ദിലീപ് കേസിൽ പണികിട്ടി: വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര

വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര. ജഡ്ജിയെ ആക്ഷേപിക്കുകയോ, ജുഡീഷറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര കോടതിയിൽ പറഞ്ഞു. കോടതിയലക്ഷ്യക്കേസിൽ ഇന്ന് ഹാജരായ ശേഷമാണ് ബൈജു കൊട്ടാരക്കര ക്ഷമാപണം നടത്തിയത്. ചാനൽ ചർച്ചകൾക്കിടെ ജഡ്ജിയെ ആക്ഷേപിക്കുകയോ, ജുഡീഷറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും, തന്റെ ഒരു വ്യക്തിഗതമായ അഭിപ്രായ പ്രകടനമാണ് നടത്തിയതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
നിരുപാധികമുള്ള ക്ഷമാപണം അടക്കം അതിനുള്ള സാഹചര്യവും രേഖാമൂലം എഴുതി നൽകാനാണ് ഡിവിഷൻ ബഞ്ച് ബൈജു കൊട്ടാരക്കരയോട് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനനുസരിച്ച് കേസ് 25ലേയ്ക്ക് മാറ്റിട്ടുണ്ട്. നേരിട്ട് ഹാജരാകണമെന്നുള്ളതിൽ നിന്ന് ഒഴിവാക്കണമെന്ന ബൈജു കൊട്ടാരക്കരയുടെ ആവശ്യം കോടതി തള്ളി. 25നും ബൈജു കൊട്ടാരക്കര നേരിട്ട് കോടതിയിൽ ഹാജരാകണം.
വിചാരണക്കോടതി ജഡ്ജിയെയും നീതിന്യായ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജു നടത്തിയെന്നുമാണ് ഹൈക്കോടതി രജിസ്ട്രാര്‍ ചാര്‍ജ് ഷീറ്റില്‍ പറയുന്നത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം നല്‍കുന്നതിനായി ബൈജു കൊട്ടാരക്കര ഇന്ന് കോടതിയിൽ ഹാജരാവുകയായിരുന്നു. കഴിഞ്ഞ ദിവസം അവസരം നല്‍കിയെങ്കിലും നോട്ടീസ് നടപടി പൂര്‍ത്തിയായിരുന്നില്ല. വിശദീകരണം നല്‍കാനുള്ള അവസാന അവസരമായിരിക്കും ഇതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിചാരണ കോടതി ജഡ്‌ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് ബൈജു കൊട്ടാരക്കര നടത്തിയത്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്നും റജിസ്ട്രാർ ജനറൽ നൽകിയ ഡ്രാഫ്റ്റ് ചാർജിൽ വ്യക്തമാക്കുന്നു.നടി ആക്രമിപ്പെട്ട കേസില്‍ അതിജീവിതയുടെ പക്ഷത്ത് നിന്നുകൊണ്ട് എട്ടാം പ്രതിയായ ദിലീപിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന വ്യക്തിയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പലപ്പോഴും അതിരൂക്ഷമായ രീതിയിലുള്ള വിമർശനം അധിക്ഷേപ തരത്തിലേക്കും കടക്കാറുണ്ട്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദ സംഭാഷണങ്ങള്‍ ദിലീപിന്റെത് തന്നെയാണെന്ന് വ്യക്തമാക്കുന്ന എഫ് എസ് എല്‍ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഈ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഗൂഡാലോചന കേസ് രജിസ്റ്റർ ചെയ്യുകുയം നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്.
ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നുമാണ് ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണെന്നാണ് തെളിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha