ഞങ്ങളുടേത് ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല; വിവാഹ ശേഷമാണ് ശരിക്കും ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്... എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും ലക്ഷ്മി ചെയ്താല്‍ ഞാന്‍ പെട്ടെന്നു ദേഷ്യപ്പെടും: ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്- മിഥുൻ മനസ് തുറക്കുന്നു...
പ്രണയാനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടനും റിയാലിറ്റി ഷോ അവതാരകനായ മിഥുനും ഫേസ്ബുക്ക് വീഡിയോയിലൂടെ നല്ല തൃശ്ശൂര്‍ സ്ലാങ്ങില്‍ വിമര്‍ശനങ്ങളും നിലപാടുകളും അറിയിച്ച് ഫാൻസിനെ കൈയിലെടുക്കുന്ന ലക്ഷ്മി മേനോനും. ഇരുവരും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നത് ഇങ്ങനെ...
ദുബൈയില്‍ പ്രോഗ്രാം അവതരിപ്പിക്കാനെത്തിയപ്പോഴായിരുന്നു മിഥുന്‍ ലക്ഷ്മിയെ ആദ്യമായി കണ്ടത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് മിഥുന്‍ പറയുന്നു. സിത്താര്‍ എന്നൊരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഇരവരും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. ‘ലക്ഷ്മിയെ അടുത്തറിഞ്ഞതിനു ശേഷമാണ് ഞാനവളെ കൂടുതല്‍ ഇഷ്ടപ്പെട്ടത്. അവളുടെ സംസാരവും പെരുമാറ്റവും അവളിലേക്ക് എന്നെ അടുപ്പിച്ചു കൊണ്ടിരുന്നു. ആ സൗഹൃദം എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹത്തിലേക്ക് അതെത്തി. അങ്ങനെയാണ് സൗഹൃദത്തിനപ്പുറം ഞാനവളെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ടായത്.
കാലത്തിന്റെ പ്രത്യേകതകൊണ്ട് പ്രണയം നേരില്‍ പറഞ്ഞ് ചമ്മേണ്ടി വന്നില്ല. ഒരു മെസേജ് മതിയായിരുന്നു എന്റെ പ്രണയം ലക്ഷ്മിയെ അറിയിക്കാന്‍. മറുപടിക്കായി കാത്തിരുന്ന ഏതാനും നിമിഷങ്ങള്‍ ആധിയുടേതായിരുന്നു. ദൈവമേ, പറയേണ്ടായിരുന്നു, ലക്ഷ്മി എന്തു വിചാരിച്ചു കാണും, നോ ആണെങ്കില്‍ പഴയതുപോലെ എനിക്കവളെ ഫെയിസ് ചെയ്യാന്‍ പറ്റില്ലല്ലോ… അത്തരം ചിന്തകള്‍ എന്നെ വല്ലാതെ അലട്ടി’, മിഥുന്‍ പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ലക്ഷ്മി. എങ്കിലും ഒരു അഞ്ച് മിനിറ്റ് മിഥുനെ കാത്തിരിപ്പിച്ചു. എന്നിട്ടേ മറുപടി നല്‍കിയുള്ളൂ.
മിഥുനയച്ച മെസേജ് ലക്ഷ്മിയുടെ അമ്മ കാണാനിടയായി. അതോടെ അമ്മയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. അമ്മ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഉടന്‍ തന്നെ ലക്ഷ്മി മിഥുനെ വിളിച്ച് വിവരമറിയിച്ചു. അമ്മയെ വിളിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. മിഥുന്‍ അപ്പോള്‍ത്തന്നെ ഞാന്‍ അമ്മയെ വിളിച്ച് സംസാരിച്ചു.
മിഥുന്റെ വീട്ടിലും കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. പിന്നീട് അമ്മമാരാണു കാര്യങ്ങള്‍ തീരുമാനിച്ചത്. വിവാഹത്തിനു മുമ്പ് ശരിക്കു പ്രണയിക്കാന്‍ സാധിച്ചില്ലെന്നാണ് ലക്ഷ്മിയുടെ സങ്കടം. അതിനുമുമ്പേ വീട്ടുകാര്‍ എന്‍ഗേജ്‌മെന്റും വിവാഹവും നടത്തി. എല്ലാം വളരെ പെട്ടെന്നായിരുന്നു.
ദുബായില്‍ റേഡിയോ ജോക്കിയാണ് മിഥുന്‍.ഇരുവര്‍ക്കും ഒരു മകളുണ്ട്. തന്‍വി. രണ്ടാം ക്ലാസിലാണ് ഇപ്പോള്‍. ‘ഫ്രെബുവരി 10 നാണ് ലക്ഷ്മിയുടെ ബര്‍ത്ത്‌ഡേ. അതുകൊണ്ട് വാലന്റൈന്‍സ് ഡേയും ബര്‍ത്ത്‌ഡേയും ഒന്നിച്ചാഘോഷിക്കും. എല്ലാവര്‍ഷവും ഒരു സര്‍പ്രൈസ് ഗിഫ്റ്റ് മിഥുന്‍ ലക്ഷ്മിക്ക് കൊടുക്കാറുണ്ട്. ഇതുവരെ അതിനൊരു മുടക്കവും സംഭവിച്ചിട്ടില്ല. ഒരുദിവസം അവള്‍ എന്നോടു പറഞ്ഞു: ‘എനിക്ക് സര്‍പ്രൈസ് ഇഷ്ടമല്ല. അതുകൊണ്ട് ഇത്തവണ ഗിഫ്‌റ്റൊന്നും വേണ്ട.’ എന്നിട്ടും ഞാന്‍ എല്ലാപ്രാവശ്യത്തെയും പോലെ ഗിഫ്റ്റ് വാങ്ങി കാറില്‍ സൂക്ഷിച്ചു. സാധാരണ കൊടുക്കാറുള്ള സമയം കഴിഞ്ഞിട്ടും ഗിഫ്റ്റ് കൊടുക്കാതെ വന്നപ്പോള്‍ ലക്ഷ്മി തന്നെ എന്നോടത് ചോദിച്ചു.
നീ തന്നെയല്ലേ വേണ്ടെന്നു പറഞ്ഞതെന്നു ചോദിച്ച് ഞാന്‍ ചിരിച്ചു. അപ്പോള്‍ എന്നോടു സ്‌നേഹമില്ലെന്നു പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്‍. പിന്നെ കാറില്‍നിന്ന് ഗിഫ്റ്റ് എടുത്തു കൊടുത്തപ്പോഴാണ് പിണക്കം മാറിയത്. സര്‍പ്രൈസ് വേണ്ടെന്നു പറഞ്ഞാലും എല്ലാ പ്രാവശ്യവും അവളത് പ്രതീക്ഷിക്കും. ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.’
എന്നാല്‍ മിഥുന് ആ ശീലമില്ലെന്നാണ് ലക്ഷ്മിയുടെ പരിഭവം. ഒന്നും സൂക്ഷിച്ചവെക്കാറില്ല. ‘വിവാഹശേഷം റൂം വൃത്തിയാക്കിയപ്പോള്‍ ഞാന്‍ കൊടുത്ത കാര്‍ഡ് എനിക്കു കിട്ടി. എനിക്കപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പിന്നെ എന്റെ ഗിഫ്റ്റുകളോടൊപ്പം ഞാന്‍തന്നെ അത് സൂക്ഷിച്ചുവച്ചു’, ലക്ഷ്മി പറയുന്നു. ലക്ഷ്മിയെ ചിഞ്ചുവെന്നാണ് മിഥുന്‍ വിളിക്കുന്നത്.
വിവാഹ ശേഷമാണ് ഇരുവരും ശരിക്കും പ്രണയിച്ചു തുടങ്ങിയത്. ഹണിമൂണ്‍ പാരീസിലായിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത യാത്രയായിരുന്നു അവര്‍ക്കത്. അവിടെയെത്തി പിറ്റേ ദിവസം ആദ്യത്തെ യാത്ര മെട്രോയിലലാകട്ടെ എന്നായിരുന്നു തീരുമാനം. സ്‌റ്റേഷനിലെത്തി ടിക്കറ്റെടുത്തിട്ട് തങ്ങള്‍ക്കു പോകേണ്ട ട്രെയിന്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടി. പ്ലാറ്റ്‌ഫോമിലുള്ള വണ്ടി എങ്ങോട്ടുള്ളതാണെന്നു ചോദിക്കാന്‍ മിഥുന്‍ അതിനുള്ളിലേക്കു കയറി.
എന്നാല്‍ ലക്ഷ്മിയെ വിളിക്കും മുമ്പ് വണ്ടിവിട്ടു. എന്തു ചെയ്യണമെന്നറിയില്ല. ലക്ഷ്മിയുടെ ഫോണും മിഥുന്റെ കൈയിലായിരുന്നു. പിന്നെ അടുത്ത സ്‌റ്റേഷനിലിറങ്ങി പെട്ടെന്ന് തിരിച്ചുവന്നു. അവിടെയെങ്ങും ലക്ഷ്മിയെ കാണാനില്ല. മിഥുന്‍ ടെന്‍ഷനിലായി. അപ്പോഴാണ് കുറച്ചുമാറി ഒരാള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടത്.ഓടിച്ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവിലിരുന്ന് ലക്ഷ്മി കരയുകയായിരുന്നു. പിറ്റേദിവസം സൈക്കിളില്‍ പാരീസ് കാണാമെന്ന് പ്ലാന്‍ ചെയ്തു. അതനുസരിച്ച് സൈക്കിളെടുത്തു യാത്ര ആരംഭിച്ചത് വളരെ സന്തോഷത്തോടെയാണ്. എന്നാല്‍ മ്യൂസിയം കണ്ട് തിരിച്ചിറങ്ങിയപ്പോള്‍ സൈക്കിള്‍ കാണാനില്ല. മോഷണ വിവരമറിയിക്കാനായി ആ ദിവസംമുഴുവന്‍ പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി.
‘നിസാരകാര്യങ്ങള്‍ക്കാണ് പലപ്പോഴും ഞങ്ങള്‍ വഴക്കുണ്ടാക്കുക. എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും ലക്ഷ്മി ചെയ്താല്‍ ഞാന്‍ പെട്ടെന്നു ദേഷ്യപ്പെടും. അതിന്റെ പേരില്‍ അവള്‍ പിണങ്ങിയിരിക്കും. പിന്നെ ആദ്യം കോംപ്രമൈസ് ചെയ്യുന്നതും ഞാനായിരിക്കും. ഏതെങ്കിലും കാരണത്താല്‍ ഞാന്‍ പിണങ്ങിയാല്‍ ലക്ഷ്മി എനിക്ക് ഇഷ്ടമുളള ഫുഡ് ഉണ്ടാക്കിത്തരും. ഫുഡ് നമ്മുടെ വീക്ക്‌നെസ് ആയതുകൊണ്ട് എന്റെ പിണക്കമൊക്കെ അതോടെ കഴിയും. അങ്ങനെയാണു ഞാന്‍ തടിവയ്ക്കുന്നതും’, മിഥുന്‍ പറയുന്നു.
https://www.facebook.com/Malayalivartha