വർഷങ്ങളായി അലട്ടിയ രോഗം അവസാന നിമിഷവും വില്ലനായി എത്തി! സിനിമയിൽ വില്ലനായി തിളങ്ങിയ അനില്‍ മുരളി അമ്പത്തിയാറാം വയസിൽ ഭാര്യയെയും മക്കളെയും തനിച്ചാക്കി യാത്രയായി
ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ജൂലൈ 22 നാണ് അനില്‍ മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200-ഓളം സിനിമകളില്‍ അഭിനയിച്ചു. പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. ടിവി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ അനില്‍ 1993-ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.
തൊട്ടടുത്ത വര്‍ഷം ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മുരളീധരന്‍ നായരും ശ്രീകുമാരിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി.
https://www.facebook.com/Malayalivartha