Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ലുക്കൗട്ട് നോട്ടീസ് പ്രതിയെ വീട്ടിൽ ഒളിപ്പിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു; ലാലേ, ഒരു കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുക എന്ന് പറയുന്നതും വലിയ കുറ്റം തന്നെയാണ്. കേസിൽ പ്രതി ചേർക്കപ്പെടാവുന്ന കുറ്റം. വെറുതെ എന്റെ സമാധാനം കളയരുത്- മോഹൻലാൽ നൈസായി കൊടുത്ത പണികൾ ഓർത്തെടുത്ത് സത്യൻ അന്തിക്കാട്

22 SEPTEMBER 2019 03:35 PM IST
മലയാളി വാര്‍ത്ത

മോഹൻലാലുമായി അപ്പുണ്ണിയിലൂടെ ആരംഭിച്ച സിനിമാ ജീവിതം സത്യൻ അന്തിക്കാട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിലൂടെ പിറവിയെടുത്തത് ഒരുകാലത്തെ മറക്കാനാകാത്ത ചിത്രങ്ങൾ തന്നെയായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ തന്ന പണികൾ ഓർമിക്കുകയാണ് സത്യൻ അന്തിക്കാട്. ഒരു കൊലക്കേസ് പ്രതിയെ വീട്ടിൽ ഒളിപ്പിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട കാര്യമാണ് ആദ്യം സത്യൻ അന്തിക്കാട് ഓർമ്മിക്കുന്നത്. നടക്കില്ലെന്ന് താൻ പറഞ്ഞുവെങ്കിലും മോഹൻലാൽ നിർബന്ധിച്ചുവെന്നും ഒടുവിൽ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായെന്നും സത്യൻ പറയുന്നു.

പട്ടണ പ്രവേശം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടെ മോഹൻലാൽ ശ്രീനിവാസനെയും സത്യൻ അന്തിക്കാടിനെയും ഒരുമിച്ചാണ് കബളിപ്പിച്ചത്. മറ്റൊരിക്കൽ പിണറായി വിജയൻ വിളിച്ചപ്പോൾ പറ്റിക്കാനായി മോഹൻലാൽ തന്നെ വിളിച്ചതാണെന്നു വിചാരിച്ച് അബദ്ധം പറ്റിയ കഥയും സത്യൻ അന്തിക്കാട് പങ്കുവെക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഒരു ഗന്ധർവന്റെ കുറുമ്പുകൾ :

അന്തിക്കാട് അന്ന് കുറെക്കൂടി വിശാലമായ ഗ്രാമമായിരുന്നു. വീടുകളും കെട്ടിടങ്ങളുമൊക്കെ താരതമ്യേന കുറവ്. പാടങ്ങളും നാട്ടുവഴികളും ധാരാളം. അത്തരമൊരു നാട്ടുവഴിക്കരികിലായിരുന്നു എന്റെ വീട്. കാറുകളും അത്യാവശ്യം ചെറിയ ലോറികളും പോകാവുന്ന ഇടവഴി. അവിടെനിന്ന് അല്പം മുകളിലേക്ക് കയറിയാൽ ചെറിയൊരു തെങ്ങിൻ തോപ്പ്. അതിന്റെ അറ്റത്തൊരു ഓടിട്ട വീട്. വരാന്തയിലിരുന്നാൽ റോഡിലൂടെ പോകുന്നവരുടെ തല കാണാം. അച്ഛന്റെ ചാരുകസേരയിലിരുന്ന് വഴി പോക്കരെ നോക്കിയിരിക്കുക എന്റെ പതിവായിരുന്നു.

ചിലർ അവിടെ നിന്ന് വിളിച്ചു ചോദിക്കും-
'ഇപ്പോ പടമൊന്നുമില്ല അല്ലേ?'

