വർഷങ്ങൾക്ക് മുൻപേ പൂട്ടിപ്പോയ കമ്പനിയുടെ പേരിൽ സംഭവിച്ചത്; വ്യാജ ഓഫറിൽ കുരുങ്ങി രണ്ട് മലയാളി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടു, ദുബായിലെത്തിയതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്
പ്രവാസലോകത്ത് ജോലി ആഗ്രഹിക്കുന്നവർ പലപ്പോഴും പല ചതികളിലും പെട്ടുപോകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പോൾ റിപോർട്ട് ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപേ പൂട്ടിപ്പോയ കമ്പനിയുടെ പേരിലുള്ള വ്യാജ ഓഫറിൽ കുരുങ്ങി രണ്ട് മലയാളി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടതായി പരാതി. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബിലാൽ താജുദ്ദീൻ, അൻവർ ഷാ എന്നിവരാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്.
വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട യുവാക്കൾ ദുബായിലെത്തിയതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത് പോലും. യുവാക്കൾ ഇപ്പോൾ താമസസൗകര്യമോ ആഹാരമോ കിട്ടാതെ ബുദ്ധിമുട്ടുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. വ്യാജ വാഗ്ദാനം നൽകി തൃശ്ശൂർ ചാവക്കാടുള്ള സ്വകാര്യ ഏജൻസി മുഖേന തങ്ങളിൽനിന്ന് 90,000 രൂപ ഈടാക്കിയതെന്നാണ് യുവാക്കൾ പറയുന്നത്.
അതേസമയം സുരക്ഷാ ജീവനക്കാരന്റെ ജോലി നൽകാമെന്ന് പറഞ്ഞാണ് സന്ദർശക വിസയിൽ ഇരുവരേയും നാട്ടിൽനിന്നും കൊണ്ടുവന്നത് എന്നും ഇവർ പറയുകയുണ്ടായി. റഷീദ് എന്ന വ്യക്തി മുഖേനയാണ് ചാവക്കാടുള്ള ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ടത്. 1500 ദിർഹം ശമ്പളവും ഭക്ഷണം, താമസസൗകര്യം എന്നിവയും നൽകാമെന്നായിരുന്നു വാഗ്ദാനം നൽകിയത്.
അതോടൊപ്പം തന്നെ ദുബായ് വിമാനത്താവളത്തിലിറങ്ങിയ യുവാക്കളെ കമ്പനിയിൽനിന്നുള്ള ആരും കൂട്ടാൻ വരാതായപ്പോഴാണ് പറ്റിക്കപ്പെട്ടതായി മനസിലായതെന്ന് യുവാക്കൾ പറയുന്നു. ഒരു ടാക്‌സി ഡ്രൈവർ മുഖേന യുവാക്കൾ പിന്നീട് സത്വയിലെത്തി. തങ്ങൾ കൊടുത്ത പണം തിരിച്ചുകിട്ടിയാൽ മതിയെന്നാണ് ഇരുവരും ദുഖത്തോടെ പറയുന്നത്. കുടുംബത്തിലെ കഷ്ടപ്പാട് കാരണം ബാങ്ക് ലോൺ എടുത്താണ് ഏജൻസിക്ക് പണം കൊടുത്ത് കടൽകടന്നത്. ആരെങ്കിലും തങ്ങൾക്ക് തൊഴിൽ നൽകി സഹായിക്കുമെന്നും യുവാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഫോൺ: 055 5873962
https://www.facebook.com/Malayalivartha