വിശുദ്ധ തീർത്ഥാടനത്തിന് വഴി കാട്ടിയായി പുത്തൻ മൊബൈൽ ആപ്ലിക്കേഷൻ
ഹജ്ജ് തീർഥാടകർക്കായി മാർഗ്ഗ നിർദ്ദേശം നൽകുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പുതിയ വേർഷൻ പുറത്തിറക്കി. ഹജ്ജ് കാര്യ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് താഹിര്‍ ബന്‍താന്‍ പുതിയ ആപ്ലിക്കേഷന്റെ പ്രകാശനം നിർവ്വഹിച്ചു.
അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി, ഉറുദു, ടര്‍ക്കിഷ്, മലായ് തുടങ്ങി ഏഴ് ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 'മനാസികാന' ആപ്ലിക്കേഷന്‍ സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും സഹായവും നൽകും. മക്ക, മദീന, ജിദ്ദ നഗരങ്ങളുടെ വിശദമായ ഭൂപടം കൃത്യമായ സഞ്ചാരത്തിന് തീര്‍ഥാടകരെ സഹായിക്കും.
മാപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഉപയോഗിക്കാന്‍ കഴിയും. പുണ്യ സ്ഥലങ്ങള്‍, ഹറം അതിര്‍ത്തി, മിന, അറഫ, മുസ്ദലിഫ എന്നിവയുടെ അതിര്‍ഥിയിലാണോ തീര്‍ഥാടകര്‍ ഉളളതെന്നത് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ആപ്ലിക്കേഷന്‍ വഴി അറിയാന്‍ കഴിയും.
പ്ലേ സ്റ്റോറില്‍ മനാസികാന എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഹജ്ജ് അനുഷ്ഠാനങ്ങള്‍, ബസുകളുടെ സമയക്രമം, ജംറകളിലെ കല്ലേറിന് ഓരോ രാജ്യങ്ങള്‍ക്കും നിശ്ചയിച്ചിട്ടുളള സമയം എന്നിവയും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഹജ്ജ് കാര്യ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്‍താന്‍, ഉപമന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മനാസികാന പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha