സിനിമയിൽ സജ്ജീവമല്ലാത്തവർക്ക് പോലും "അമ്മ" യിൽ അംഗത്വം ലഭിച്ചു, എനിക്ക് തന്നില്ല; ഫെഫ്കയ്ക്ക് പിന്നാലെ നീരജ് മാധവിനു പിന്തുണയുമായി നടൻ വിഷ്ണുപ്രസാദ്

താരസംഘടനയായ അമ്മയിൽ അംഗത്വം നിഷേധിച്ചുവെന്ന വെളിപ്പെടുത്തലുമായി നടൻ വിഷ്ണുപ്രസാദ്. നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്നും വിഷ്ണുപ്രസാദ് വ്യക്തമാക്കി.
ചിലരെ ഒതുക്കാൻ മലയാളം സിനിമയിൽ ചില സംഘങ്ങളുണ്ടെന്നും അവരുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാൻ കഴിയാത്തതിനാൽ അവസരങ്ങൾ നഷ്ടപെട്ടിട്ടുണ്ടെന്നാണ് നീരജ് മാധവ് വെളിപ്പെടുത്തിയത്. നീരജ് മാധവിന് പിന്തുണയുമായി ഫെഫ്ക സംഘടനയും രംഗത്തെത്തിയിരുന്നു ഇപ്പോൾ നടനായ വിഷ്ണു പ്രസാദും നീരജ് മാധവിനെ പിന്തുണച്ചു എത്തിയിരിക്കുകയാണ്.
സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ സീരിയൽ പരമ്പരകളിലാണ് അഭിനയിച്ചു വരുന്നത്. തന്നേക്കാൾ സിനിമ കുറവുള്ളവർക്ക് പോലും അമ്മ സംഘനടനയിൽ അംഗത്വം ലഭിച്ചെന്നും എന്നാൽ തനിക്ക് ലഭിച്ചില്ലെന്നും തുറന്ന് പറയുകയാണ് വിഷ്ണു ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷ്ണു പ്രതികരണം അറിയിച്ചത്.
വിഷ്ണു പ്രസാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്...
അമ്മ എന്ന സംഘടനയിൽ എനിക്ക് അംഗത്വം നിഷേധിച്ചു? എന്തുകൊണ്ട്? വർഷങ്ങൾക്ക് മുമ്പേ നടന്ന കാര്യമാണ്. എന്നാലും മനസ്സു തുറക്കാമെന്ന് വിചാരിച്ചു.
എന്റെ ആദ്യചിത്രം തമിഴിലായിരുന്നു. വിനയൻ സർ സംവിധാനം ചെയ്ത കാശി. അതിനു ശേഷം ഫാസിൽ സാറിന്റെ കൈ എത്തും ദൂരത്ത്, ജോഷി സാറിന്റെ റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട്.... അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂവെന്നാണ് പറഞ്ഞത്. അതിനു ശേഷം വന്ന നടൻമാർ കുറച്ച് സിനിമകൾ ചെയ്ത ശേഷം പെട്ടെന്നു തന്നെ അംഗത്വം നേടുകയും ചെയ്തു.
അടുത്തിടെ എന്റെ സഹപ്രവർത്തകൻ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണ് എന്ന് തോന്നുന്നു. ഞാൻ അതിന് ഇരയും സാക്ഷിയുമാണ്.
https://www.facebook.com/Malayalivartha
























