നാഗശൗര്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സായി പല്ലവി രംഗത്ത്

പ്രേമം നായിക മലരിനെ മനസിലേറ്റത്ത മലയാളികൾ കുറവാണ്. മലയാളത്തിനപ്പുറം തമിഴ് നാട്ടിൽ നിന്നാണ് മലരിനെ അവതരിപ്പിച്ച സായി പല്ലവിക്ക് ആരാധകരെ ലഭിച്ചത്. എന്നാൽ ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞ സായിയെ കുറിച്ച് നടൻ നാഗ ശൗര്യ ഒരു ആരോപണം ഉന്നയിച്ചിരുന്നു. പുതിയ സിനിമയായ കരുവിലെ നായകൻ നാഗശൗര്യ സായി പല്ലവിക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരുന്നു.
സെറ്റില്‍അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കുന്നുവെന്നും ഫിദ വിജയമായിരുന്നെങ്കിലും അത് അവരുടെ മാത്രം കഴിവല്ലെന്നുമാണ് നാഗശൗര്യ പറഞ്ഞത്. മാത്രമല്ല സായി പല്ലവിയുടെ പെരുമാറ്റം തന്നെ ഏറെ വിഷമിപ്പിച്ചെന്നും നാഗശൗര്യ അഭിമുഖത്തിൽ പറയുകയുണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി നടി സായി പല്ലവി.
‘ഞാനും നാഗശൗര്യയുടെ അഭിമുഖം കണ്ടിരുന്നു. സത്യത്തിൽ അത് കണ്ട് ഞാൻ തകർന്നുപോയി. ഉടൻ തന്നെ സിനിമയുടെ സംവിധായകനായ എ എൽ വിജയ് സാറിനെ വിളിച്ചു. എന്റെ പെരുമാറ്റത്താൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ സെറ്റിലുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചു. കാരണം സെറ്റിലുള്ള എല്ലാവരെയും സ്നേഹിക്കാനാണ് ഞാൻ പഠിച്ചിരിക്കുന്നത്. അങ്ങനെയൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും നാഗശൗര്യ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും വിജയ് സാർ എന്നോട് പറഞ്ഞു.’
‘നമ്മളെക്കുറിച്ച് ഒരാൾ മോശം പറഞ്ഞാൽ അത് നമ്മെ വിഷമിപ്പിക്കും. ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എന്നെയും വിഷമിപ്പിക്കും. എന്നാൽ ഞാൻ അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയാതെ ഇത്തരം കാര്യം വരുമ്പോൾ വലിയ വേദന ഉണ്ടാകും. ഇത് കൂടാതെ ഞാൻ സിനിമയുടെ ഛായാഗ്രാഹകനെയും വിളിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിനും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു.’
‘നമ്മൾ സംവിധായകന് വേണ്ടി ജോലി ചെയ്യുന്ന ആളുകളാണ്. സെറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്നെ അദ്ദേഹത്തെയാണ് ആദ്യം അറിയിക്കേണ്ടത്. അങ്ങനെയാണ് അവിടെ നല്ലൊരു ചുറ്റുപാട് തന്നെ രൂപപ്പെടുന്നത്. എന്നാൽ ഞാൻ അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. അദ്ദേഹത്തിന് മനസ്സിൽ തോന്നിയ കാര്യം പറയാനുള്ള അവകാശമുണ്ട്. എന്നാൽ ഒരിക്കൽപ്പോലും ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല. ഏതെങ്കിലും രീതിയിൽ ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ വിഷമമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാൻ കരുതുന്നു. അഭിനേതാവ് എന്ന നിലയിൽ മികച്ച നടനാണ് നാഗശൗര്യ.’–സായി പല്ലവി പറഞ്ഞു.
https://www.facebook.com/Malayalivartha