'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാ, അന്തസ്സുള്ള സംഘടനയായിരുന്നെങ്കില്‍ വിജയ് ബാബുവിനോട് മാറി നില്‍ക്കാന്‍ പറയുമായിരുന്നു, പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്, ആരോടും പറയില്ലെന്നാണ് വിചാരിച്ചത്, അമ്മയുടെ യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതിൽ രൂക്ഷ വിമര്‍ശനവുമായി അതിജീവിതയുടെ അച്ഛന്‍
താര സംഘടനയായ അമ്മയുടെ യോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്തതിൽ വിമര്‍ശനം രൂക്ഷമാവുകയാണ്. സംഭവം വിവാദമായതിന് പിന്നാലെ വിജയ് ബാബുവിന് എതിരേയും അമ്മയ്ക്ക് എതിരേയും രൂക്ഷ വിമര്‍ശനവുമായി അതിജീവിതയുടെ അച്ഛന്‍ രംഗത്തെത്തിയിരിക്കുകയാണ്.
താരസംഘടനയായ 'അമ്മ' പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമുള്ള സംഘടനാണ്.'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിച്ചു.ചാനൽ ചര്‍ച്ചയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പണവും സ്വാധീനവും ആളുകളും ഉള്ളവര്‍ക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്തസ്സുള്ള സംഘടനയായിരുന്നെങ്കില്‍ മാറി നില്‍ക്കാന്‍ വിജയ് ബാബുവിനോട് പറയുമായിരുന്നു. കേസ് കഴിയുന്ന വരെ കാക്കാം ആയിരുന്നു.ഞാനാണ് ഇര എന്ന് ലൈവില്‍ പറഞ്ഞ ഇയാൾ പിന്നെ എന്തുകൊണ്ടാണ് ഈ കുട്ടിയുടെ പിറകെ നടന്നത്. തെറ്റുള്ളതുകൊണ്ടല്ലോ. ഈ പെണ്‍കുട്ടി ഒരു കാരണവശാലും വഴിപിഴച്ച് നടക്കുന്നവളല്ല. ഒരുമാസത്തിനകത്ത് ഉണ്ടായ സംഭവമാണ്.
അത് പറയാന്‍ പറ്റാത്ത വേദനയിലാണ് അവള്‍ നടന്നത്. ഇയാൾ പറയുന്നു അങ്ങോട്ട് ഫോണ്‍വിളിച്ചു ചാറ്റ് ചെയ്തുവെന്ന്, ഇയാള്‍ അവളെക്കാള്‍ ഇരട്ടിപ്രായമുള്ള വ്യക്തിയാണ്.പെണ്‍കുട്ടി നിയമപരമായി കേസ് കൊടുത്തതാണോ തെറ്റ് അതോ ഇയാള് ലൈവില്‍ പറഞ്ഞതോ. അങ്ങോട്ട് ചെല്ലുന്ന പെണ്‍കുട്ടിയാണെങ്കില്‍ ബ്ലോക്ക് ചെയ്യണമായിരുന്നു, അച്ഛനെയോ അമ്മയേയോ വിളിച്ചു പറയണം ആയിരുന്നു.
പല സ്ത്രീകളേയും പീഡിപ്പിച്ചിട്ടുള്ള ഈ വ്യക്തി വിചാരിച്ചു ഈ കുട്ടി എവിടേയും പറയില്ല എന്നും അതിജീവിതയുടെ അച്ഛന്‍ പറഞ്ഞു.പരാതിയില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ഒരു കോടി രൂപ മകള്‍ക്ക് വാഗ്ദാനം ചെയ്തു. ഒരു സുഹൃത്ത് മുഖേനയാണ് പണം വാഗ്ദാനം ചെയ്തത്.
അവളുടെ സഹോദരിയെ ഫോണില്‍ വിളിച്ച് കാലുപിടിച്ചെന്ന പോലെ സംസാരിച്ചു. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫോണ്‍ റെക്കോര്‍ഡിംഗ് കയ്യിലുണ്ട് . തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പണം വാഗ്ദാനം ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha