ആഡംബരക്കാറിൽ ബാറിന് മുന്നിൽ വന്നിറങ്ങിയ സിനിമാ നടനും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആലപ്പുഴയിൽ സംഭവിച്ചത്...
നടുറോഡില്‍ യുവാക്കൾക്കുനേരെ നടൻ സുധീർ സുകുമാരന്റെ കയ്യേറ്റശ്രമം. മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് എത്തിത്. നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലില്‍ സംഘര്‍ഷം അരങ്ങേറിയത്.
നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.
സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നടനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഇതിന് മുമ്പും സിനിമാ നടിയെ തല്ലിയതിനെ പേരിൽ നടനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. നടന്‍ സുധീര്‍ തനിയ്്ക്ക് അശ്ലീല എസ്എംഎസുകളും അയച്ചുവെന്ന് നടി പ്രിയ (രാജേശ്വരി നമ്പ്യാര്‍). പൊലീസിന് പരാതി നൽകിയിരുന്നു. പ്രിയയോട് വിവാഹാഭ്യര്‍ഥന നടത്തി സുധീര്‍ ശല്യംചെയ്തിരുന്ന വിവരം പ്രിയയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിളിച്ചുപറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അശ്ലീല സന്ദേശങ്ങളും തുടര്‍ന്ന് കയ്യേറ്റവും നടന്നതെന്ന് നടി നൽകിയ പരാതിയിലുണ്ടായിരുന്നു. എന്നാൽ താന്‍ നടി പ്രിയയെ ഒരു തരത്തിലും ശല്യപ്പെടുത്തിയിട്ടില്ലെന്ന് സുധീർ വ്യക്തമാക്കിരുന്നു.
ഒരു പെണ്ണിനെ റോഡിലിട്ടു തല്ലാന്‍ മാത്രം മോശക്കാരനല്ല താനെന്നും, നടിയാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തിയതെന്നും സുധീർ അന്ന് പ്രതികരിച്ചിരുന്നു. പ്രിയ തന്റെ ഫോണിലേയ്ക്ക് മെസ്സേജയച്ചു. ഇത് കണ്ട് തന്റെ ഭാര്യ നടിയെ വിളിച്ച് ചോദ്യം ചെയ്തു. മെസ്സേജ് അയച്ചതിനെ ചൊല്ലി തന്റെ ഭാര്യയും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി. ആ തര്‍ക്കത്തില്‍ താന്‍ പങ്കാളിയായിരുന്നില്ല. പ്രശ്‌നത്തില്‍ ഇടപെടാനും ശ്രമിച്ചില്ല. പബ്ലിസിറ്റിയ്ക്ക് വേണ്ടി നടി താന്‍ തല്ലിയെന്ന തരത്തില്‍ കഥ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് താരം ഈ കാര്യത്തിൽ അന്ന് പ്രതികരിച്ചത്. ഡ്രാക്കുള എന്ന ചിത്രത്തിലൂടെയാണ് സുധീർ ശ്രദ്ധേയനാകുന്നത്.
https://www.facebook.com/Malayalivartha