കഥാപാത്രത്തിനായി നന്നായി മെലിയണമെന്ന് പറഞ്ഞു; പക്ഷെ ഭരതേട്ടൻ അത് ചെയ്യാതെ പോയി; തിരക്കഥ ഇപ്പോഴും വീട്ടിലുണ്ടെന്ന് ലളിത ചേച്ചി പറഞ്ഞു: വേദനയോടെ ജയറാം
മലയാള സിനിമയുടെ അനശ്വര സംവിധായകനായ ഭാരതനൊപ്പമുള്ള അനുഭവങ്ങൾ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖവും ഭരതേട്ടൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം. കവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരെക്കുറിച്ച് ഭരതൻ ചെയ്യാൻ ഉദ്ദേശിച്ച ചിത്രമാണ് യാഥാർഥ്യമാകാതെ പോയത്. ഇതേക്കുറിച്ചു വേദനയോടെയാണ് ജയറാം പറഞ്ഞത്.
കുഞ്ചൻ നമ്പ്യാരായി എന്റെ രൂപം വച്ച് ഭരതേട്ടൻ വരച്ച പടങ്ങൾ വീട്ടിൽ ഇപ്പോഴുമുണ്ട്. തിരക്കഥ തയ്യാറായപ്പോൾ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേയ്ക്ക് ഞാൻ പോയി. കഥാപാത്രത്തിന് വേണ്ടി നല്ലവണ്ണം മെലിയണമെന്ന് എന്നോട് നിർദേശിച്ചു. കുഞ്ചൻ നമ്പ്യാർ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നിൽക്കുമ്പോൾ പേപ്പട്ടി കടിച്ച് രോഗബാധിതനായ കുഞ്ചൻ നമ്പ്യാർ എത്തുന്നതും ഇതിനിടയിൽ മരണമെത്തുന്നതുമെല്ലാം വളരെ മനോഹരമായി ഭരതേട്ടൻ എഴുതി വച്ചിരുന്നു.
പക്ഷേ, ഇടയ്ക്ക് വച്ച് ഭരതേട്ടൻ നമ്മെ വിട്ടുപോയി. ആ തിരക്കഥ ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത പറഞ്ഞതെന്നും ജയറാം പറഞ്ഞു. മലയാള സിനിമയിലെ നവ തരംഗങ്ങൾ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഭരതൻ, പത്മരാജൻ എന്നിവർ ഒരു കാലത്ത് മലയാള സിനിമയെ ഞെട്ടിപ്പിക്കുന്ന സിനിമകളാണ് സമ്മാനിച്ചത്. അപരനൊക്കെ അപാരമായ പരീക്ഷണമായിരുന്നു. അത്തരം പരീക്ഷണങ്ങളാണ് പുതുതലമുറ നടത്തിക്കൊണ്ടിരിക്കുന്നത്.
‘ആ കൂട്ടത്തിന്റെ ഒരരികിലൂടെ പോകാൻ സാധിക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു. തിരഞ്ഞെടുപ്പിലെ പാളിച്ചകളും മറ്റുമാണ് എന്നെ അടുത്ത കാലത്ത് പിന്നിലേയ്ക്ക് നയിച്ചത്. എങ്കിലും ഏറ്റവും ഒടുവിൽ അഭിനയിച്ച രമേശ് പിഷാരടിയുടെ പഞ്ചവർണത്തത്ത, ലിയോ തദേവൂസിന്റെ ലോനപ്പന്റെ മാമ്മോദീസ എന്നിവയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തിരിച്ചുവരാൻ സാധിച്ചു.’–ജയറാം പറഞ്ഞു.
https://www.facebook.com/Malayalivartha