ജനുവരി മുതൽ എല്ലാം കടുപ്പിക്കും; ഡിസംബർ അവസാനിച്ചുകഴിഞ്ഞാൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കുമെന്ന് യുഎഇ, ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴിൽ മന്ത്രാലയം ആശയവിനിമയം തുടങ്ങി
യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി ഒരു മാസമാണ് ബാക്കിയുള്ളത്. കൊറോണ വ്യാപനത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു മാസക്കൂടി പൊതുമാപ്പ് നീട്ടിനൽകിയത്. എന്നാൽ ഇത് അവസാനിച്ചുകഴിഞ്ഞാൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാകുമെന്നാണ് ലഭ്യമാകുന്ന വിവരം. നിയമാനുസൃതമല്ലാതെ രാജ്യത്തു തങ്ങുന്നവർക്കെതിരെ ജനുവരി ആദ്യം മുതൽ തന്നെ കടുത്ത നടപടികൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴിൽ മന്ത്രാലയം ആശയവിനിമയം തുടങ്ങിക്കഴിഞ്ഞു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു തവണ നീട്ടിയ പൊതുമാപ്പ് ഡിസംബർ അവസാനത്തോടെ തീരുന്നതാണ്. ഇനി പൊതുമാപ്പ് നീട്ടുമെന്ന പ്രതീക്ഷ ആർക്കും വേണ്ടതില്ലെന്ന കൃത്യമായ സൂചനയാണ് യു.എ.ഇ അധികൃതർ ഇതിലൂടെ നൽകുന്നത്. നിയമവിരുദ്ധമായി യു.എ.ഇയിൽ തങ്ങുന്നവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം തന്നെ ജനുവരിയിൽ ഊർജ്ജിതമാകും. ഇതു സംബന്ധിച്ച് വ്യാപക ബോധവൽക്കരണത്തിന് ദുബൈ എമിഗ്രേഷൻ വിഭാഗവും മറ്റും പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.
അതേസമയം അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ കുറഞ്ഞത് 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ ഫൈൻ ലഭിക്കുമെന്ന് അധികൃതർ താക്കീത് നൽകുകയുണ്ടായി. താമസ നിയമങ്ങൾ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാൽ തന്നെ എല്ലാ സുരക്ഷാ ഏജൻസികളും ചേർന്നാകും പരിശോധന നടത്തുന്നത്.
https://www.facebook.com/Malayalivartha