ചിക്കന്‍ പോക്സ്- കൃത്യമായ ചികിത്സയുണ്ടെങ്കിലും ചികിത്സാ രീതികള്‍ സംബന്ധിച്ച് അറിവില്ലായ്മ പലപ്പോഴും രോഗം ഗുരുതരമാകാൻ കാരണമാകുന്നു. രോഗം വന്നാൽ പാലിക്കേണ്ട ചിട്ടകൾ ഇവയാണ്
വേനല്‍ക്കാലത്ത് ചൂടുകാല രോഗങ്ങൾ ഏറയാണ്. അവയിൽ വില്ലനായെത്തുന്ന രോഗമാണ് ചിക്കന്‍ പോക്സ്. കൃത്യമായ ചികിത്സയുണ്ടെങ്കിലും ചികിത്സാ രീതികള്‍ സംബന്ധിച്ച് അറിവില്ലായ്മ ഇപ്പോഴും ഉണ്ട്. ഇപ്പോഴും വസൂരിയും, ചിക്കന്‍പോക്‌സും ഒന്നാണെന്ന ധാരണ ഉള്ളവർ ഉണ്ട്. വൈറസ് രോഗമായ ചിക്കന്‍പോക്‌സ് പകരുന്നത് വായുവിലൂടെയാണ്.
തൊലിപ്പുറത്ത് മാത്രം ഉണ്ടാകുന്ന അസുഖമായ ചിക്കന്‍പോക്‌സിന്റെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 21 ദിവസങ്ങളെടുക്കും വളര്‍ന്നുപെരുകി രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍. തലവേദന, പനി, തുമ്മല്‍, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.
രണ്ടു മൂന്നുദിവസം ഈ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. അതിനുശേഷമാണ് ശരീരത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുക. കുരുക്കള്‍ വരും മുമ്പ് പനിയും തുമ്മലും തലവേദനയും തുടങ്ങുന്ന സമയത്താണ് രോഗിയില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ സാധ്യത കൂടുതല്‍.
കുരുക്കള്‍ ഉണ്ടാകുന്നതു നിന്നാല്‍ പിന്നെ രോഗം പകരുകയില്ല. ചിക്കന്‍ പോക്‌സാണെന്നറിയാതെ പനിയും തലവേദനയുമായി യാത്ര ചെയ്യുമ്പോഴാണ് മറ്റുള്ളവര്‍ക്ക് രോഗം പകരുന്നത് . ഇത് പക്ഷെ മിക്കവർക്കും അറിയില്ല.
ചിക്കൻപോക്സിന് വളരെ ഫലപ്രദമായ മരുന്നുകൾ ഇപ്പോൾ ഉണ്ട്. ഒന്നോ രണ്ടോ കുരുക്കള്‍ കാണുമ്പോഴേ ആന്റിവൈറല്‍ മരുന്നായ അസൈക്ലോവിര്‍ കഴിച്ചുതുടങ്ങിയാല്‍ കൂടുതല്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനും രോഗം പകരുന്നത് തടയാനും കഴിയും.കലാമിന്‍ലോഷന്‍ പുരട്ടുന്നതും ആന്റിഹിസ്റ്റമിനുകള്‍ കഴിക്കുന്നതും ചൊറിച്ചില്‍ കുറയ്ക്കാന്‍ നല്ലതാണ്. പാരസെറ്റമോള്‍ പനിയും ശരീരവേദനയും കുറക്കും.
ചിക്കന്‍പോക്‌സ് വന്നാല്‍ രാവിലെയും വൈകിട്ടും തണുത്ത ശുദ്ധജലത്തില്‍ കുളിക്കണം. ശുചിത്വത്തിന്റെ കുറവാണ് മറ്റ് രോഗബാധകള്‍ക്കും, സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നത്. കുളിക്കുന്നത് ചൊറിച്ചില്‍ കുറയ്ക്കും. വൃത്തിയുള്ള കാണാം കുറഞ്ഞ ഡ്രസ്സ് ഇടാൻ ശ്രദ്ധിക്കണം
ചിക്കെൻ പോക്സ് വന്നാൽ ശ്രദ്ധിക്കേണ്ടത് നിര്‍ജ്ജലീകരണം തടയാന്‍ വെള്ളം ധാരാളം കുടിക്കണം എന്നാണ്. തൊലിപ്പുറത്തുള്ളത് പോലെ തന്നെ, ദാഹനേന്ദ്രിയങ്ങളുടെ ഉള്‍ഭാഗത്തും കുരുക്കൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് എരിവും എണ്ണയും മസാലയും കലർന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം.ചിക്കൻ പോക്സ് രോഗിക്ക് ഉപ്പിടാത്ത ഭക്ഷണം കൊടുക്കുന്നവരാണ് അധികവും.. ഇത് തെറ്റിദ്ധാരണ കൊണ്ട് ചെയ്യുന്നതാണ്.
ഉപ്പു തീരെ ഒഴിവാക്കുന്നത് ശരീരത്തില്‍ സോഡിയത്തിന്റെ അളവ് അപകടകരമായ രീതിയില്‍ കുറയാന്‍ കാരണമാകുന്നു. ഇത് മസ്തിഷ്‌കമുള്‍പ്പെടെ ഉള്ള ശരീരഭാഗങ്ങളെ ബാധിക്കുകയും, രോഗിയുടെ നില കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. ഉപ്പിട്ട് കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നത് ക്ഷീണമകറ്റാൻ നല്ലതാണ്.
പണ്ട് കാലത്തു രോഗിയെ പട്ടിണിക്കിടാറാണ് പതിവ്. ഇത് രോഗം മൂർച്ഛിക്കാനേ സഹായിക്കൂ . ആദ്യ ദിവസങ്ങളില്‍ ചെറു ചൂടുള്ള ഭക്ഷണങ്ങളും, ഒപ്പം നല്ലതുപോലെ വെള്ളവും കുടിക്കണം. സാധാരണ വെള്ളവും, കഞ്ഞി വെള്ളവും, കരിക്കുംവെള്ളവും, സൂപ്പും , പഴങ്ങളും എല്ലാം നല്ലതാണ് .ഒരു ഭക്ഷണവും വര്‍ജ്യമല്ല. ഇറച്ചിയും മീനുമൊക്കെ കഴിക്കാം.പക്ഷെ മസാലയും എണ്ണയും എരിവുമൊക്കെ അധികമാകാതെ നോക്കണം . തണുത്ത ഭക്ഷണം കൊടുക്കരുത്. അതെ സമയം ചെറിയ അളവിൽ ഉപ്പ് നിർബന്ധമായും കൊടുക്കണം. ഉപ്പിട്ട ചെറു ചൂടുള്ള കഞ്ഞിയാണ് ഏറ്റവും നല്ലത്.
അസുഖം വന്നയാള്‍ പതിനാലാം ദിവസം കുളിച്ചു കഴിഞ്ഞാല്‍ വീട്ടിലെ അടുത്തയാള്‍ക്കു അസുഖം വരുമെന്ന ധാരണയാണ് പൊതുവെ ഉള്ളത്. ഇതിനു കാരണം, ചിക്കന്‍പോക്സിന്റെ ഇന്‍കുബേഷന്‍ പീരീഡ് 10-21 ദിവസം വരെയാണല്ലോ. ഒരാളുടെ ദേഹത്തു കുമിളകള്‍ പൊങ്ങുന്ന ദിവസത്തിനു ഏതാനും ദിവസം മുന്‍പും ശേഷവുമാണ് രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ഏറ്റവും സാധ്യത.
രോഗാണുക്കൾ മറ്റൊരാളിൽ എത്തിയാൽ ഏകദേശം 14 ദിവസം ആകുമ്പോള്‍ അയാളുടെ ശരീരത്തില്‍ കുമിളകള്‍ വരും. അത് മാത്രമാണ് ഈ 14 ദിവസത്തെ കണക്കിന് പിന്നില്‍, കുളിയുമായി യാതൊരു ബന്ധവും ഇല്ല.
ഒരിക്കൽ രോഗം വന്നാല്‍ പിന്നെ സാധാരണഗതിയിൽ വീണ്ടും ആ വ്യക്തിക്ക് രോഗം വരാറില്ല . എങ്കിലും രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍ ഏതെങ്കിലും ഒരു നാഡിയുടെ ഭാഗത്തു മാത്രമായി തൊലിപ്പുറത്തു ഹെര്‍പ്പസ് സോസ്റ്റര്‍ വരാറുണ്ട്.
ചിക്കൻപോക്സ് വരാതിരിക്കാൻ 100 ശതമാനം സംരക്ഷണം നൽകാൻ കുത്തിവെയ്പ്പിനു കഴിയും. കുട്ടികളിൽ 12-16 മാസത്തിനിടയില്‍ ആദ്യ കുത്തിവെപ്പും 46 വയസിനിടയില്‍ രണ്ടാം കുത്തിവെപ്പും എടുക്കാം. കുട്ടിക്കാലത്തു കുത്തിവെയ്പ്പ് എടുക്കാത്തവർക്ക് രണ്ടു കുത്തിവെപ്പുകള്‍ ഒരു മാസം ഇടവിട്ട് എടുക്കാം . രണ്ടു കുത്തിവെപ്പും എടുക്കുന്നവരില്‍ അസുഖം വരാനുള്ള സാധ്യത തീരെയില്ല. ചെറിയ ഒരു ശതമാനം പേരില്‍ രോഗം വന്നാല്‍ പോലും അതില്‍ ഗുരുതരാവസ്ഥയിലെത്താറില്ല.
ഗര്‍ഭിണികള്‍ /മൂന്നു മാസത്തിനുള്ളില്‍ ഗര്‍ഭം ധരിക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍. കാന്‍സര്‍ രോഗത്തിന് റേഡിയേഷന്‍/കീമോ ചികിത്സ എടുക്കുന്നവര്‍, എച് ഐ വി ബാധിതർ എന്നിവർ ഈ കുത്തിവെപ്പ് എടുക്കരുത്.
ചിലർക്ക് കുത്തിവെപ്പ് എടുത്ത ഭാഗത്ത് തടിപ്പും വേദനയും ഉണ്ടാകാറുണ്ട്. ചിലരില്‍ രണ്ടാമത്തെ ആഴ്ചയില്‍ ചെറിയ പനിയും ശരീരത്തില്‍ അവിടിവിടെയായി 10ല്‍ താഴെ കുരുക്കളും കാണാറുണ്ട്. ഇത് കാര്യമാക്കേണ്ടതില്ല. മരുന്ന് ദേഹത്ത് പ്രവർത്തിക്കുന്നതിന്റെ സൂചനയാണ് ഇത്.
https://www.facebook.com/Malayalivartha