തിരക്കുപിടിച്ച ഷൂട്ടിങ് കഴിഞ്ഞ് അന്ന് രാവിലെ ഞാൻ വീട്ടിലെത്തിയിട്ടേ ഉണ്ടാകൂ. എങ്കിലും അവരെ സമാധാനിപ്പിക്കാനായി പറയും-
'ഇല്ല'

അങ്ങനെ ഒരുച്ചനേരത്ത് വരാന്തയിലിരിക്കുമ്പോഴാണ് വഴിയരികിൽ ഒരു കാർ വന്നുനിൽക്കുന്നത്.
കാറിന്റെ മുകൾ ഭാഗമേ കാണാൻ പറ്റൂ.
രണ്ടുപേർ ഇറങ്ങി പറമ്പിലേക്കുകയറി എന്റെ വീട് ലക്ഷ്യമാക്കി നടന്നുവരുന്നു.
ഒരാൾ തോൾ അല്പം ചരിച്ചിട്ടാണ് നടക്കുന്നത്. ഒരു മോഹൻലാൽ സ്‌റ്റൈൽ. മുറ്റത്തെത്തുമ്പോൾ ഞെട്ടലോടെ മനസ്സിലാക്കുന്നു, സ്‌റ്റൈലല്ല, അത് മോഹൻലാൽ തന്നെയാണ്. ഒപ്പമുള്ളത് സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും
ഞാൻ ചാടിയെഴുന്നേറ്റു.

'എന്താ ഒരു മുന്നറിയിപ്പുമില്ലാതെ?'

'വരേണ്ടി വന്നു.' ലാൽ പറഞ്ഞു.

അവർക്ക് ഇരിക്കാൻ കസേരയിട്ടുകൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു-

''ലാലു വരുന്നത് നാട്ടുകാർ ആരെങ്കിലും കണ്ടോ?''

''ഇല്ല. ഞാൻ മുഖം മറച്ചുപിടിച്ചിട്ടാണ് വഴി ചോദിച്ചത്.''

എത്ര മുഖം മറച്ചുപിടിച്ചാലും മോഹൻലാലിന്റെ കൈവിരൽ കണ്ടാൽപോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാൻ ഭയന്നു. 'നാടോടിക്കാറ്റ്' തിയേറ്ററുകളിൽ തകർത്ത് ഓടികൊണ്ടിരിക്കുന്ന സമയമാണ്.

''എന്നാലും വരുന്നത് ഒന്നറിയിക്കാമായിരുന്നു.''

''ഒന്നിനും സമയമുണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരത്യാവശ്യം വന്നത്''.

''അല്ലെങ്കിലും ഒന്ന് വിളിച്ചുപറയണമെങ്കിൽ ഇവിടെ ഫോണൊന്നുമില്ലല്ലോ'' എന്ന് കൊച്ചുമോൻ പറഞ്ഞു.

ശരിയാണ് അന്നെന്റെ വീട്ടിൽ ഫോണില്ല. ഇലക്ട്രിസിറ്റിതന്നെ ആയിടയ്ക്കാണ് വന്നത്. സംവിധാനം തുടങ്ങിയിട്ട് കൊല്ലം ആറായെങ്കിലും കാറും വാങ്ങിച്ചിട്ടില്ല. സിനിമകൾ റിലീസ് ചെയ്താൽ റിപ്പോർട്ട് അറിയണമെങ്കിൽ അന്തിക്കാട്ടുനിന്ന് കെ.കെ. മേനോൻ ബസ്സിൽ കയറി തൃശ്ശൂർ ടൗണിലെ പോസ്റ്റോഫീസിലെത്തും. അവിടെ അന്ന് എസ്.ടി.ഡി. ബൂത്ത് ഉണ്ട്. വിളിക്കാവുന്നവരെയൊക്കെ വിളിച്ച് തിരിച്ചുപോരും. അതാണ് പതിവ്. അതിന്റെ ഒരു ശാന്തത പക്ഷേ, മനസ്സിനുണ്ടായിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാൽ നിശ്ശബ്ദതയുടെ ഉത്സവമാണ്. ഫോൺ വിളികളില്ല; വാട്സ് ആപ്പ് സന്ദേശങ്ങളില്ല. സ്വസ്ഥം! സിനിമ, ദൂരെ മറ്റേതോ ലോകത്തുനടക്കുന്ന ഒന്നാണെന്ന് തോന്നും.
എന്നാലും മോഹൻലാലും കൊച്ചുമോനുമൊക്കെ പെട്ടെന്ന് അന്തിക്കാട് വരാനുള്ള അത്യാവശ്യമെന്താണ്?

ലാൽ എന്നെ വിളിച്ച് മാറ്റി നിർത്തി ചെവിയിൽ സ്വകാര്യം പറഞ്ഞു-

''ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിര് പറയരുത്.''

ആളുടെ പേര് കേട്ടപ്പോൾ എന്റെ പാതി ജീവൻ പോയി.
അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയുടെ നിർമാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളിൽകാണാം - പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചുപെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടിൽ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാൽ എത്തിയിരിക്കുന്നത്.

'നടക്കില്ല' ഞാൻ തറപ്പിച്ചു പറഞ്ഞു.

''അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.''

''ലാലേ, ഒരു കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുക എന്ന് പറയുന്നതും വലിയ കുറ്റം തന്നെയാണ്. കേസിൽ പ്രതി ചേർക്കപ്പെടാവുന്ന കുറ്റം. വെറുതെ എന്റെ സമാധാനം കളയരുത്.''

ലാൽ എന്റെ രണ്ടുകൈയും നെഞ്ചിൽ ചേർത്തുപിടിച്ച് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

''ഞാനദ്ദേഹത്തിന് വാക്കുകൊടുത്തു. അതുകൊണ്ടാണ്. രണ്ടേ രണ്ടുദിവസം.''

മറുപടിക്ക് വാക്കുകൾ കിട്ടാതെ ഞാൻ പതറി. എങ്കിലും പെട്ടെന്ന് കിട്ടിയ ന്യായം പറഞ്ഞു.

''ഇതെന്റെ തറവാടാണ്. ഇവിടെയെന്റെ ചേട്ടനും കുടുംബവുമൊക്കെയുണ്ട്. അവർക്ക് ബുദ്ധിമുട്ടാകും. ഞാനൊരു വീട് പണിതുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായിട്ടാണെങ്കിൽ എനിക്കുമാത്രം തീരുമാനമെടുക്കാമായിരുന്നു. ഇവിടെ എന്തായാലും പറ്റില്ല. ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ല.''

അപ്പൊ ലാലിന്റെ അടുത്ത നിർദേശം-

''വീട്ടുപണിക്കാരുടെകൂടെ നിർത്തിയാൽ മതി. ഒരു കൈലിമുണ്ടും ബനിയനും കൊടുത്താൽ പുള്ളി അവിടെ പണിക്കാരനായി നിന്നോളും. മണ്ണ് ചുമക്കുകയോ സിമന്റ് കൂട്ടുകയോ എന്തുവേണമെങ്കിലും ചെയ്യും. രണ്ടുദിവസം ഒന്ന് കടന്നു കിട്ടിയാൽ മതി.''

സൗമ്യത വെടിയാൻതന്നെ ഞാൻ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണംകൊണ്ട് മോഹൻലാൽ പിണങ്ങിയാലും വിരോധമില്ല.

''പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.''

''അയ്യോ.. ഇവിടെവരെ എത്തിയിട്ട് ഒരു ചായപോലും തരാതെ പറഞ്ഞുവിടുകയാണോ?''

അപ്പോൾ ലാലിന്റെ കണ്ണുകളിൽ ഒരു കള്ളച്ചിരി ഞാൻ കണ്ടു. കള്ളച്ചിരി പൊട്ടിച്ചിരിയായി മാറി. കൊച്ചുമോനും ആർത്തലച്ച് ചിരിക്കാൻ തുടങ്ങി.

കാറിൽ പ്രതി പോയിട്ട് ഒരു സാക്ഷിപോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹൻലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളിൽ ഈ കഥ പറഞ്ഞ് ലാൽ എന്നെ കളിയാക്കിയിരുന്നത് ഇങ്ങനെയാണ്-

''സാധാരണ ഇതുപോലെ അപ്രതീക്ഷിതമായി എന്തെങ്കിലും കേട്ടാൽ ആളുകൾ വിളറിവെളുത്തു എന്നൊക്കെ പറയാറില്ലേ? സത്യേട്ടന്റെ അപ്പോഴത്തെ മുഖം വിളറിവെളുപ്പായി, മഞ്ഞയായി, പിന്നെ നീലയും പച്ചയും ചുവപ്പുമൊക്കെയായി.''

ആയിക്കാണണം. കാരണം ഞാനൊരു അർധബോധാവസ്ഥയിലായിരുന്നല്ലോ. മോഹൻലാൽ വീട്ടിലെത്തിയ വാർത്ത അതിനുള്ളിൽ അന്തിക്കാടാകെ പരന്നുകഴിഞ്ഞിരുന്നു. വീടിനുചുറ്റും വലിയൊരു ജനക്കൂട്ടം തന്നെ രൂപപ്പെട്ടു. ചെടികളും പുതുതായി നട്ട തെങ്ങിൻതൈകളുമൊക്കെ ചവിട്ടിക്കൂട്ടി ഒരു പരുവമായി. ചാലക്കുടിയിൽ ഐ.വി.ശശിയുടെ സിനിമയിൽ അഭിനയിക്കാൻ വന്നതാണ് മോഹൻലാൽ. ഷൂട്ടിങ് നേരത്തെ കഴിഞ്ഞപ്പോൾ കൊച്ചുമോനെയും കൂട്ടി അന്തിക്കാട്ടേക്ക് ഇറങ്ങിയതാണ്.
ചായ മാത്രം കൊടുത്ത് വളരെ പെട്ടെന്ന് കാറിൽകയറ്റി ഞാൻ ലാലിനെ തിരിച്ചയച്ചു. ആരാധകർ എന്റെ വീടിനകത്തുപോലും കയറിപ്പറ്റിയിരുന്നു.

സീൻ നമ്പർ 2

ഇതിൽ കഥാപാത്രമായി എന്നോടൊപ്പം ശ്രീനിവാസനുമുണ്ട്. 'പട്ടണപ്രവേശ'ത്തിന്റെ എഡിറ്റിങ് മദ്രാസിൽ നടക്കുന്ന സമയം. ന്യൂ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഞാനും ശ്രീനിയും ഒരു മുറിയിലാണ് താമസം. ഹോട്ടലിലെ ഫോൺ റിംഗ് ചെയ്തു. എടുത്തപ്പോൾ രവി എന്ന മലയാളിയായ ടെലിഫോൺ ഓപ്പറേറ്റർ പറഞ്ഞു-

''കവിതാലയയിൽനിന്ന് കെ. ബാലചന്ദർ വിളിക്കുന്നു.''

ബാലചന്ദർസാർ അന്ന് തമിഴ്സിനിമയിലെ പുലിയാണ്. രജനീകാന്തും കമലഹാസനുമടക്കമുള്ള താരങ്ങൾ ആ വ്യക്തിത്വത്തിനു മുന്നിൽ തൊഴുകൈയോടെ മാത്രമേ നിൽക്കാറുള്ളൂ. നൂതനമായ ആശയങ്ങൾ അതിമനോഹരമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രകാരൻ. ഞങ്ങൾ ആരാധനയോടെ നോക്കിക്കാണുന്ന സംവിധായകൻ.

ഒരു ഉൾക്കിടിലത്തോടെ ഞാൻ അദ്ദേഹത്തിന്റെ ശബ്ദത്തിനായി കാതോർത്തു.

''നീങ്ക താനെ സത്യൻ അന്തിക്കാട്?''
''ആമാ സർ''
''പുതുശാ ഏതോ മലയാളപടം എടുത്തിട്ടിര്ക്ക് എന്റ് കേൾവിപ്പെട്ടേൻ. അന്ത പടത്തിനുടെ പേരെന്നാ?''
''പട്ടണപ്രവേശം'' ഞാൻ പറഞ്ഞു.

ആ പേരിൽ മുമ്പ് താനൊരു സിനിമയെടുത്തിട്ടുണ്ടെന്ന കാര്യം താങ്കൾ ഓർക്കുന്നുണ്ടോ എന്ന് ശുദ്ധമായ തമിഴിൽ അദ്ദേഹം ചോദിച്ചു. എനിക്കറിയാവുന്ന തമിഴിൽ ഞാൻ മറുപടി പറഞ്ഞു.

''അത് തമിഴല്ലേ സാർ, ഇത് മലയാളമാണല്ലോ,'' എന്നൊക്കെ.

ബാലചന്ദറിന്റെ ശബ്ദം കനത്തു. തന്റെ സിനിമയുടെ പേര് അനുവാദമില്ലാതെ അടിച്ചെടുത്ത മര്യാദകെട്ടവരാണ് ഞങ്ങളെന്ന അർഥത്തിൽ അദ്ദേഹം ശകാരിച്ചുതുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു-

''സാർ, എനക്ക് തമിഴ് നല്ല, തെരിയാത്. തെരിഞ്ച ആൾ ഇങ്കെ ഇരുക്ക്. റൈറ്റർ ശ്രീനിവാസൻ. അവര് താൻ പടത്ത്ക്ക് പേര് പോട്ടത്.''

