മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കി; പ്രവാസി പ്രതിഷേധം ശക്തമായതോടെ വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ

ഗൾഫ് രാജ്യങ്ങളിൽ നിന്നു നാട്ടിലേക്കു മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയ നടപടി എയർ ഇന്ത്യ പിൻവലിച്ചു. പ്രവാസലോകത്ത് ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു കമ്പനിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായത്. അതേസമയം മുൻപുണ്ടായിരുന്ന 50% നിരക്കിളവും കുറഞ്ഞ വേതനമുള്ളവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സൗകര്യവും പുനഃസ്ഥാപിക്കാനും എയർ ഇന്ത്യ അധികൃതർ തീരുമാനിച്ചു.
നിശ്ചിത നിരക്കിൽ നൽകിയിരുന്ന 50 ശതമാനം ഇളവ് പിൻവലിച്ചതോടെയായിരുന്നു നിരക്ക് ഇരട്ടിയായി വർധിച്ചിരുന്നത്. ഇതോടെ, ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിരക്ക് 30 (ഏകദേശം 570 രൂപ) ദിർഹമായി ഉയർന്നിരുന്നു. മൃതദേഹത്തിന്റെ തൂക്കത്തിന് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന രീതിക്കെതിരെ പ്രവാസലോകത്ത് കാലങ്ങളായി പ്രതിഷേധം തുടരുകയാണ്. ഇൗ രീതി ഒഴിവാക്കുമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് ഒരു അറിയിപ്പ് പോലുമില്ലാതെ നിരക്ക് ഇരട്ടിയാക്കിയത്.
എയർ ഇന്ത്യയുടെ പ്രവാസിദ്രോഹ നടപടികൾക്കെതിരെ സംഘടനകൾ ഒരുമിച്ചുള്ള സമരത്തിന് തയാറെടുക്കുന്നതിനിടെയാണ് നിരക്ക് ഇരട്ടിയാക്കിയ തീരുമാനം പിൻവലിച്ചത്. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ശനിയാഴ്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ദുബൈയിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























