ദിലീപിൻറെ ജയിൽ വാസത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ച് സുരേഷ് ഗോപി:- ജീവിച്ചിരിക്കുന്ന ബോഡിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ലേ..?

നിരപരാധിയാകാന്‍ സാധ്യത ഉളള ആളുകളെ നൂറ് ദിവസമൊക്കെ ജയിലിലിട്ടെന്നും അന്തിച്ചര്‍ച്ചകളില്‍ ജീവനോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുവെന്നും സുരേഷ് ഗോപി. ഗരുഡന്‍' സിനിമയുടെ പ്രസ് മീറ്റിനിടെ ദിലീപിൻറെ ജയിൽ വാസത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 85 ദിവസം ജയിലില്‍ കിടന്നിരുന്നു. 'ഗരുഡന്‍' സിനിമയുടെ പ്രമേയം സംബന്ധിച്ച ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ മറുപടി. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ:
''ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാല്‍, അയാളെ ഒരു പിശാച് ആയി ചിത്രീകരിച്ചാല്‍ അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിച്ചു. അതൊക്കെ ഈ സിനിമയില്‍ കാണാം. നൂറ് ദിവസമൊക്കെ നിരപരാധിയാകാന്‍ സാധ്യതയുളള ആളുകളെ ഇവിടെ ജയിലിലിട്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. നിരപരാധിയാണെന്ന് തെളിയിച്ചിട്ടൊന്നും ഇല്ല. ഇപ്പോള്‍ അവര്‍ പുറത്തിറങ്ങി നടക്കുന്നു.
അവര്‍ ചെയ്ത പാതകത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച പോലും ഇല്ല. മാസങ്ങളോളം, വര്‍ഷങ്ങളോളം അന്തിച്ചര്‍ച്ചകളിലെല്ലാം അവരുടെ പോസ്റ്റുമോര്‍ട്ടം, ജീവിച്ചിരിക്കുന്ന ബോഡിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്. നമുക്ക് അവരെ കുറിച്ചുളള നിശ്ചയങ്ങള്‍ മുഴുവന്‍ തകിടം മറിച്ചിട്ടുണ്ട്. തിരിച്ച് പഴയ നിശ്ചയങ്ങളിലേക്ക് നമുക്ക് പോകേണ്ടി വന്നാല്‍ ഇതിനകത്ത് പാതകം ചെയ്തവന് കാക്കിയാണ് ആടയെങ്കില്‍ അവന്റെ സ്ഥാനം പിന്നെ എവിടെയായിരിക്കണം എന്ന് പറയുന്നതിന്റെ സൂചന ഈ സിനിമയില്‍ ഉണ്ട്.
സിആര്‍പിസിയുടെ ഒരു പുനര്‍നിര്‍മാണ പ്രക്രിയ പാര്‍ലമെന്റിന് മുന്നിലുണ്ട്. അത് അടുത്ത വര്‍ഷമോ തിരഞ്ഞെടുപ്പിന് ശേഷമോ ആ ഭേദഗതി വരും. അത് വന്നാല്‍ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുളള എഫ്‌ഐആര്‍ സൃഷ്ടി മുതല്‍ ജാമ്യം കിട്ടാത്ത തരത്തിലാക്കി, പണത്തിന്റെ സ്വാധീനം കൊണ്ടോ രാഷ്ട്രീയ കരുത്ത് കൊണ്ടോ ചില മാഫിയകളുടെ ഇംഗിതത്തിന് അനുസരിച്ചോ കാക്കിയിട്ടവന്‍ തെറ്റ് ചെയ്ത് നിരപരാധിയെ അഴിക്കുളളിലാക്കിയിട്ടുണ്ടെങ്കില്‍ പിന്നെ അയാളുടെ സ്ഥാനം എവിടെ ആയിരിക്കുമെന്ന് പുനര്‍നിര്‍ണയിക്കുന്ന നിയമ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുകയാണ്'' സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിശദ വാദത്തിനായി 31ലേക്ക് മാറ്റി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ ലഭിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് വിചാരണക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്‌റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി തീരുമാനമെടുത്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നുമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തെന്ന ആരോപണങ്ങൾക്കപ്പുറം ക്യത്യമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണാ കോടതി ഹർജി തള്ളിയത്. സാക്ഷികളെ സ്വാധീനിച്ചതായുള്ള ചില ശബ്ദ സന്ദേശങ്ങൾ ഇതിന് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും അതിൻറെ ആധികാരികത ഉറപ്പാക്കിയിട്ടില്ലെന്ന് വിചാരണാ കോടതി കണ്ടെത്തിയിരുന്നു.
നേരത്തെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 8 മാസം കൂടി സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ 2024 മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