ഫോൺ ഞാൻ സൂത്രത്തിൽ ശ്രീനിവാസന് കൈമാറി. തമിഴ് ഒരുവിധം നന്നായി കൈകാര്യം ചെയ്യാറുള്ള ശ്രീനിവാസൻ ബാലചന്ദറിന്റെ മുമ്പിൽ പതറുന്നത് ഞാൻ കണ്ടു. അദ്ദേഹം ശ്രീനിവാസനോട് കഥ പറയാൻ ആവശ്യപ്പെട്ടു.

''അത് വന്ത്... രണ്ട് സി.ഐ.ഡി.കൾ...'' ശ്രീനിവാസന് അറിയാവുന്ന തമിഴും മറന്നുപോയോ എന്നെനിക്ക് സംശയം തോന്നി. കഥ മുഴുവൻപറഞ്ഞുകഴിഞ്ഞപ്പോഴേക്കും ശ്രീനിവാസൻ വിയർത്തു. പക്ഷേ, ആ വിയർപ്പിനിടയിലും ശ്രീനിവാസനിലെ പോരാളി തലയുയർത്തുന്നതു ഞാൻ കണ്ടു. പഴയ ഒരു തമിഴ് സിനിമയുടെ പേര് മലയാളത്തിന് ഉപയോഗിച്ചതുകൊണ്ട് നിയമപരമായി ഒരു തെറ്റുമില്ലെന്ന് ശ്രീനിവാസൻ വാദിച്ചു. തിരിച്ചും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ശ്രീനി അതിന്റെ ഉദാഹരണങ്ങളും നിരത്തി. രണ്ടും രണ്ട് കഥയാണ്. ഒരു കോടതിയും അതിനെ എതിർക്കില്ല. ഫോൺ ഡയറക്ടർക്ക് കൊടുക്കാൻ ബാലചന്ദർ പറഞ്ഞു. വേണ്ടിവന്നാൽ ഒരു യുദ്ധത്തിന് തയ്യാറാകാൻ ഞാനും ഒരുങ്ങിക്കഴിഞ്ഞിരുന്നു.

ഫോൺ വാങ്ങിയ ഉടനെ ഞാൻ പറഞ്ഞു -

''ഞങ്ങളെന്തായാലും പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ല സാർ. ആദ്യഭാഗത്തിന് 'നാടോടിക്കാറ്റ്' എന്ന് പേരിട്ടതുകൊണ്ടാണ് ഇതിന് 'പട്ടണപ്രവേശം' എന്ന് ഇട്ടത്. പോസ്റ്ററൊക്കെ അടിച്ചുകഴിഞ്ഞു.''

''അപ്പടിയാ'' എന്ന് ചോദിച്ച് ബാലചന്ദർ ഒരു നിമിഷം നിശ്ശബ്ദനായി.

പിന്നെ കേൾക്കുന്നത് മോഹൻലാലിന്റെ സൗമ്യമായ സ്വരമാണ്-
''ഇത് ബാലചന്ദറും ഭാരതിരാജയുമൊന്നുമല്ല. മോഹൻലാലാണ്.''

ഇതും പൊടിപ്പും തൊങ്ങലും ചേർത്ത് ചെല്ലുന്ന ലൊക്കേഷനിലാകെ ലാൽ പ്രചരിപ്പിച്ചു. പ്രിയദർശനും നെടുമുടിവേണുവിനും ഇന്നസെന്റിനുമൊക്കെ ഞങ്ങളെ കളിയാക്കാൻ ഒരായുധമായി.
അതു കഴിഞ്ഞും ഫോണിലൂടെ ലാൽ ഒരുപാട് ചതിക്കുഴികൾ കുഴിച്ചിട്ടുണ്ട്.
ആ കുഴികളിലൊക്കെ കൃത്യമായി ഞാൻ വീണിട്ടുമുണ്ട്.

