ദിനേശ് ടാക്കീസിന്റെ ഓര്‍മയില്‍ തിയറ്റര്‍ പഠിച്ച സുരഭി!അതും ടാക്കീസ് ജോലിക്ക്!

നാടകത്തിലൂടെയാണ് സുരഭി അഭിനയലോകത്തേക്ക് പ്രവേശിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ അഭിനയത്തില്‍ സജീവമായ സുരഭിക്ക് ദേശീയ പുരസ്‌കാരം അപ്രതീക്ഷിതമായിരുന്നു. എം80 മൂസ ടീമിനൊപ്പം മസ്‌കറ്റിലായിരുന്നു സുരഭി. സംസ്ഥാന പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച സുരഭി ദേശീയ അവാര്‍ഡില്‍ കുറഞ്ഞത് ഒരു ജൂറി പരാമര്‍ശമെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മികച്ച നടിയായത് സുരഭിക്ക് ഏറെ സന്തോഷം പകര്‍ന്നു.
പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു എന്നറിഞ്ഞപ്പോള്‍ അവാര്‍ഡ് ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി പ്രാര്‍ത്ഥനകളും നടത്തി. ഏതൊരു താരത്തിന്റെയും ആഗ്രഹമല്ലേ ഒരു അവാര്‍ഡ് ലഭിക്കുക എന്നത്. അത് താനും ആഗ്രഹിച്ചിരുന്നുവെന്ന് സുരഭി പറയുന്നു.
പ്ലസ് 2 കഴിഞ്ഞതോടെ കാലടി സര്‍വകലാശാലയില്‍ ബി.എ ഭരതനാട്യത്തിന് ചേര്‍ന്നു. അവിടെ ഉപവിഷയമായി മോഹിനിയാട്ടമോ, സംഗീതമോ, തിയറ്ററോ പഠിക്കണം. അന്നു വരെ നാടകത്തിന് തിയറ്റര്‍, പ്ലേ എന്നൊക്കെ പറയുമെന്ന് സുരഭിക്കറിയില്ലായിരുന്നു.
പഠനം കഴിഞ്ഞാല്‍ ഉടന്‍ ജോലി കിട്ടണമെന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ നാട്ടിലെ ദിനേശ് ടാക്കീസിന്റെ ഓര്‍മയിലാണ് സുരഭി തിയറ്റര്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. തിയറ്ററിലെ പണി പഠിപ്പിക്കലാകും കോഴ്‌സെന്നാണ് ആദ്യം കരുതിയത്. പക്ഷെ തിയറ്റര്‍ പഠനത്തിലൂടെ നാടകത്തിലേക്കടുത്ത സുരഭി ഒന്നാം റാങ്കില്‍ ബി.എ പൂര്‍ത്തിയാക്കി തിയറ്ററില്‍ എം.എ ചെയ്തു.
ഏഷ്യാനെറ്റിലെ 'മമ്മുട്ടി ദ ബെസ്റ്റ് ആക്ടര്‍' എന്ന റിയാലിറ്റി ഷോയാണ് സുരഭിക്ക് വഴിത്തിരിവായത്. പരിപാടിയില്‍ ഒന്നാം സ്ഥാനവും സുരഭിക്ക് ലഭിച്ചു. പിന്നാലെ നിരവധി അവസരങ്ങളും സുരഭിയെ തേടിയെത്തി. കെ.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കഥയിലെ രാജകുമാരി എന്ന സീരിയലില്‍ അഭിനയിച്ചു. പിന്നീടാണ് ശ്രദ്ധേയ പരമ്പരയായ എം80 മൂസയിലെ പാത്തുവായി വേഷമിടുന്നത്.
മൂന്നര വയസുള്ളപ്പോഴാണ് സുരഭി ആദ്യമായി സ്‌റ്റേജില്‍ കയറുന്നത്. ഏളേറ്റില്‍ വട്ടോളിയില്‍ താമസിക്കുന്ന സമയത്ത് നാടോടി സര്‍ക്കസുകാര്‍ക്കൊപ്പമായിരുന്നു നൃത്തം വച്ചത്. അച്ഛന്‍ കെ.പി ആണ്ടിയായിരുന്നു മകളെ വേദിയില്‍ കയറ്റാന്‍ കരുത്തായി നിന്നത്.
അതിഗംഭീരമായി നൃത്തം ചെയ്ത മൂന്നര വയസുകാരിക്ക് നാട്ടുകാര്‍ ഒരു പാക്കറ്റ് കടലയും ഒരു വത്തക്ക കഷ്ണവും നല്‍കി അതായിരുന്നു ആദ്യ പ്രതിഫലം. പിന്നീട് അമ്പലത്തിലും ക്ലബ്ബിലും പരിപാടികള്‍ക്ക് നൃത്തം അവതരിപ്പിക്കുന്നതും നാടകത്തില്‍ അഭിനയിക്കുന്നതും കുട്ടിക്കാലത്തെ പതിവായിരുന്നു.
വി.എച്ച്.എസ്.ഇ പഠിക്കുമ്പോഴായിരുന്നു കലോത്സവത്തില്‍ പങ്കെടുക്കുന്നത്. അപ്പോഴേക്കും അച്ഛന്‍ മരിച്ച് ചെറിയ സാമ്പത്തിക പ്രശ്‌നത്തില്‍ ആയിരുന്നു. ചേച്ചിയുടെ നിര്‍ബന്ധത്തില്‍ കലോത്സവത്തില്‍ ചേര്‍ന്നു. പക്കമേളക്കാരില്ലാത്തതിനാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പക്ഷെ പത്രക്കാര്‍ ഇതെല്ലാം ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കി.പത്ര വാര്‍ത്തകള്‍ കണ്ട സംവിധായകന്‍ ജയരാജ് ഭാര്യ സബിതയോട് അടുത്ത ദിവസം നടക്കുന്ന മോണോ ആക്ട് മത്സരം കാണാനും സുരഭിയെ പരിചയപ്പെടാനും നിര്‍ദേശിച്ചു. തന്റെ മോണോ ആക്ട് അവര്‍ക്ക് സംതൃപ്തിയായോടെ സിനിമയിലേക്കുള്ള വഴി തുറന്നു. ജയരാജ് സംവിധാനം ചെയ്ത ബൈ ദ പീപ്പിള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് 45-ഓളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha


























