നിയന്ത്രണം വിട്ട കാർ പാഞ്ഞത് 140 കിലോമീറ്റര്‍ വേഗതയില്‍; അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിഞ്ഞുമാറിയപ്പോൾ ഒടുവിൽ രക്ഷകരായെത്തിയത് ഷാർജ പോലീസ്
ഷാർജയിൽ നിയന്ത്രണം നഷ്ടമായ കാറുമായി നടുറോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയ്ക്ക് തുണയായത് ഷാർജ പോലീസ്. 140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാറുമായി റോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയെ പോലീസ് സംഘം അതി സാഹസികമായാണ് രക്ഷിച്ചത്.
മലൈഹ റോഡിലൂടെ ഷാര്‍ജ ഭാഗത്തേക്ക് പോവുകയായിരുന്ന യുവതിയുടെ വാഹനത്തിന് പെട്ടെന്ന് തകരാറ് സംഭവിക്കുകയും നിര്‍ത്താന്‍ സാധിക്കാത്തവിധത്തിലാവുകയുമായിരുന്നു. 140 കിലോമീറ്റര്‍ വേഗതയിൽ തന്നെ വാഹനം തുടർന്നതോടെ സ്വന്തം ജീവനും മറ്റുള്ള യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്ന വിധമായി യുവതിയുടെ യാത്ര.
പരിഭ്രാന്തയായ യുവതി ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നുവെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ലഫ്. മുഹമ്മദ് സയ്ഫ് അല്‍ സുവൈദിതി പറഞ്ഞു. രാവിലെ 9.30നാണ് യുവതിയുടെ ഫോണ്‍ കോള്‍ ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സും മറ്റു രക്ഷാ പ്രവര്‍ത്തകരെയും സ്ഥലത്തേക്ക് അയച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക പട്രോള്‍ സംഘം നിയന്ത്രണം നഷ്ടമായി ചീറിപ്പായുന്ന കാറിന് മുന്നില്‍ വരികയും യുവതി സഞ്ചരിക്കുന്ന വഴിയിലെ ട്രാഫിക് ക്ലിയര്‍ ചെയ്യുകയും ചെയ്തു. പട്രോള്‍ സംഘം ഫോണിലൂടെ യുവതിയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വാഹനം അപകടത്തിലാണെന്ന് മറ്റു യാത്രക്കാരെ അറിയിക്കുന്നതിനായി ഫ് ളാഷ് ലൈറ്റ് ഉപയോഗിക്കാനും പോലീസ് നിര്‍ദേശിച്ചു. സീറ്റ് ബെല്‍റ്റ് ഉറപ്പിക്കുകയും ഹാന്‍ഡ് ബ്രെയ്ക്ക് ഉപയോഗിച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കാനും പോലീസ് യുവതിയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം യുവതിക്കു കാര്‍ റോഡ് സൈഡില്‍ നിര്‍ത്താന്‍ സാധിച്ചു. പരിക്കൊന്നും പറ്റാതെ യുവതിയെ രക്ഷിക്കാനും കഴിഞ്ഞു. തന്റെ ജീവന്‍ രക്ഷിച്ച ഷാര്‍ജ പോലീസിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് യുവതി നന്ദി പറയുകയും ചെയ്തു.
വാഹനങ്ങള്‍ക്ക് ഇത്തരത്തിലുള്ള തകരാറുകള്‍ സംഭവിക്കുമ്പോൾ ഡ്രൈവര്‍മാര്‍ പരിഭ്രാന്തരാകരുതെന്ന് ലഫ്. മുഹമ്മദ് സയ്ഫ് അല്‍ സുവൈദിതി ഓര്‍മിപ്പിച്ചു. ശാന്തമായി ട്രാഫിക് കുറഞ്ഞ ലൈനിലൂടെ വാഹനം ഓടിക്കുക. ഗിയര്‍ പതുക്കെ താഴ്ത്തിയശേഷം ഹാന്‍ഡ് ബ്രെയ്ക്കും മറ്റും ഉപയോഗിച്ച് വാഹനം സുരക്ഷിത സ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ലഫ്. സുവൈദിതി പറഞ്ഞു.
https://www.facebook.com/Malayalivartha