വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു; പിതാവിന്റെ മൊഴി എടുക്കാൻ അന്വേഷണ സംഘം...

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ബാലഭാസ്കറിന്റെ പിതാവിന്റെ മൊഴി എടുക്കും. ഇൻസ്പെക്ടർ സജി ശങ്കറിന്റെ നേതൃത്വത്തിലാണ് പുനരന്വേഷണം നടക്കുന്നത്. ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. സ്വർണ്ണക്കടത്ത് സംഘത്തിൻറെ പങ്കാളിത്തവും അന്വേഷണ സംഘം പരിശോധിക്കും. ബാലഭാസ്‌ക്കറിന്റെ അച്ഛൻ ഉണ്ണിയുടെ ഹർജിയിലാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതും, കേസിന്റെ പുനരന്വേഷണം സിബിഐ ഏറ്റെടുത്തതും.
നേരത്തെ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും സിബിഐ പുനരന്വേഷിക്കുന്നത്. കേസന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സിബിഐയ്‌ക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് കാണിച്ചാണ് നേരത്തെ സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ബാലഭാസ്‌കറിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദവും തള്ളിയാണ് സിബിഐ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയായിരുന്നു.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നത്. ബാലഭാസ്കറിന്റെ മരണത്തിൽ സംശയകരമായ 20 കാരണങ്ങളുണ്ടെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ബാലഭാസ്‌കറിനെ കാണാമെന്ന് പറഞ്ഞിട്ടില്ലെന്ന അക്ഷയ് വര്‍മ്മയുടെ മൊഴിയിൽ വിശ്വാസ്യതയില്ല. പ്രകാശ് തമ്പിയുടെ ഇടപെടലുകളില്‍ ദുരൂഹതയുണ്ട്.
വിശ്വാസ്യതയില്ലാത്ത മൊഴികളാണ് സിബിഐ പരിഗണിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. അക്ഷയ് വര്‍മ്മയുടെ മൊഴിയില്‍ സംശയം ഉണ്ട്. പുലര്‍ച്ചെ 4.15ന് ലത അര്‍ജ്ജുനെ വിളിച്ചതിലും ദുരൂഹതയുണ്ട്. ലത അപകട കാരണം മകനെ വിളിച്ചറിയിച്ചത് സംശയകരമാണ്. പ്രകാശ് തമ്പി ബാലഭാസ്‌കറിനെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രി മാറ്റി. ഇത് ഡോക്ടര്‍മാരുടെ ഉപദേശത്തിന് വിരുദ്ധമാണ്. ആശുപത്രി മാറ്റം ഡോ. അനൂപിന് അറിയിക്കാത്തതിലും ദുരൂഹതയുണ്ട്. പ്രകാശ് തമ്പി മൊബൈല്‍ ഫോണ്‍ വാങ്ങിയതും സംശയകരമാണ്. മൊബൈലും പഴ്‌സും കാറിന്റെ കീയും ലക്ഷ്മിക്ക് നല്‍കിയില്ല.
ഇതെല്ലാം ഏതൊരു അന്വേഷണ ഉദ്യോഗസ്ഥനിലും സംശയമുണ്ടാക്കും. സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണം സിബിഐ നല്‍കിയില്ല. സംഭവിച്ചത് അസാധാരണ സംഭവങ്ങളാണ്. നേരിയ സംശയവും അന്വേഷണത്തില്‍ തീര്‍ക്കണം. സാക്ഷിമൊഴികള്‍ വിശദമായി പരിശോധിച്ചില്ല. സോബി ജോര്‍ജ്ജിന്റെ സാക്ഷിമൊഴി പരിഗണിച്ചില്ല. ബാലഭാസ്‌കറിനെ ആക്രമിച്ചവരെ അപകടസ്ഥലത്തും കണ്ടെന്നാണ് മൊഴി. സിബിഐ സോബി ജോര്‍ജ്ജിന്റെ മൊഴിയെടുത്തില്ല. വിഷ്ണു പറഞ്ഞത് സത്യമല്ലെന്നാണ് നുണപരിശോധനാഫലം. സിബിഐ മനസ്സിരുത്തി കേസ് അന്വേഷിക്കണം. സിബിഐ കേസില്‍ ആഴത്തില്‍ അന്വേഷണം നടത്തണം. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയുണ്ട്.
തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ട്. ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്ക് സിബിഐ കൃത്യമായ വിശദീകരണം നല്‍കിയില്ല. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അസാധാരണമായ കാര്യങ്ങളാണ് സംഭവിച്ചത്. നേരിയ സംശയവും അന്വേഷണത്തില്‍ തീര്‍ക്കണം. കേസിലെ ഗൂഡാലോചനയും ബന്ധങ്ങളും അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിക്കുകയായിരുന്നു.
2019 സെപ്റ്റംബര്‍ 25ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയായിരുന്നു അപകടം. ഞങ്ങൾക്കിപ്പോൾ ഒറ്റ ലക്ഷ്യമേയുള്ളൂ, അവന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. അതിനു ശേഷം മരിക്കണം. അല്ലാതെ ജീവിച്ചിരിക്കണമെന്ന് ഒരു താല്പര്യവുമില്ല. സംഗീതത്തിന്റെയും ഈശ്വര വിശ്വാസത്തിന്റെയും ബലത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്. എന്നെ ആശ്രയിച്ച് രണ്ടുപേരുള്ളത് കൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കെല്ലാം നഷ്ടമായി, എന്റെ മകനും പോയി. ജീവിതം ആകെ തീർന്നുവെന്നായിരുന്നു സംഭവത്തിൽ ബാലഭാസ്‌ക്കറിന്റെ 'അമ്മ' മാധ്യമങ്ങളോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























