ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല; അത് പ്രകടിപ്പിച്ചിരുന്നുമില്ല- കോട്ടയം നസീർ
മിമിക്രി രംഗത്തെ അഗ്രഗണ്യനായിരുന്ന അതുല്യ പ്രതിഭയായ കലാഭവൻ അബിയുടെ മരണം ഞെട്ടലോടെയാണ് മലയാള സിനിമാലോകം കേട്ടത്. ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും തന്റേതായ കഴിവ് തെളിയിച്ച അബി ഇന്ന് രാവിലെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ സുഹൃത്തിന്റെ വേർപാടിന്റെ കുറിച്ച് കോട്ടയം നസീറിന്റെ വാക്കുകൾ ഇങ്ങനെ...
ഞാനെന്ന കലാകാരനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകൾ കണ്ടെത്തി പിന്തുണക്കുകയും ചെയ്തിരുന്ന ആളാണ് അബി. ഗുരുവിനേക്കാൾ ഉപരി ജ്യേഷ്ഠസഹോദരൻ. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത വലിയ ഷോക്ക് ആയിപ്പോയി.
ഞങ്ങൾക്ക് വളരെ കുറച്ച് പേർക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരിൽ കാണുന്നവർക്ക് അത് തോന്നുകയില്ല. ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല, അത് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനിടയിലൊക്കെ അദ്ദേഹം ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഈ വാർത്ത പെട്ടന്ന് കേൾക്കുമ്പോൾ ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കാത്തത്. അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്.
മിമിക്രിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനൽ കലാകാരനായിരുന്നു. വേദിയിലെ കർട്ടൻ ചുളുങ്ങി ഇടാൻ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഞാനൊക്കെ മിമിക്രി തുടങ്ങുമ്പോൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. കൊച്ചിൻ ഓസ്കർ എന്ന ട്രൂപ്പിൽ എനിക്ക് അവസരം കിട്ടുകയും, സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതും അബി ഇക്ക വഴിയാണ്.
രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്ന അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ ഹബീബുള്ള, അബി എന്ന പേരിലാണ് മിമിക്രി വേദികളിലും സിനിമയിലും ശ്രദ്ധേയനായത്. കൊച്ചിൻ ഹരിശ്രീ, കലാഭവൻ എന്നീ ട്രൂപ്പുകളിൽ കലാ ജീവിതം തുടങ്ങിയ അദ്ദേഹം അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന കറുത്ത സൂര്യനാണ് അദ്ദേഹം അഭിനയിച്ച അവസാനത്തെ ചിത്രം.
അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. ഒരു കാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു.
അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. ചലച്ചിത്ര താരം ഷെയ്ൻ നിഗം മകനാണ്.
https://www.facebook.com/Malayalivartha