ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ വച്ച് പിടിയിലായി:- ചന്തേര പോലീസ് എത്തി അറസ്റ്റ് ചെയ്യും...

നടൻ ഷിയാസ് കരീം പിടിയിൽ. ബലാത്സംഗ കേസിൽ പ്രതിയായ നടനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.
ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. ജിം ട്രെയിനറായ കാസർകോട് സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കാസർകോട് ചന്തേര പൊലീസ് എടുത്ത കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ആരോപിക്കുന്നു. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു.
2023 മാര്‍ച്ച് 21-നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് വിധേയയായ യുവതി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെറുവത്തൂരിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്നും പോലീസ് മൊഴി എടുക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 21-ന് ഹോട്ടലില്‍ ഇരുവരും ഡീലെക്സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജര്‍ പോലീസിനോട് പറഞ്ഞു.
ചന്തേര എസ്.ഐ. എം.വി.ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പരാതി വാർത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലാണ് വിമർശനം സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചത്. 'എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ഞാന്‍ ജയിലില്‍ അല്ല... ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.' 'നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം', എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്ത് എത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























