അറിയാക്കഥ വെളിപ്പെടുത്തി നടി ശാലു മേനോന്‍; ആ അറസ്റ്റ് നടന്നിട്ട് അഞ്ച് വർഷം
വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവായെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തി നടി ശാലു മേനോന്‍. സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവായെന്നാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെതിരെ ശാലു തന്നെ രംഗത്തു വന്നു.
'ഇത് കോടതിയിലിരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങളൊന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഞങ്ങളെപ്പോലെയുള്ള കലാകാരന്മാര്‍ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.' ശാലു പറഞ്ഞു.
'എന്നെ അറസ്റ്റ് ചെയ്ത സമയത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവുണ്ടായിരുന്നു. അത് 2013ല്‍ വന്നതാണ്. അതല്ലാതെ ഇപ്പോള്‍ നിലവില്‍ സാക്ഷി വിസ്താരം പോലും നടക്കാത്ത കേസില്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല. കോടതിയിലാണ് കേസ് ഇപ്പോള്‍. പെരുമ്പാവൂരിലെ കേസില്‍ എന്നെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു.'
'കഴിഞ്ഞ ദിവസം പാലക്കാട് പ്രോഗ്രാമില്‍ സ്‌റ്റേജില്‍ കയറാന്‍ നില്‍ക്കുന്നതിനിടെ കൂടെ നിന്നവര്‍ക്ക് ഫോണ്‍ വരികയാണ് എനിക്ക് അപകടം പറ്റിയെന്ന് ചാനലില്‍ വാര്‍ത്ത വരുന്നെന്ന്. എന്റെ ഫോട്ടോ സഹിതമാണ് വാര്‍ത്ത. ഇതോടെ എനിക്കും ഫോണുകള്‍ വന്നു. കൂടെയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമുള്‍പ്പെടെ വിഷമമുണ്ടാക്കി.' ശാലു പറഞ്ഞു.
എനിക്കെതിരെയുള്ള കേസും അറസ്റ്റുമെല്ലാം സംഭവിച്ചിട്ട് അഞ്ചു വര്‍ഷമായി. അതിനു ശേഷം എനിക്കങ്ങനെ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് ഇങ്ങനെ പോകുന്നു. നൃത്തപരിപാടികളില്‍ സജീവമാണ്. അതിനിടയിലാണ് ഇത്തരം വാര്‍ത്തകള്‍. ഈ രണ്ടു മൂന്നു ദിവസങ്ങളില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ്. പറയുന്നവര്‍ പറയട്ടെ, അങ്ങനെ ദോഷങ്ങള്‍ തീരുമെങ്കില്‍ തീരട്ടെ എന്നാണ് വിചാരിക്കുന്നത്. അതുകൊണ്ട് എനിക്ക് വിഷമമില്ല. എന്റെ മാതാപിതാക്കളും ഡാന്‍സ് സ്‌കൂളിലെ കുട്ടികളും വലിയ പിന്തുണയാണ് നല്‍കുന്നത്' ശാലു പറഞ്ഞു.
സോളാര്‍ കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പണം തട്ടിയെന്ന കേസാണ് ശാലുവിനെതിരെയുള്ള കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ശാലു. കേസില്‍ നടി അറസ്റ്റിലാവുകയും പിന്നീട് പുറത്തിറങ്ങുകയുമായിരുന്നു. ചങ്ങനാശ്ശേരിയില്‍ ഒരു കോടി രൂപയോളം ചിലവില്‍ ശാലു നിര്‍മ്മിച്ച വീട് ബിജു രാധാകൃഷ്ണന്‍ നല്‍കിയതാണെന്നും ആരോപണമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha