'കോവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ക്ലാസ്സ്‌മേറ്റ്സ് ടീം വീഡിയോകോളിനെ ഏറ്റെടുത്ത് ആരാധകർ
ഈ നാൽവർ സംഘം പതിവ് തെറ്റിക്കാത്ത ക്‌ളാസ്സ്‌മേറ്റ്‌സാണ്. കഴിഞ്ഞ ലോക്ക്ഡൗണിനും ഇവര്‍ വീഡിയോ കോള്‍ വഴി പരസ്പരം കണ്ടുമുട്ടിയിരുന്നു. മുരളി, പയസ്, സുകു, സതീശന്‍ അഥവാ നരേന്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, ജയസൂര്യ.
ക്ലാസ്സ്‌മേറ്റ്സ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായിരുന്നു ഈ നാലുപേരും. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് ഒഴികെ മറ്റെല്ലാവരും നാട്ടിലായിരുന്നു.
'ആടുജീവിതം' ഷൂട്ടിങ്ങിനായി പൃഥ്വി അന്ന് ജോര്‍ദാനിലെ മരുഭൂമിയില്‍ കഴിയുകായായിരുന്നു. ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു പൃഥ്വി.
ഇന്ന് ഇവരെല്ലാം തന്നെ സ്വന്തം ഭവനങ്ങളുടെ സുരക്ഷയിലാണ്. പങ്കെടുത്ത നാലുപേരും സ്ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ജയസൂര്യയുടെ ക്യാപ്‌ഷനാണ് രസകരം.
'കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍' എന്നാണ് ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം ഇതില്‍ ജയസൂര്യയുടെ ചിത്രം മാത്രമാണ് തിയേറ്ററുകളിലെത്തിയത്. 'വെള്ളം' ആയിരുന്നു റിലീസ് ചെയ്ത ആദ്യ ചിത്രം. ആദ്യമായി ഒ.ടി.ടി.യിലെത്തിയ താരചിത്രവും ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' ആയിരുന്നു.
ഇന്ദ്രജിത്തിന്റെ 'ഒരു ഹലാല്‍ ലവ് സ്റ്റോറി' ഡിജിറ്റല്‍ റിലീസ് ചെയ്തു. മറ്റു രണ്ടുപേരുടെയും സിനിമകള്‍ക്കായി തിയേറ്ററുകള്‍ വീണ്ടും തുറക്കണം.
അടുത്ത തവണ നേരില്‍ കാണാന്‍ കഴിയാത്തത് കൊണ്ടാവരുത് ഇത്തരമൊരു വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടാവേണ്ടത് എന്ന് നാലുപേരും പറയുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്. രാജീവ് രവിയാണ് ക്യാമറ ചലിപ്പിച്ചത്. കാവ്യാ മാധവനായിരുന്നു ചിത്രത്തിലെ നായിക. ഒന്നിലധികം നായകന്മാരെക്കൊണ്ട് മനോഹരമായി അവതരിപ്പിച്ച ക്യാമ്ബസ് ചിത്രമായിരുന്നു ക്ലാസ്സ്‌മേറ്റ്സ്.
തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളില്‍ ചിത്രത്തിന് റീമേക് ഉണ്ടായി. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha