തൊട്ടടുത്തു കിടക്കുന്ന തനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു; കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്... പക്ഷെ ആരൊക്കെയോ ചേർന്ന് തന്നെ കൊന്നു കളഞ്ഞെന്ന് സലിം കുമാർ; സ്വന്തം മരണം കണ്ട് കണ്ണു തള്ളിപ്പോയ ആളാണ് ഞാൻ...
ആരൊക്കെയോ ചേർന്ന് തന്നെ കൊന്നു കളഞ്ഞിട്ടുണ്ട്. തനിക്കൊരു അസുഖം പിടിച്ചപ്പോൾ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആളുകൾ തന്റെ പതിനാറടിയന്തിരം നടത്തി. സ്വന്തം മരണം കണ്ട് കണ്ണു തള്ളിപ്പോയ ആളാണ് ഞാൻ. എന്തിന് വേണ്ടിയാണ് കൊന്നതെന്നറിയില്ലെന്ന് തുടർച്ചയായി വരുന്ന വ്യാജ മരണ വാർത്തകളെക്കുറിച്ച് പ്രതികരിച്ച് നടൻ സലിം കുമാർ. ഒരു സുഖമാണത്. അന്യന്റെ ദുഃഖത്തിൽ സുഖം അനുഭവിക്കുന്നവർ. ഒരു തലമുറ അങ്ങനെയായി വരികയാണ്.
താൻ മരിച്ചു എന്ന് പറയുന്ന് ഐസിയുവിൽ കിടക്കുന്ന സമയത്താണ്. ഒരു ചുമ വന്നാലും തന്നെ ഐസിയുവിൽ കിടത്തും. നല്ല ട്രീറ്റ്‌മെന്റ് കിട്ടും, മറ്റൊന്നും കൊണ്ടല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. തൊട്ടടുത്തു കിടക്കുന്ന തനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു. താൻ അവിടെ എണീറ്റു കിടക്കുകയാണ്. കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്. ഒരിക്കൽ താനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് അറിയാമെന്നും സലിം കുമാർ പറയുന്നു.
നമുക്കൊപ്പം ആരുമില്ല. ഒറ്റയ്ക്കാണ്. നമുക്ക് പരിചിതമല്ലാത്ത വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരും ഡോക്ടർമാരും മാത്രം. വേറെ ആരുമില്ല. നമ്മളോടു ഷെയർ ഇട്ട് അടിച്ചവരില്ല. ഒരു പടിക്കപ്പുറത്ത് ഭാര്യയോ അച്ഛനോ അമ്മയോ ഒക്കെ ഇരിപ്പുണ്ടാകും. പക്ഷെ, അവർക്ക് നമ്മുടെ അടുത്തേക്ക് വരാൻ പറ്റില്ല. അന്നു താൻ അവസാനിപ്പിച്ചതാണ് മനസിൽ എന്തെങ്കിലുമൊക്കെ ദുഷ്ടതകളുണ്ടെങ്കിൽ അതെല്ലാം. നല്ലവനാകാനുള്ള തുടക്കം അവിടെ നിന്നാണ്. മോശം പ്രവർത്തി ചെയ്താലും നല്ല പ്രവർത്തി ചെയ്താലും ഇതൊക്കെയാണ് നമ്മുടെ അവസാനം എന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ ചിരിപ്പിക്കുകയും ജീവിതത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് സലിം കുമാർ. ഇതിനോടകം തന്നെ സലിം കുമാറിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. സലിം കുമാറിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതാണെന്നും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതാണെന്നും നിരവധി പേർ പ്രതികരിച്ചു.
ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ അധ്യാപികയെക്കുറിച്ചുള്ള ഓർമകളും സലിം കുമാർ പങ്കുവച്ചു. സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ... "നാലുപേരുടെ മുൻപിൽ ആളാകാൻ വേണ്ടി പാട്ടു പാടുന്ന ഒരു അസുഖം എനിക്കുണ്ടായിരുന്നു. എല്ലായിടത്തും പാടും. വെള്ളിയാഴ്ച സ്കൂളിൽ ലാസ്റ്റ് പിരീഡ് സോഷ്യൽ ആക്റ്റിവിറ്റീസ് പ്രോത്സാഹിപ്പിക്കാൻ മാറ്റി വയ്ക്കുമായിരുന്നു. അതിന്റെ പേരു തന്നെ 'സോഷ്യൽ' എന്നായിരുന്നു.
ഈ 'സോഷ്യൽ' പിരീഡിൽ എല്ലാ ആഴ്ചയും എന്റെ പാട്ടുണ്ടാകുമായിരുന്നു. ഒരു ദിവസം ടീച്ചർ പറഞ്ഞു, 'മോനെ നിന്റെ പാട്ട് മഹാ ബോറാണ്. സഹിക്കാൻ പറ്റുന്നില്ല. നിറുത്തിക്കൊളണം'. അന്ന് ഞാനൊരുപാടു കരഞ്ഞു. ടീച്ചർ പറഞ്ഞു, എനിക്ക് അറിയാവുന്ന കാര്യം ചെയ്യാൻ! അന്നും ഞാൻ മിമിക്രി അവതരിപ്പിക്കുമായിരുന്നു. എന്നോടു മിമിക്രി ചെയ്യാൻ ടീച്ചർ പറഞ്ഞു. അന്ന് മിമിക്രിയെ സീരിയസായി കണ്ടിരുന്നില്ല. ടീച്ചർ അന്ന് അത് പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ മിമിക്രി കാര്യമായി എടുക്കില്ലായിരുന്നു." അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha