ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞ കാവ്യയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ച് ലാൽജോസ് പറഞ്ഞു നിനക്ക് അഭിനയിക്കാൻ പറ്റില്ലെങ്കിൽ പോകാം...

2006 ഓഗസ്റ്റ് 31 നായിരുന്നു പൃഥ്വിരാജിനെയും കാവ്യ മാധവനെയും നായിക നായകന്മാരാക്കി ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ക്ലാസ്‌മേറ്റ്‌സ് വരുന്നത്. റോമന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രത്തിന് ജെയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു തിരക്കഥ ഒരുക്കിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, ജഗതി ശ്രീകുമാര്‍, ബാലചന്ദ്ര മേനോന്‍, രാധിക തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. രാജീവ് രവിയായിരുന്നു ഛായാഗ്രഹണം. തീര്‍ത്തും കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമ അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.
കാവ്യ മാധവനായിരുന്നു ക്ലാസ്‌മേറ്റ്‌സിലെ നായിക. കഥ കേട്ടപ്പോള്‍ കാവ്യയ്ക്ക് റസിയ എന്ന വേഷം അവതരിപ്പിക്കാനായിരുന്നു താല്‍പര്യം. അത് തുറന്ന് പറഞ്ഞതോടെ താന്‍ കാവ്യയോട് ദേഷ്യപ്പെട്ടെന്നും അതിന്റെ പേരില്‍ കാവ്യ കരഞ്ഞതിനെ കുറിച്ചും ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ക്ലാസ്‌മേറ്റ്‌സ് ഓര്‍മ്മകളെ കുറിച്ച് സംവിധായകന്‍ മനസ് തുറന്നത്.
ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ...
ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസിലായില്ലെന്ന് പറഞ്ഞു. കഥ പറയാന്‍ ജെയിംസ് ആല്‍ബര്‍ട്ടിനെ ഞാന്‍ ഏല്‍പ്പിച്ചു. കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല. അതിനിടെ ജെയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി. കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് കാര്യമെന്താണെന്ന് തിരക്കി. ഞാനല്ല ഈ സിനിമയിലെ നായിക. എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി. കരച്ചിലടക്കാതെ കാവ്യ പറഞ്ഞു.
അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാള്‍ റസിസയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യയ്ക്ക് മനസിലാകുന്നില്ല. ഞാന്‍ പറഞ്ഞു, റസിയയെ മാറ്റാന്‍ പറ്റില്ല. നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം. അതും കൂടി കേട്ടപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസില്ലാ മനസോടെ സമ്മതിച്ചു.
https://www.facebook.com/Malayalivartha

























