സൗദിയുടെ പുതിയ തീരുമാനം പ്രവാസികൾക്ക് ആശ്വാസമേകും; വാടക കരാറിൽ പേരുണ്ടെങ്കിൽ ഇനി ഒരുമിച്ചുള്ള താമസം നിയമവിരുദ്ധമാകില്ല
സൗദിയിലെ ഫ്ലാറ്റുകളുടെ വാടക കരാറില്‍ ഒരുമിച്ചു പേര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഫ്ലാറ്റുകൾ പങ്കിടാമെന്ന് അധികൃതർ. ഇതോടെ പ്രവാസികൾ ഒരുമിച്ചു താമസിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കില്ല. അതേസമയം വാടക കരാറില്‍ ഇവരുടെ പേരുകള്‍ കർശനമായി രേഖപ്പെടുത്തിയിരിക്കണമെന്ന് പാര്‍പ്പിട കാര്യ മന്ത്രാലയം അറിയിച്ചു.
പുതിയ നാഷണല്‍ അഡ്രസ് സംവിധാനത്തെ വാടക സേവന ഇലക്‌ട്രോണിക് സംവിധാനമായ ഇജാര്‍ നെറ്റുവര്‍ക്കുമായി ബന്ധിപ്പിക്കും. സൗദിയിലെ ലക്ഷകണക്കിന് പ്രവാസികളെ ആഹ്ലാദിപ്പിക്കുന്നതാണ് പുതിയ തീരുമാനം. അടുത്ത മാസം മുതല്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനും ഇജാറില്‍ രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
എന്നാല്‍, മിക്കയിടത്തും ഒരേ ഫ്ലാറ്റിൽ നിരവധി പേര്‍ ഒരുമിച്ച് താമസിക്കുകയാണ്. വര്‍ധിച്ച വൈദ്യുതി ബില്‍ കാരണം കുടുംബത്തെ നാട്ടിലയച്ച് ഫ്ലാറ്റ് ഷെയറിംഗ് സംവിധാനത്തിലേക്കു മാറുന്നവര്‍ നിരവധി. പുതിയ തീരുമാനം വിദേശ തൊഴിലാളികളെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, ഫ്ലാറ്റിൽ ഒരുമിച്ചു താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ കാരാറില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഉടമകളുടെ ഉത്തരവദിത്വമാണ്. കെട്ടിട തകരാറുകള്‍ പരിഹരിക്കാന്‍ കെട്ടിട ഉടമ വിസമ്മതിച്ചാല്‍ വാടകക്കാരന് നിയമ നടപടികള്‍ സ്വീകരിക്കാം. കെട്ടിട ഉടമകള്‍ക്കും താമസക്കാരനും അനുയോജ്യമായ രീതിയില്‍ വര്‍ഷത്തിലോ ആറു മാസം, മൂന്നു മാസം, മാസം തോറും എന്ന നിലയിലോ വാടക നല്‍കാം.
https://www.facebook.com/Malayalivartha