‘ആന്‍റണി എന്റെ കൂടെ വരുന്നുണ്ടോ?’ ലാല്‍ സാര്‍ ചോദിച്ചു ; എനിക്കൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല അല്ലെങ്കിലും അവിടെ എന്റെ ഇഷ്ടത്തിന് എന്താ പ്രസക്തി ; മോഹന്‍ലാല്‍ ആരാധകനായിരുന്ന ആന്‍റണി പെരുമ്പാവൂര്‍ മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ വിശ്വസ്തനായി മാറിയ കഥ ഇങ്ങനെ
ഏതാണ്ട് ഇരുപത്തി ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പകല്‍. അന്നാണ് എനിക്ക് ആ ഫോണ്‍ കോള്‍ വരുന്നത്. സുഹൃത്താണ് വിളിക്കുന്നത്. ഒരു സിനിമാലൊക്കേഷനില്‍ വണ്ടി ഓടിക്കാമോ എന്നാണ് ചോദ്യം. ഭാരിച്ച ഉത്തരവാദിത്വങ്ങളൊന്നുമില്ലാതിരുന്ന ഒരു പത്തൊന്‍പതു വയസ്സുകാരനെ സംബന്ധിച്ചിടത്തോളം സിനിമ എന്നും അവനെ മോഹിപ്പിക്കുന്നതായിരുന്നു. ഒരിക്കലും അത് ആഗ്രഹിച്ചിരുന്നില്ലായെങ്കിലും. അതുകൊണ്ടുതന്നെ ഇടവും വലവും നോക്കാനില്ലായിരുന്നു. അന്നുതന്നെ ലൊക്കേഷനിലേയ്ക്ക് പോയി. സ്വന്തമായി ഉണ്ടായിരുന്ന ജീപ്പ് ഒരു സുഹൃത്തിനെ ഏല്‍പ്പിച്ച് മറ്റൊരു കാറിലാണ് യാത്ര. പെരുമ്പാവൂര് ഒരു സാജന്‍ വര്‍ഗ്ഗീസ് സാറുണ്ട്. അദ്ദേഹത്തിന്‍റെതായിരുന്നു ആ വെള്ള അംബാസിഡര്‍ കാര്‍ .നമ്പര്‍ 3223. അതിലാണ് എറണാകുളത്തേക്കുള്ള യാത്ര.
കലൂരുള്ള കല്പകാ ഹോട്ടലിനടുത്താണ് പറഞ്ഞ ലൊക്കേഷന്‍. ലൊക്കേഷനിലെത്തിയതും ഒരാള്‍ വേഗത്തില്‍ വണ്ടിയിലേയ്ക്ക് ചാടിക്കയറി. എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അത് ലാല്‍ സാര്‍ ആയിരുന്നു. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രൂപം. പറഞ്ഞാല്‍ നിങ്ങളോര്‍ക്കും. സിനിമ ‘പട്ടണപ്രവേശം’. അതില്‍ കുട നന്നാക്കാന്‍ നടക്കുന്ന ലാല്‍ സാറിന്‍റെ രൂപം ഓര്‍ക്കുന്നില്ലേ? ആ വേഷത്തിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുന്നത്. എന്‍റെ ആശ്ചര്യം അപ്പോഴും വിട്ടുമാറിയിരുന്നില്ല. അത് ലാല്‍ സാര്‍ തന്നെയോ എന്ന് ഉറപ്പിക്കാന്‍ സെന്‍റര്‍ മീറ്റിലൂടെ ഇടയ്ക്കിടെ ഞാന്‍ നോക്കി . അദ്ദേഹം എന്നോട് പേര് ചോദിച്ചു. വിശേഷങ്ങള്‍ തിരക്കി. അതായിരുന്നു തുടക്കം. ഏതാണ്ട് ഇരുപത്തിരണ്ടോളം ദിവസങ്ങള്‍ ഞാനാ ലൊക്കേഷനിലുണ്ടായിരുന്നു. ആ നാളുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹത്തിന് എന്നോടെന്തോ പ്രത്യേകമായ ഒരിഷ്ടം തോന്നിയിരിക്കണം.
