മണിയെ മറന്നോ സിനിമാലോകം? കലാഭവന്‍ മണിയെ സ്‌നേഹിക്കുന്നവര്‍ക്ക് മറക്കാനാവാത്ത വേദന നല്‍കിയ ദിവസം

കലാഭവന്‍ മണി എന്ന വലിയ കലാകാരന്‍ വിട പറഞ്ഞുപോയത് ഇന്നും പലര്‍ക്കും മറക്കാനാവാത്ത സത്യമാണ്. ഈ സമയത്ത് മരണപ്പെട്ട അതുല്യ പ്രതിഭകളെ ചലച്ചിത്രമേളയില്‍ ആദരിക്കുന്ന വേളയില്‍ മറ്റു താരങ്ങളുടെ കുടുംബാംഗങ്ങളെ ക്ഷണിച്ചപ്പോള്‍ കലാഭവമാണിയുടെ കുടുംബാംഗങ്ങളെ മാറ്റി നിര്‍ത്തി.
കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങളെ ചലച്ചിത്രമേളയില്‍ ക്ഷണിക്കാതിരുന്നത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നാഷണല്‍ അവാര്‍ഡ് കിട്ടിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ സംവിധായകന്‍ വിനയനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ആണ് പ്രദര്ശിപ്പിക്കാതിരുന്നത് എന്ന് തീര്‍ത്തും ഊഹിക്കാവുന്നതേ ഉള്ളുവെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുയരുന്നുണ്ട്.
മലയാളികള്‍ക്ക് ഒരിക്കലും ഈ അവഗണന മറക്കില്ലെന്നും ചിലര്‍ പറയുന്നു. മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല എന്നതാണ് സത്യം. സംവിധായകന്‍ വിനയനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
വിനയന്റെ വാക്കുകളിലൂടെ:
ഇന്നലെ ആയിരുന്നു കലാഭവന്‍ മണിക്ക് ആദരവു കൊടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഐ എഫ് എഫ് കെ യില്‍ 'ആയിരത്തില്‍ ഒരുവന്‍' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഗോവയില്‍ നടത്തിയപ്പോള്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന രണ്ടു ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു പ്രദര്‍ശിപ്പിച്ചതെങ്കില്‍ ഇവിടെ കേരളത്തില്‍ ആ സിനിമയെ മിമിക്രി സിനിമാ എന്നു വിളിച്ചു കളിയാക്കിയവര്‍ വീണ്ടും ആ സിനിമയെ പരിഹസിച്ചിരിക്കുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ കമലിന്റെയും എക്‌സിക്കുട്ടീവ് അംഗം ശ്രീ സിബി മലയിലിന്റെയും ഒക്കെ നോട്ടത്തില്‍ അന്ധനായ രാമുവോ, കരുമാടിക്കുട്ടനോ ഒന്നുമല്ല കലാഭവന്‍ മണിയുടെ നല്ല കഥാപാത്രം. മറിച്ച് ആയിരത്തില്‍ ഒരുവന്‍ എന്ന സിബി മലയില്‍ ചിത്രത്തിലെ കഥാപാത്രമാണ് മികച്ചതെങ്കില്‍ അതിനെ നമിക്കുന്നു. നടക്കട്ടെ. പക്ഷേ ഇത്തരം ചലച്ചിത്രമേളകളില്‍ ഹോമേജ് വിഭാഗത്തില്‍ ആണെങ്കില്‍ കൂടി ആ കലാകാരന്റെ ദേശീയ അവാര്‍ഡു നേടിയ ഏതെങ്കിലും ചിത്രമുണ്ടങ്കില്‍ അതാണു പരിഗണിക്കുക. ഈ പൊതുവായ കീഴ്വഴക്കം കലാഭവന്‍ മണിയുടെ കാര്യത്തില്‍ പാലിക്കാതെ പോയത് ആ ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ ആയിപ്പോയതുകൊണ്ടാണ് എന്ന് പല സിനിമാക്കാരും മാദ്ധ്യമ സുഹൃത്തുക്കളും എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു.
ശ്രീ കമലും സിബിമലയിലും ഒക്കെ നേൃത്വം നല്‍കുന്ന ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ചിടത്തോളം അതു ശരിയായിരിക്കും എന്നെനിക്കും തോന്നി. അന്തരിച്ച പ്രിയന്‍കരിയായ നടി കല്‍പ്പനയുടെ മകളേയും പ്രിയനടന്‍ ജിഷ്ണുവിന്റെ പിതാവ് രാഘവേട്ടനെയും ഒക്കെ 12ആം തീയതി നടത്തിയ ചടങ്ങായ 'പിന്‍നിലാവ്'എന്ന സ്മരണാഞ്ജലിയിലേക്ക് ക്ഷണിച്ചതു നല്ലതുതന്നെ. പക്ഷേ അവിടെയും മലയാളിയെ അല്‍ഭുതപ്പെടുത്തിയ മഹാനായ കലാകാരന്‍ കലാഭവന്‍ മണിയുടെ കുടുംബത്തില്‍ നിന്നും ആരെയും ക്ഷണിച്ചിരുന്നില്ല എന്നതില്‍ നിന്നും ശ്രീ കമലിന്റേയും ചലച്ചിത്ര അക്കാദമിയുടെയും മനോഭാവം നമുക്കു വ്യക്തമാകുന്നു.
