പൊന്നമ്മയുടെ രോഗം വില്ലനായപ്പോൾ നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പൊന്നമ്മ ബാബു

മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകന്റെ മനസ് പറിച്ചെടുത്തു അവര്‍. സ്‌ക്രീനില്‍ അഭിനയിച്ചധിലധികവും കണ്ണീരു കലര്‍ന്ന അമ്മ വേഷങ്ങളായിരുന്നു. അതുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും.
വർഷങ്ങളായി രണ്ടു വൃക്കകളും തകരാറിലായ മകന്റെ ജീവന് വേണ്ടി ഫേസ്ബുക്ക് ലൈവ് വന്ന നടി സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടുതുടങ്ങിയതിനു പിന്നാലെ സഹായ വാഗ്ദാനവുമായി സിനിമയ്ക്കകത്തും പുറത്തുമുള്ളവർ എത്തിയിരുന്നു. അതിനൊക്കെ തൊട്ട് പിന്നാലെയായിരുന്നു സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഇരട്ടി ശക്തിപകർന്ന് മകന് വൃക്ക നൽകാൻ തയ്യാറായി പൊന്നമ്മ ബാബു രംഗത്തെത്തിയത്. ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചത്, നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണ്, എന്റെ വൃക്ക കിഷോറിന് നല്‍കാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എനിക്കറിയില്ല, ഇല്ലെങ്കില്‍ വൃക്ക നല്‍കാന്‍ എനിക്ക് പൂര്‍ണ സമ്മതമാണെന്ന് പൊന്നമ്മ ബാബു വിളിച്ചു പറഞ്ഞിരുന്നു.'
അതിന് പിന്നാലെയാണ് പൊന്നമ്മയുടെ രോഗം വില്ലനായി എത്തിയത് നടി സേതുലക്ഷ്മിയുടെ വൃക്കരോഗിയായ മകന് വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്നാണ് പൊന്നമ്മ പറയുന്നത്. ഷുഗറും കൊളസ്ട്രോളും ഉള്ളതാണ് ഇതിന് കാരണം. വൃക്കദാനം ചെയ്യാന്‍ കഴിയാത്തതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പ്രതികരിച്ചു. നടി സേതുലക്ഷ്മിയുടെ മകന് വൃക്കദാനം ചെയ്യാന്‍ തയ്യാറാണെന്ന പൊന്നമ്മ ബാബുവിന്റെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.
'ഞാന്‍ പറഞ്ഞത് ഇത്ര വലിയ കാര്യമാണോ?' നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാമെന്നറിയിച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതില്‍ പൊന്നമ്മ ബാബുവിന് ഇപ്പോഴും അത്ഭുതമാണ്. 'ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. പറഞ്ഞത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. എന്നാല്‍ ഷുഗറും കൊളസ്ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.
അതില്‍ അല്‍പം വിഷമമുണ്ട്', പൊന്നമ്മ ബാബു പറഞ്ഞു. 'അന്ന് ചേച്ചിയോട് ഇക്കാര്യം പറഞ്ഞപ്പോഴേ താന്‍ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും കാര്യം സൂചിപ്പിച്ചിരുന്നു. ഷുഗറും കൊളസ്ട്രോളും ഒക്കെ ഉണ്ടെങ്കില്‍ കിഡ്നി ദാനം ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കിഡ്നി നല്‍കാന്‍ തയ്യാറായി ഒരു ചെറുപ്പക്കാരന്‍ എത്തിയിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ടു ചെക്കപ്പ് കൂടി ബാക്കിയുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ.
എല്ലാത്തിനും താന്‍ ചേച്ചിക്കൊപ്പമുണ്ടാകും. സാമ്പത്തികമായി കഴിയുന്നതുപോലെ സഹായിക്കും. സുഹൃത്തുക്കളും സഹായിക്കാന്‍ ഒപ്പമുണ്ട്.' ''ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോള്‍ സഹിച്ചില്ല. താനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് താന്‍ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വര്‍ഷങ്ങളായുള്ള പരിചയമാണ്. മകള്‍ക്കൊപ്പം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്‍സറായിരുന്നു.
അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ. ''ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്.
വാര്‍ത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല- പൊന്നമ്മ ബാബു പറഞ്ഞു. മകന്‍ കിഷോറും ഒരു കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന്‍ ചെയ്യുന്നുണ്ട്. വേദന കടിച്ചമര്‍ത്തിയാണ് ആ പരിപാടി ചെയ്യുന്നത്.
സഹായം വാഗ്ദാനം ചെയ്ത് നാടിന്റെ നാനാഭാഗത്ത് നിന്നും അന്വേഷണങ്ങള്‍ വരുമ്ബോള്‍ പതിനാല് വര്‍ഷത്തോളമായി താനും കുടുംബവും അനുഭവിക്കുന്ന വേദനയ്ക്ക് വൈകാതെ അറുതി വരുമെന്ന പ്രതീക്ഷയിലാണ് നടി സേതുലക്ഷ്മിയും മകന്‍ കിഷോറും.
https://www.facebook.com/Malayalivartha