ഒരുദിവസം അതിരാവിലെ അന്തിക്കാട്ടെ എന്റെ ലാൻഡ്ഫോണിലേക്ക് പൊള്ളാച്ചി പോലീസ്സ്റ്റേഷനിൽനിന്ന് സർക്കിൾ ഇൻസ്പെക്ടർ രാമലിംഗം വിളിക്കുന്നു.
തമിഴും ഇത്തിരി മലയാളവും കലർന്നതാണ് ഭാഷ. പൊള്ളാച്ചിഭാഗത്തുള്ളവർക്ക് അത്യാവശ്യം മലയാള വാക്കുകളറിയാം. ആവശ്യം ഇതാണ്- ഷോറൂമുകളിൽനിന്ന് വ്യാജപേരിൽ കാറുകൾ മോഷ്ടിക്കുന്ന ഒരു യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷിച്ചുവന്നപ്പോൾ ആ പെൺകുട്ടിയുടെ നാട് അന്തിക്കാടാണെന്ന് പറഞ്ഞു. അവളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനുമുൻപ് താങ്കളെ എനിക്കൊന്ന് കാണണം. കാരണം, അവൾ പറയുന്നത് സത്യൻ അന്തിക്കാടിന്റെ ബന്ധുവാണെന്നാണ്.
ഞാൻ ശരിക്കും ഞെട്ടി.

പൊള്ളാച്ചിയിൽവെച്ച് കാർമോഷണക്കേസിൽ ഒരു യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവളുടെ കുടുംബവേരുകൾ അന്തിക്കാടാണെന്നും തലേദിവസത്തെ പത്രത്തിൽ വായിച്ചതാണ്. അതേത് പെണ്ണ് എന്ന് ഞാനും ഭാര്യയും തലപുകഞ്ഞ് ആലോചിക്കുകയും ചെയ്തു. പക്ഷേ, ഒരു ക്രിസ്ത്യൻ പേരായിരുന്നു അവളുടെത്.

ഇൻസ്പെക്ടറോട് ഞാൻ പറഞ്ഞു, ''എനിക്കങ്ങനെ ഒരാളെ അറിയില്ല. ഒരു ബന്ധവുമില്ല. മാത്രമല്ല, അവൾ മറ്റൊരു മതവിഭാഗത്തിൽപെട്ടതാണെന്ന് പത്രത്തിൽ വായിക്കുകയും ചെയ്തു.''

പക്ഷേ, രാമലിംഗം വിടുന്നില്ല.

സ്വരം താഴ്ത്തി അയാൾ പറഞ്ഞു-
''നിങ്ങളെന്തായാലും ഉടനെ ഇവിടംവരെ വരണം. നിങ്ങളുമായി ബിസിനസ് ഡീൽ ഉണ്ടെന്നാണവൾ പറയുന്നത്. ഞങ്ങൾക്കത് രേഖപ്പെടുത്താതിരിക്കാൻ പറ്റില്ല. വരാൻ തയ്യാറല്ലെങ്കിൽ ഞങ്ങൾക്ക് വേറെ വഴി നോക്കേണ്ടിവരും.''

ഇപ്പോൾ ഞാൻ ശരിക്കും ചൂടായി. തമിഴും മലയാളവുമൊക്കെ ചേർത്ത് തിരിച്ചും കുറെ പറഞ്ഞു. അത്യാവശ്യം ഉയർന്ന ചില പോലീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയുമൊക്കെ നമുക്കും അറിയാമല്ലോ. ആ വിരട്ടലിൽ രാമലിംഗം നിശ്ശബ്ദനായി. ഒടിയൻ യഥാർഥരൂപം കൈക്കൊണ്ടു.

''ഒരു പോലീസ് ഓഫീസറോട് കുറച്ചുകൂടി മയത്തിൽ പെരുമാറിക്കൂടെ ചേട്ടാ? ഞാൻ മോഹൻലാലാണ്.''
ഞാൻ വീണ്ടും തലയിൽ കൈവെച്ച് ഇരുന്നുപോയി.

പത്രത്തിൽ ആ യുവതിയെക്കുറിച്ചുള്ള വാർത്ത കണ്ടപ്പോൾ തോന്നിയ കുസൃതിയാണ്. പിന്നെ കുറെ കാലത്തേക്ക് ആര് ഫോൺ ചെയ്താലും അത് ലാലല്ല എന്ന് ഉറപ്പിച്ചിട്ടേ ഞാൻ പ്രതികരിക്കാറുള്ളൂ. അഥവാ ലാലാണെന്ന് ബോധ്യമായാൽ അതിനനുസരിച്ച രീതിയിൽ തിരിച്ച് നാല് ഡയലോഗ് പറയാനും തീരുമാനിച്ചു.

അങ്ങനെയിരിക്കേ കൃത്യമായി ഒരു ഫോൺ കോൾ.
ഞാനും എന്റെ മകൻ അനൂപും എറണാകുളത്തുനിന്ന് കാറിൽ വരികയാണ്. അനൂപാണ് കാറ് ഡ്രൈവ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന സമയം. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് സംശയിച്ചാണ് ഫോണെടുത്തത്.