എന്തെല്ലാം ന്യായവാദങ്ങള്‍ ഇനി പറഞ്ഞാലും അതു ശരിയായ നടപടി ആയില്ല എന്ന് ഒറ്റവാക്കില്‍ പറയട്ടെ. ജനിച്ചത് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള അടിസ്ഥാന വര്‍ഗ്ഗ വിഭാഗത്തില്‍ ആണെങ്കിലും അഭിനയത്തിലും സംഗീതത്തിലും എല്ലാം കലയുടെ ഉന്നതകുലത്തിലാണ് മണിയുടെ സ്ഥാനം എന്ന് അക്കാദമി ഭാരവാഹികള്‍ ഓര്‍ക്കേണ്ടതായിരുന്നു. പിന്നെ ജനകീയതയുടെ കാര്യത്തില്‍ ആണെങ്കില്‍ മറ്റൊരു കലാകാരനും കിട്ടിയിട്ടില്ലാത്ത, ഇനി മേല്‍ കിട്ടാനും സാദ്ധ്യതയില്ലാത്ത അത്രമേല്‍ വലിയ ജനസഞ്ചയത്തിന്റെ യാത്ര അയപ്പാണ് മണിയുടെ അന്ത്യയാത്രയില്‍ ആ മനുഷ്യ സ്‌നേഹിക്കു ലഭിച്ചതെന്ന കാര്യവും ആരും മറക്കരുതായിരുന്നു.
അഭിനേതാവെന്ന നിലയില്‍ സൗത്ത് ഇന്ത്യ മുഴുവന്‍ പ്രസിദ്ധനായ മണി നാടന്‍ പാട്ടിന്റെ മേഖലയിലും മറ്റാര്‍ക്കും എത്താന്‍ പറ്റാത്ത ഉയരങ്ങളിലെത്തി. അതും പട്ടിണിയോടും അവഗണനയോടും പടവെട്ടി. അങ്ങനെയുള്ള ഒരു കലാകാരന് ഇങ്ങനെ പേരിനുള്ള ഒരു സ്മരണാഞ്ജലി മതിയായിരുന്നോ ഈ ചലച്ചിത്രമേളയില്‍? അദ്ദേഹത്തിന്റെ പേരില്‍ ഗേറ്റോ,ഹാളോ, സമ്മേളനമോ, നാടന്‍ പാട്ടോ എന്തു തന്നെ ആയാലും അധികപ്പറ്റാകുമായിരുന്നില്ല. ഏത് അക്കാദമി പറഞ്ഞാലും എ കെ ബാലനേ പോലൊരു പ്രബലനായ സാംസ്‌കാരിക മന്ത്രി ഉള്ള സ്ഥിതിക്ക് ഇങ്ങനെയൊന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു.
ഐ.എഫ്.എഫ്.കെയില്‍ ദേശീയഗാനം ആലപിക്കണം എന്ന സുപ്രീം കോടതി വിധിക്കെതിരേ സര്‍ക്കാരിനേയും, മന്ത്രിയേയും, ഇടതുപക്ഷമുന്നണി നേതാക്കളേയും ഒക്കെ കടത്തി വെട്ടി അഭിപ്രായം പറഞ്ഞ് ആളാകാന്‍ ശ്രമിച്ച അക്കാദമി ചെയര്‍മാന്‍ ഇടതു മുന്നണിയേക്കൂടി സത്യത്തില്‍ വെട്ടിലാക്കിയിരിക്കയാണ്. നിങ്ങളേ ശരിക്കറിയാവുന്ന ആളെന്ന നിലയില്‍, ഒരുമിച്ചു സംഘടനയില്‍ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ഒക്കെ ചെയ്തവരെന്ന നിലയില്‍ ഞാന്‍ പറയട്ടെ പ്രിയ സുഹൃത്തേ. നിങ്ങടെ മനസ്സിനു കുറച്ചുകൂടി വിശാലത വരേണ്ടിയിരിക്കുന്നു. പകപോക്കലും വിദ്വേഷവും ഒക്കെ മാറ്റി നിങ്ങടെ സ്ഥാനത്തിനൊത്ത് ഉയരാന്‍ ശ്രമിക്കു, ആശംസകള്‍..
https://www.facebook.com/Malayalivartha
























