ആകാശത്തെ പ്രണയിച്ച കുടുംബം
കുടുംബത്തിലെ അഞ്ചുപേരുംകൂടി 100 വര്‍ഷങ്ങളിലേറെ ചെലവഴിച്ചത് ആകാശത്താണ്. കൃത്യമായിപറഞ്ഞാല്‍ 8,76,000 മണിക്കൂറുകള്‍ കഥ തുടങ്ങുന്നത് മുത്തഛന്‍ ക്യാപ്റ്റന്‍ ജയ് ദേവ് ഭാസിനില്‍. 1954-ല്‍ കമാന്‍ഡര്‍ പദവിയില്‍ എത്തുന്ന രാജ്യത്തെ ആദ്യത്തെ ഏഴുപൈലറ്റുമാരില്‍ ഒരാള്‍. ജയ്‌ദേവിന്റെ ഭാവി മരുമകള്‍ നിവേദിത ജയ്ന്‍ അദ്ദേഹം ജോലി ചെയ്യുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചേരുമ്പോള്‍ രാജ്യത്തു പൈലറ്റ് പദവിയിലെത്തുന്ന ആദ്യത്തെ മൂന്നുവനിതകളില്‍ ഒരാളായിരുന്നു. നിവേദിതയും ഭര്‍ത്താവ് ക്യാപ്റ്റന്‍ രോഹിത് ഭാസിനും ഇന്ന് കമാന്‍ഡര്‍ പദവിയിലെത്തിയ രണ്ടുമക്കളുടെ മാതാപിതാക്കള്‍. രോഹന്റെയും നീഹാരികയുടെയും അച്ഛനമ്മമാര്‍. അങ്ങനെ ജയ് ദേവ് ഭാസിനില്‍ തുടങ്ങി രോഹനില്‍ എത്തിനില്‍ക്കുന്ന മൂന്നു തലമുറയുടെ കുടുംബകഥ ആകാശത്തെ പ്രണയിച്ചവരുടെ കഥയാണ്. വിമാനങ്ങളുടെ ചിറകുകളിലേറി സ്വപ്നത്തിലേക്കു കുതിച്ചവരുടെ അത്യപൂര്‍വ വിജയകഥ. ഓര്‍മവച്ചകാലം മുതലേ ഞാന്‍ പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു. ഏതാണ്ട് അഞ്ചോ ആറോ വയസ്സിലേ തീരുമാനിച്ചിരുന്നു എന്നെങ്കിലുമൊരിക്കല്‍ വിമാനം പറപ്പിക്കുമെന്ന്. 54 വയസ്സുള്ള നിവേദിത ജയ്ന്‍ ആവേശത്തോടെ ആകാശ സ്വപ്നങ്ങളെക്കുറിച്ചു പറയുന്നു. ജീവിതത്തിലെ അവിസ്മരണീയ ദിവസത്തെക്കുറിച്ചു പറയുമ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ അസാധാരണായി തിളങ്ങുന്നു. വാക്കുകളില്‍ ആവേശത്തിന്റെ കുതിപ്പ്. ഒരു സുഹൃത്തിന്റെ ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ് അച്ഛന്‍ നിമയനഉത്തരവുമായി എന്റെ അടുത്തേക്ക് വന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നു ലഭിച്ച അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍. ആ ദിവസം ഇന്നുമെന്റെ ഓര്‍മയില്‍ ഒരിക്കലും മറക്കാനാവാത്ത വിധത്തില്‍ മുദ്രിതമായിക്കിടക്കുന്നു.
1984 ജൂണ്‍ 29 ഗൃഹാതുരതയോടെ നിവേദിത ഓര്‍മിക്കുന്നു. 20-ാം വയസ്സിലാണു നിവേദിത ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചേരുന്നത്. അടുത്ത ഒരുദശകത്തിനുള്ളില്‍ രാജ്യത്തെ വനിതകള്‍ക്കു വഴികാട്ടിയാകുന്ന അനേകം നാഴികക്കല്ലുകള്‍ നിവേദിത പിന്നിട്ടു. 26-ാം വയസ്സില്‍ ഒരു വയസ്സുള്ള മകളുടെ അമ്മയായ നിവേദിത ബോയിങ് 737 ന്റെ അമരക്കാരിയായി. ജെറ്റ് വിമാനം പറപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും ചെറുപ്പക്കാരിയായ യുവതി. ഏഴുവര്‍ഷത്തിനുശേഷം എയര്‍ബസ് 300 ന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ലോകമെങ്ങുമുള്ള വനിതകളോട് അസാധ്യമായി ഒന്നുമില്ലെന്നു പറയുകയായിരുന്നു നിവേദിത. 1985-ല്‍ വനിതകള്‍ മാത്രം ഉള്‍പ്പെട്ട ടീം വിമാനം പറപ്പിച്ച് ചരിത്രമെഴുതിയപ്പോള്‍ സഹ പൈലറ്റ് ആയിരുന്നു നിവേദിത. ലോകത്തിനു മാതൃകയായതിനൊപ്പം തന്റെ മക്കളെയും ആകാശത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ നിവേദിത നേട്ടങ്ങളുടെയും വിജയകിരീടങ്ങളുടെയും വലിയൊരു ചരിത്രം തന്നെ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഇപ്പോള്‍ 26 വയസ്സുള്ള നീഹാരിക കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്കു വഴികാണിച്ച അമ്മയെക്കുറിച്ച് അഭിമാനത്തോടെ പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ അമ്മ ജോലിക്കുപോകാന്‍വേണ്ടി ഒരുങ്ങുന്നത് ഞാന്‍ കണ്ടുനില്‍ക്കുമായിരുന്നു. അമ്മയെപ്പോലെ വിശേഷപ്പെട്ട യൂണിഫോം അണിയുന്നത് അന്നേ സ്വപ്നം കണ്ടു. ആഗ്രഹിച്ചു. കഠിനമായി പ്രയത്‌നിച്ചു.
നാലുവര്‍ഷമായി ഇന്‍ഡിഗോ വിമാനക്കമ്പനി ജീവനക്കാരിയാണ് നീഹാരിക. എയര്‍ബസ് 320 പറപ്പിച്ച് കമാന്‍ഡര്‍ പദവിയില്‍ നീഹാരിക എത്തിയത് അടുത്തുകാലത്ത്. നീഹാരികയുടെയും രോഹന്റെയും കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ എപ്പോഴും അടുത്തുണ്ടാകില്ല. അവര്‍ യാത്രകളിലായിരിക്കും. വിമാനങ്ങളില്‍ കുതിക്കുകയായിരിക്കും. പക്ഷേ കുട്ടികള്‍ അതു വലിയ പ്രശ്‌നമായി കണ്ടിട്ടില്ല. അവര്‍ ജീവിതവുമായി വളരെവേഗം പൊരുത്തപ്പെട്ട് അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്നു. തിരക്കേറിയ ജോലിക്കൊപ്പം രണ്ടു കുട്ടികളെ വളര്‍ത്തുന്നത് എത്രമാത്രം ബുദ്ധിമുട്ടുള്ള പണിയാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ മാതാപിതാക്കള്‍ ആ ജോലി മികച്ചരീതിയില്‍ കൈകാര്യം ചെയ്തു മാതൃകയായി. നീഹാരിക പറയുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നതിനിടെ അമ്മയായ ആദ്യത്തെ പൈലറ്റ് ആണ് നിവേദിത. അവര്‍ ഒരു കുട്ടിക്കു ജന്‍മം കൊടുത്തതിനുശേഷമാണ് കമ്പനി പ്രസവാവധി ഉള്‍പ്പെടുത്തുന്നതുതന്നെ. തിരക്കേറിയ വര്‍ഷങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ജോലി രാജിവക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നു പറയുന്നു നിവേദിത. പ്രത്യേകിച്ചു കുട്ടികളുടെ കൗമാരകാലത്ത്. ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടിയ ദിവസങ്ങള്‍.എങ്ങനെയോ അക്കാലം അതിജീവിച്ചു. മക്കള്‍ മിടുക്കരായി വളര്‍ന്നു. അവരും ആകാശത്തെ പ്രണയിച്ചു. ഉയരങ്ങളെ സ്വപ്നം കണ്ടു. ആഗ്രഹിച്ച ജോലി തന്നെ നേടിയെടുത്തു. പൈലറ്റ് എന്നതല്ലാതെ മറ്റൊരു ജോലിയും തങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലെന്നു പറയുന്നു നീഹാരികയും രോഹനും. അവര്‍ ആകാശങ്ങളില്‍ സ്വപ്നക്കുടു കെട്ടി. ജീവിതവിജയത്തിന്റെ അവിസ്മരമീയ കഥകള്‍ മെനഞ്ഞു. അപൂര്‍വസുന്ദരമായ ഒരു കുടുംബകഥയിലെ കഥാപാത്രങ്ങളായി.
https://www.facebook.com/Malayalivartha