''സത്യൻ അന്തിക്കാടല്ലേ?''

''അതെ.''

''പിണറായി സഖാവിന് സംസാരിക്കാനാണ്. ഞാൻ ഫോൺ കൊടുക്കാം.''

ചൂണ്ടയിൽ കൊത്തുവീണു എന്ന് ഞാനുറപ്പിച്ചു. കക്ഷി മോഹൻലാൽതന്നെ. സഖാവ് പിണറായി വിജയനുമായി അന്ന് നേരിട്ടെനിക്ക് പരിചയമില്ല. ഒന്നുരണ്ട് മീറ്റിങ്ങുകളിൽ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്; ഔപചാരികമായി ഒന്നോരണ്ടോ വാക്കുകൾ സംസാരിച്ചിട്ടുണ്ട്. അതിനപ്പുറത്ത് ഇങ്ങോട്ട് ഫോൺ വിളിക്കാവുന്ന ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ല.

അനൂപിനോട് ഞാൻ പറഞ്ഞു- ''മോഹൻലാലാണ്. ഇന്നെന്തായാലും നല്ല മറുപടി കൊടുത്തേക്കാം.''

അപ്പോൾ ഫോണിൽ സൗമ്യമായ ശബ്ദം- ''ഈ വരുന്ന ഇരുപത്തഞ്ചാം തീയതി സത്യപ്രതിജ്ഞ ചെയ്യുകയാണ്. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. നിങ്ങളൊക്കെ ഉണ്ടാകണം എന്നാണാഗ്രഹം. പങ്കെടുക്കാനെത്തിയാൽ വലിയ സന്തോഷം.''

മോഹൻലാലിനുപോലും അനുകരിക്കാനാവാത്ത തനി വടക്കൻ ഭാഷ. അളന്ന് മുറിച്ച് ക്രമപ്പെടുത്തിയ വാക്കുകൾ.

''എടാ വിജയാ, നിനക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്.'' എന്നുപറയാൻ ഓങ്ങിയതായിരുന്നു. പകരം മര്യാദവിടാതെത്തന്നെ മറുപടി പറഞ്ഞു. ഫോൺ വെച്ചിട്ടും ശങ്ക മാറിയില്ല.
ലാലിന്റെ നമ്പറിൽ വിളിച്ചു. കിതപ്പോടെയാണ് ലാൽ ഫോണെടുത്തത്.

''എന്താ കിതയ്ക്കുന്നത്?''

''വർക്കൗട്ടിലാണ്. ട്രെഡ്മില്ലിൽ ഓടുകയായിരുന്നു.''

''അല്ല, ഞാൻ സത്യപ്രതിജ്ഞയ്ക്ക് വരുന്നുണ്ടെന്ന് പറയാൻ വിളിച്ചതാ.''

ലാലിന് പെട്ടെന്ന് മനസ്സിലായില്ലെന്നുതോന്നി.

''പിണറായി വിജയൻ ഇപ്പൊ എന്നെ ഫോണിൽ വിളിച്ചിരുന്നു.''

''എന്നേയും വിളിച്ചിരുന്നു. സാംസ്‌കാരികരംഗത്തുള്ള കുറെ പേരെ ക്ഷണിക്കുന്നുണ്ടെന്ന് തോന്നുന്നു. എനിക്കന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഷൂട്ടിങ്ങുണ്ട്. പിന്നീടൊരു ദിവസം പോയി കാണാം.''

സത്യസന്ധമായ മറുപടി. എന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. സത്യമായും അത് സാക്ഷാൽ പിണറായി തന്നെ ആയിരുന്നു.

ഇതാ, ഇപ്പോൾ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും എന്റെ ഫോൺ റിങ് ചെയ്യുന്നു. ചിലപ്പോൾ മോഹൻലാൽതന്നെ ആയിരിക്കും. മാനാകാനും മയിലാകാനും ചിത്രശലഭമാകാനും നിമിഷാർധംപോലും വേണ്ടാത്ത ഗന്ധർവൻ.
എടുത്തുനോക്കട്ടെ. ആണെങ്കിൽ ആ കഥ പിന്നീട് പറയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (21 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (30 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (34 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (39 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (44 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (49 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (57 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends