ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷെനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ട മലയാളിയായ ബിനോയ് പറഞ്ഞു. കൊച്ചിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബിനോയ്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബെംഗളൂരുവിലേക്ക് ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷെെനിന്‍റെ കെെയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.
ലഹരി ഉപയോഗത്തെത്തുടര്‍ന്ന് താന്‍ നേരത്തേ ഡീ-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായി ഷൈൻ പോലീസിനോട് സമ്മതിച്ചിരുന്നു. അന്നും അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. സംവിധായകന്‍ കമലിന്റെ സംവിധാനസഹായിയായാണ് ഷൈന്‍ ടോം ചാക്കോ സിനിമയില്‍ എത്തിയത്. പിന്നീട് അഭിനയരംഗത്തേക്ക് വഴിമാറി.
വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയില്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്ന ഷൈന്‍ ടോം ചാക്കോ തിരക്കുള്ള യുവനടനായി മാറി. എന്നാല്‍ ലഹരികേസില്‍ അകപ്പെട്ടതോടെ അഭിനയ ജീവിതത്തില്‍ കരിനിഴല്‍വീണു. ഇതിനിടയിലായിരുന്നു ഷൈനിനു ചികിത്സയും നൽകി വന്നിരുന്നത്. സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും.
https://www.facebook.com/Malayalivartha