അതുകൊണ്ടാണല്ലോ എന്‍റെ വാഹനം തിരഞ്ഞുപിടിച്ചു യാത്ര ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്. ഹോട്ടലില്‍നിന്ന് ലൊക്കേഷനുകളിലേയ്ക്കോ , ലൊക്കേഷനുകളില്‍ നിന്നും ഹോട്ടലിലേയ്ക്കോ മാത്രമല്ല ആ യാത്രകള്‍ നീണ്ടത്. അന്ന് അദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞിട്ട് കുറച്ചുനാളുകളെ പിന്നിട്ടിരുന്നുള്ളൂ . സുചിത്ര ചേച്ചി മദ്രാസില്‍ നിന്ന് ഇവിടെ വരുമ്പോഴൊക്കെ, വിളിക്കാന്‍ പോയതും, ചേച്ചിയേയും ലാല്‍ സാറിനേയും കൊണ്ട് അദ്ദേഹത്തിന്‍റെ ഒരു അമ്മാവന്‍റെ വീട്ടില്‍ പോയതുമെല്ലാം ഞാനായിരുന്നു. അങ്ങനെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കുറെ നല്ല ദിവസങ്ങളുടെ ഓര്‍മ്മകളുമായി കഴിയുമ്പോഴാണ് വേര്‍പിരിയലിന്‍റെ ആ ദിനം എത്തിയത്. അന്ന് ലാല്‍സാറിനോട്, ഞാന്‍ ചോദിച്ചു,
‘എന്നെ എവിടെ എങ്കിലും വച്ച് കണ്ടാല്‍ തിരിച്ചറിയുമോ? ” എന്താ ആന്‍റണി അങ്ങനെ പറയുന്നത്? അതായിരുന്നു ലാല്‍ സാറിന്‍റെ മറുപടി. ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. ലാല്‍ സാറിനെ കണ്ട കാര്യങ്ങളൊക്കെ എന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു. ദോഷം പറയരുതല്ലോ അവരാരും അത് വിശ്വസിച്ചില്ല.
ഒരു മാസം കൂടി കടന്നുപോയി. ഇതിനിടയിലാണ് അമ്പലമുകളില്‍ ലാല്‍ സാര്‍ അഭിനയിക്കുന്ന ‘മൂന്നാം മുറ ‘ യുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നറിഞ്ഞത്. ഞാന്‍ എന്‍റെ ജീപ്പില്‍ സുഹൃത്തുക്കളെയും കയറ്റി നിറച്ച് മൂന്നാം മുറയുടെ ലൊക്കേഷനിലേയ്ക്ക് പോയി. ലാല്‍ സാറും ബാബു ആന്‍റണിയും അവിടെയുണ്ട് . ഒരു ഗ്ലാസ് പതിച്ച കെട്ടിടത്തിനുള്ളില്‍ അവര്‍ ഇരിക്കുന്നു. അതിന് തൊട്ടുമുന്നില്‍ വലിയ ഒരു ആള്‍ക്കൂട്ടം. ഷൂട്ടിംഗ് കാണാന്‍ വന്നവരാണ്. അവരുടെ ഇടയിലേക്ക് ഞങ്ങളും കയറിനിന്നു. പെട്ടെന്ന് , ആ കെട്ടിടത്തിന്‍റെ മുന്നില്‍ നിന്ന് ഒരാള്‍ കൈകാട്ടി വിളിക്കുന്നു. അത് ലാല്‍ സാര്‍ ആയിരുന്നു.
എന്നെതന്നെയാണോ എന്ന് ഞാന്‍ ആദ്യം സംശയിച്ചു. ആ ആള്‍ക്കൂട്ടത്തിനിടയില്‍ അദ്ദേഹം തിരയുന്ന വി.ഐ.പി ഞാനാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ അടുത്തേക്ക് ചെന്നു. ഒപ്പം എന്‍റെ സുഹൃത്തുക്കളും . ‘ആന്‍റണിക്ക് സുഖമാണോ? വണ്ടി എവിടെ?’ ഇതായിരുന്നു ആദ്യത്തെ ചോദ്യം. കൂട്ടുകാരോടൊപ്പം ഷൂട്ടിംഗ് കണ്ടുമടങ്ങാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവരെ ഓരോരുത്തരെയായി അദ്ദേഹം പരിചയപ്പെട്ടു. എനിക്ക് സന്തോഷമായി. അന്ന് ഞാന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ വലിയ ആളായി എന്ന തിരിച്ചറിവിലല്ല. മറിച്ച് ലാല്‍ സാര്‍ എന്നോട് വണ്ടിയുമായി വീണ്ടും വരണമെന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തദിവസം തന്നെ ഞാന്‍ വണ്ടിയുമായി ലൊക്കേഷനിലെത്തി. പഴയ അതേ അംബാസിഡര്‍ കാര്‍. പിന്നീടുള്ള ലാല്‍ സാറിന്‍റെ എല്ലാ യാത്രകളും എന്‍റെ കാറിലായിരുന്നു. ഷൂട്ടിംഗ് അവസാനിക്കുന്ന ദിവസം ജീവിതത്തില്‍ ഞാന്‍ ഒരിക്കലും സംഭവിക്കില്ല എന്നുകരുതിയ ആ മുഹൂര്‍ത്തം സമാഗതമായി. ‘ആന്‍റണി എന്റെ കൂടെ വരുന്നുണ്ടോ?’ ലാല്‍ സാര്‍ ചോദിച്ചു.
ആ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു . എനിക്കൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും അവിടെ എന്റെ ഇഷ്ടത്തിന് എന്താ പ്രസക്തി എന്നെനിക്ക് തോന്നി.
ഞാന്‍ പറഞ്ഞു ‘കൂടെ വരുന്നു’ ആ വര്‍ഷം ഞാന്‍ മറക്കില്ല. 1988. ദിവസം കൃത്യമായി ഓര്‍മ്മിക്കുന്നില്ല. എങ്കിലും അതൊരു ജൂണ്‍ മാസമായിരുന്നു.ഇരുപത്തെട്ടുവര്‍ഷങ്ങള്‍ പിന്നിടാന്‍ പോകുന്നു ഞാന്‍ ലാല്‍ സാറിനൊപ്പം കൂടിയിട്ട്. അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ എങ്ങനെ ആയിരുന്നുവോ അങ്ങനെ തന്നെയാണ് ഇന്നും ജോലി ചെയ്യുന്നത്. അതില്‍ ഒരു തെറ്റും വരരുതേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന. ഇക്കാലത്തിനിടയില്‍ ഞങ്ങള്‍ എത്രയോ യാത്രകള്‍ ചെയ്തിരിക്കുന്നു. എത്രലക്ഷം കിലോമീറ്ററുകള്‍ താണ്ടിയിരിക്കുന്നു. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരിക്കല്‍പോലും അപകടങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. എന്‍റെ വണ്ടിയിലിരുന്ന് യാത്ര ചെയ്യുന്ന മനുഷ്യന്‍റെ ജീവിതം എത്രമേല്‍ വിലപ്പെട്ടതാണെന്ന് എനിക്കറിയാം. അതിന്‍റെ കരുതലും സുരക്ഷയും ഞാന്‍ എന്നും എടുത്തിട്ടുണ്ട്.എപ്പോഴെങ്കിലും ഞാന്‍ ലാല്‍ സാറിനോട് അടുപ്പം കാണിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം തനിച്ചിരിക്കുമ്പോള്‍ മാത്രമാണ്. മറ്റ് സൗഹൃദസദസ്സുകളിലൊന്നും ഞാന്‍ ആ സ്വാതന്ത്ര്യം എടുക്കാറില്ല. അങ്ങനെ എടുക്കേണ്ട ഒരാളുമല്ല. ആ ബോദ്ധ്യം മറ്റാരെക്കാളും എനിക്കുണ്ട്. ഇത്രയും സുദീര്‍ഘമായ ഒരു കാലഘട്ടത്തിന്‍റെ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടതിന് പിന്നില്‍ മറ്റൊരാളുടെ പിന്തുണ കൂടിയുണ്ട്, ഇഷ്ടം കൂടിയുണ്ട്. അത് മറ്റാരുമല്ല സുചിത്ര ചേച്ചിയാണ്.
https://www.facebook.com/Malayalivartha