തൊലിപ്പുറത്തെ ചുവന്ന തടിപ്പ്, കറുത്ത പാടുകൾ, ചിക്കൻ പോക്‌സിന് സമാനമായ പാടുകൾ എന്നിവ കൊവിഡിൻ്റെ ലക്ഷണം ആകാം
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടും കൊവിഡ് കേസുകൾ വർധിക്കുകയാണ്... ഇന്ത്യയിലടക്കം രോഗബാധിതരുടെ എണ്ണം വർധിക്കുമെന്നാണ് വിദഗ്‌ധർ വ്യക്തമാക്കുന്നത്. മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യതകൾ സംബന്ധിച്ചും നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്.
രോഗബാധയുടെ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരിൽ നിന്നുപോലും രോഗം പകരുന്നുണ്ട് എന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. കൊവിഡ് ബാധയുടെ ലക്ഷണങ്ങൾ സംബന്ധിച്ചുള്ള പഠന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ തൊലിപ്പുറത്തെ തടിപ്പും കൊവിഡിൻ്റെ ലക്ഷണം ആകാമെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്
ലണ്ടൻ കിങ്‌സ് കോളേജിലെ ശാസ്ത്രജ്ഞന്മാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മരിയോ ഫാൽച്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. കൊവിഡ് പോസിറ്റീവായ 8.8 ശതമാനം പേരിലും തൊലിപ്പുറത്തെ തടിപ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ എൻഎച്ച്എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്‌റ്റിൽ ഇത് കൂടി ഉൾപ്പെടുത്തണമെന്ന് ശാസ്ത്രജ്ഞർ സർക്കാരിനോടും അധികൃതരോടും ആവശ്യപ്പെട്ടു
ചുവന്ന തടിപ്പ്, കറുത്ത പാടുകൾ, ചിക്കൻ പോക്‌സിന് സമാനമായ പാടുകൾ എന്നിവ ശരീരത്തിൽ പ്രത്യക്ഷപ്പെടാമെന്ന് ഇറ്റലിയിലെ ഡെർമറ്റോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. ഇറ്റലിയിൽ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 20 ശതമാനം പേരിലും ഈ അവസ്ഥകൾ കണ്ടിരിന്നുവെന്ന് വിദഗ്‌ധർ വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തിൽ ക്ലീവ്‌ലാൻ്റ് ക്ലിനിക്ക് ലോകമെമ്പാടുമുള്ള കൊവിഡ് രോഗികളിൽ ത്വക്ക് തിണർപ്പ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്‌തിരുന്നു
കൊവിഡിൻ്റെ ലക്ഷണങ്ങൾ പലതാണ് .. പനി, തുടർച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കൊവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊലിപ്പുറത്തെ തടിപ്പ് കൊവിഡിൻ്റെ ലക്ഷമാണെന്ന വിശദീകരണങ്ങളും പഠനങ്ങളും പുറത്തുവന്നത്.
അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ലണ്ടൻ കിങ്‌സ് കോളേജിലെ ശാസ്ത്രജ്ഞന്മാരുടെ പഠനം ലോകാരോഗ്യ സംഘനടയുടെ ശ്രദ്ധയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയ ആയി മാറും . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.
ലോകത്താകെ കൊവിഡ്-19 ബാധിതരുടെ എണ്ണം 1.36 കോടി കവിഞ്ഞു. ഇന്ത്യയിലും കോവിഡ് കേസുകൾ ഇപ്പോഴും ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന പ്രദേശത്തോ അല്ലെങ്കിൽ ഈ പ്രദേശങ്ങളിൽ ഉള്ളവരുമായോ സമ്പർക്കം പുലർത്തുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്
https://www.facebook.com/Malayalivartha