽ', "പശു' എന്ന വാക്കുകള്‍ ഒഴിവാക്കണമെന്ന സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിയുടെ വ്യവസ്ഥയില്‍
ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഭയാർത്ഥി സമൂഹമായ റോഹിങ്ക്യൻ അഭയാർത്ഥികളുടെ കഥ പറയുന്ന ആദ്യ ഇന്ത്യൻ ചിത്രമായ കാറ്റ്, കടൽ, അതിരുകൾ പ്രദർശനത്തിന് ഒരുങ്ങുന്നു. കൊക്കൂൺ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷാജി. ഇ.കെ നിർമ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാറ്റ്, കടൽ, അതിരുകൾ'. ജനുവരി 31ന് കേരളത്തിലെ വിവിധ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
അടുത്തകാലത്ത് ഇന്ത്യയിലേക്ക് അഭയം തേടിവന്ന റോഹിങ്ക്യൻ അഭയാർത്ഥികളുടെയും അറുപത് വർഷം മുമ്പ് ദലൈലാമയോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബറ്റൻ സമൂഹത്തിന്‍റെയും ജീവിതമാണ് ചിത്രത്തിൽ പങ്കുവെക്കുന്നത്. ഇന്ത്യയെമ്പാടും പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്ന സമയത്താണ് അഭയാർത്ഥി പ്രശ്നവും പൗരത്വവും ദേശീയതയും വംശീയതയും ചർച്ച ചെയ്യുന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്.
അഭയാർത്ഥികളുടെ കഥ പറയുന്നതിനാൽ ചിത്രം വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുമെന്നത്തിന്റെ പേരിൽ റീജിയണൽ സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള "പൗരത്വ ബിൽ', "പശു' എന്ന വാക്കുകള്‍ ഒഴിവാക്കണമെന്ന വ്യവസ്ഥയില്‍ ആണ് അനുമതി നൽകുന്നത്. കർണ്ണാടകയിലെ ബൈലക്കൂപ്പ, സിക്കിമിലെ നാഥുല, ഗുരുദേഗ്മാർ, ഹിമാചൽ പ്രദേശിലെ മക്ലിയോഡ്ഗഞ്ച്, മണാലി, ദില്ലി എന്നിവയാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. അനു മോഹൻ, ലിയോണ ലിഷോയ്, കൈലാഷ്, അനിൽ മുരളി, ഡോ. വേണുഗോപാൽ, ശരൺ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ധാവാ ലാമോ എന്ന തിബറ്റൻ അഭയാർത്ഥിയായി അഭിനയിക്കുന്നത് അതപേരിലുള്ള ബൈലക്കുപ്പ അഭയാർത്ഥി സെറ്റിൽമെന്റിലെ അന്തേവാസിയാണ്. എസ് ശരത്തിന്റെയാണ് തിരക്കഥ.
https://www.facebook.com/Malayalivartha