മകന്റെ വരവോടെ ജീവിതത്തോടുള്ള കാഴ്‌ചപ്പാടു തന്നെ മാറിക്കഴിഞ്ഞു... പക്ഷെ ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെണ്‍കുഞ്ഞിനെയാണ്... അവള്‍ക്കിടാന്‍ ഒരു പേരും കണ്ടെത്തിയിരുന്നു!! മനസ് തുറന്ന് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മകന്‍ ഇസഹാക്ക് ജനിച്ച സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മകന്റെ വരവോടെ ജീവിതത്തോടുള്ള തന്റെ കാഴ്‌ചപ്പാടു തന്നെ മാറിക്കഴിഞ്ഞതായി ചാക്കോച്ചന്‍ പറയുന്നു. അതോടൊപ്പം മകനെയല്ല ഒരു മകളെയായിരുന്നു തങ്ങള്‍ ഇരുവരും ആദ്യം ആഗ്രഹിച്ചിരുന്നതെന്നും താരം വെളിപ്പെടുത്തുകയാണ്.ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെണ്‍കുഞ്ഞിനെയാണ്. അവള്‍ക്കിടാന്‍ ഒരു പേരും കണ്ടെത്തിയിരുന്നു, സാറ. ആ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് മോന്റെ ജനനം. അവന് ഒരു പേര് തിരയുമ്ബോള്‍ പ്രിയയാണ് ഇസഹാക്ക് എന്ന് നിര്‍ദേശിച്ചത്.
ബൈബിളില്‍ എബ്രഹാമിന്റെയും സാറയുടെയും ഒരു കഥയുണ്ട്. അവര്‍ക്ക് വളരെ വൈകിയുണ്ടായ കുട്ടിക്ക് ഇട്ട പേരാണ് ഇസഹാക്ക്. ഞങ്ങളുടെ ജീവിതവുമായി അതിന് അടുത്ത ബന്ധമുണ്ടെന്ന് തോന്നിയപ്പോള്‍ ഞങ്ങളും അവന് ഇസഹാക്ക് എന്ന് പേരിട്ടു.പ്രിയയുടെ അച്ഛന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവര്‍ക്ക് 107 വയസാണ് പ്രായം. എപ്പോഴും പ്രാര്‍ത്ഥനയിലായിരിക്കും. ആ പ്രാര്‍ത്ഥനയില്‍ എപ്പോഴും നിറയുന്ന ഒരു കാര്യമുണ്ട്. കര്‍ത്താവേ എന്നെ മുകളിലേക്ക് എടുക്കുന്നത് എന്റെ കൊച്ചുമകള്‍ക്ക് ഒരു കുട്ടി ജനിച്ചിട്ടാകണമേയെന്ന്. അത് കണ്‍കുളിര്‍ക്കെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞു. പുള്ളിക്കാരത്തിയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കണമെന്നാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























