ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത അതുല്യ പ്രതിഭ; ദാരിദ്ര്യം നിറഞ്ഞ കുടുംബ പച്ഛാത്തലത്തില്‍ നിന്നും സിനിമലോകത്തേക്ക്, മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം
ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. പ്രേക്ഷകരെ ഇന്നും ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന അതുല്യ പ്രതിഭയാണ് ചാലക്കുടിക്കാരന്‍ മണി. ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായ മണി ദാരിദ്ര്യം നിറഞ്ഞ കുടുംബ പച്ഛാത്തലത്തില്‍ നിന്നുമാണ് സിനിമലോകത്തേക്ക് മണി എത്തുന്നത്.
മിമിക്രികലാകാരനായാണ് താരം തുടക്കം കുറിക്കുന്നത്. സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ഏറെ ശ്രദ്ധിക്കപെട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിയിരുന്നു.വിനയന്‍ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി മാറി. അന്ധഗായകനായ രാമുവിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാത്ത കഥാപാത്രങ്ങളിൽ ഒന്നായി ഇത് വിളങ്ങുന്നു.
ഇതുകൂടാതെ രാമു എന്ന കഥാപാത്രത്തിന്റെ അവതരണത്തിന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി പ്രൈസ്, സത്യന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്‌സ്-ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തിയിരുന്നു. കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മണി ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്‌തു. നടന്‍ എന്നതിനൊപ്പം നല്ല ഗായകന്‍ കൂടിയാണ് കലാഭവന്‍ മണി. നാടന്‍ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല എന്ന് തന്നെ പറയുവാൻ സാധിക്കും. നിരവധി താരങ്ങളാണ് കലാഭവൻ മാണിയുടെ ഓർമദിനത്തിൽ അനുശോചന രേഖപ്പെടുത്തി രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha