ഉറക്കക്കുറവിൽ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പിന്നീട് പതിയെ മറവിയിലേക്ക് എത്തി:- ഓർമ്മകൾ മായും മുമ്പ് കനകലത പങ്കുവച്ച സങ്കടം...

മലയാളികൾക്ക് സുപരിചിതയായ നടി കനകലത കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നുമെല്ലാം അപ്രത്യക്ഷയായത് പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപെട്ടതുകൊണ്ടാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നടിയുടെ സഹോദരി വിജയമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഭക്ഷണം പോലും കഴിക്കാനാവാതെ, ദൈനംദിനകാര്യങ്ങളെല്ലാം മറന്ന് ഇടയ്ക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അതിദയനീയമായ ആരോഗ്യാവസ്ഥയിലൂടെയാണ് കനകലത കടന്നുപോകുന്നതെന്നാണ് സഹോദരി പറഞ്ഞത്.
പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തും ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ഉറക്ക കുറവിൽ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പിന്നീട് പതിയെ മറവിയിലേക്ക് എത്തുകയായിരുന്നു. എംആര്‍ഐ സ്കാനില്‍ തലച്ചോറ് ചുരുങ്ങുന്നതായും കണ്ടെത്തിയെന്നും സഹോദരി പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നെന്ന് സഹോദരി പറയുന്നു.
കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. ട്യൂബ് ഇടുന്നതാണ് നല്ലതെന്ന് ഡോക്ടർ അന്ന് പറഞ്ഞിരുന്നു. അതുവരെ ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു. പക്ഷേ, ഈ ഏപ്രില്‍ ആയപ്പോഴേക്കും അവള്‍ തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡ് ആണ് കഴിക്കുന്നതെന്നും സഹോദരി പറയുന്നു.
കനകലതയുടെ രോഗാവസ്ഥ ചർച്ചയാകുന്നതിനിടയിൽ നടിയുടെ പഴയ അഭിമുഖങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്. മലയാള സിനിമയിൽ തനിക്ക് ലഭിക്കാതെ പോയ നല്ല അവസരങ്ങളെ കുറിച്ച് മുമ്പൊരിക്കൽ കനകലത അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മനസിന് സംതൃപ്തി നൽകുന്ന ഒരു വേഷവും തനിക്ക് ലഭിച്ചിരുന്നില്ല എന്ന് കനകലത പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.
'ഇത്രയും സിനിമയിൽ അഭിനയിച്ചു, കുറെ സിനിമകളിൽ നല്ല നല്ല വേഷങ്ങളും ചെയ്തു, എങ്കിലും എന്റെ മനസിന് സംതൃപ്തി നൽകുന്ന ഒരു കഥാപാത്രവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ എടുത്തു പറയേണ്ട ചില വേഷങ്ങൾ ഉണ്ട്. എനിക്ക് ഒരു ബ്രേക്ക് തന്ന പടം കിരീടം ആണ്. അതിൽ മോഹൻലാലിൻറെ മൂത്ത സഹോദരിയുടെ വേഷം, ജഗതി ശ്രീകുമാറാണ് ഭർത്താവായി അഭിനയിച്ചത്.
എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണത്', 'നിങ്ങൾ സിനിമയിൽ കണ്ടതിലും കൂടുതൽ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അത്. പക്ഷെ അന്ന് ഞാൻ പ്രൊഫെഷണൽ നാടകത്തിൽ പോകുന്നത് കൊണ്ട് അതിലെ ഒരുപാട് സീനുകളിൽ നിന്നും എന്നെ ഒഴിവാക്കി. അല്ലെങ്കിൽ കുറച്ചുകൂടി പ്രാധാന്യമുള്ള ഒരു നല്ല വേഷമായി മാറുമായിരുന്നു അത്. എന്നെ ആ സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ ഇത് സീസൺ സമയമാണെന്നും നാടകം ഉള്ളപ്പോൾ എന്നെ വിടണമെന്നും പറഞ്ഞിരുന്നു. അത് സമ്മതിച്ചതാണ് അവർ എന്നെ വിളിച്ചത്.
'അതുകൊണ്ട് തന്നെ ഒരുപാട് നല്ല നല്ല സീനുകളിൽ നിന്നും അവർ എന്നെ ഒഴിവാക്കി. എന്റെ ഏതോ ചിത്രം കണ്ടിട്ടാണ് കിരീടത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖൻ എന്റെ പേര് പറഞ്ഞ് എന്നെ അതിലേക്ക് വിളിക്കുന്നത്. അവർ ശരിക്കും എനിക്കുവേണ്ടി കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്‌തെങ്കിലും എനിക്ക് നല്ല വിഷമമുണ്ട്, നല്ല സീനുകളിൽ നിന്നും ഒഴിവാക്കിയതിൽ', 'പടം കാണുമ്പോൾ അത് മനസിലാവും.
മൂത്ത മകൾ പല സാഹചര്യങ്ങളിലും സിനിമയിൽ ഇല്ലായിരുന്നു. കീരിക്കാടൻ ജോസ് വീട് ആക്രമിക്കുന്ന സീനിലും ഹോസ്പിറ്റലിലും സോങിലുമൊക്കെ ഞാൻ വേണ്ടതായിരുന്നു. പക്ഷെ എന്നെ ഒഴിവാക്കി. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കിരീടം തന്നെയാണ്', കനകലത അന്ന് പറഞ്ഞു.
https://www.facebook.com/Malayalivartha


























