അറ്റ്‌ലസ് എന്ന പേരിന് പിന്നിലെ കഥ; സിനിമയിലും തിളങ്ങിയ അറ്റലസ് രാമചന്ദ്രന്‍; ജനകോടികളുടെ വിശ്വസ്ത സ്ഥാപവും പിന്നെ കോട്ടും അപ്രപ്രതീക്ഷിതമായി വന്ന കേസും ജയില്‍വാസവും; കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞ ബിസിനസ് സാമ്രാജ്യം; മോചനശ്രമവുമായി കേരളവും കേന്ദ്രസര്‍ക്കാരും; അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതത്തിലൂടെ.......

നീണ്ട മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് അറ്റ്‌ലസ് ഗ്രൂപ്പ് സ്ഥാപകന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയത്. നിര്‍മാണ രംഗത്തിലൂടെയും പരസ്യത്തിലൂടെയും സിനിമയിലൂടെയും മലയാളികള്‍ളുടെ മനസ്സില്‍ ഇടം പിടിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ് ജയിലിലായത് വലിയ വാര്‍ത്തയായിരുന്നു. ബാങ്ക് ഓഫ് ബറോഡ അടക്കം ഇരുപത്തിരണ്ട് ബാങ്കുകളുമായി പൊതുധാരണയില്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ എം.എ രാമചന്ദ്രന്‍ ജയില്‍മോചിതനായത്. 2015 നവംബര്‍ 12ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലാകുന്നത്. വായ്പകള്‍ മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതോടെയായിരുന്നു രാമചന്ദ്രനെതിരെ കേസ് വന്നത്. മകള്‍ മഞ്ജുവിനും മരുമകന്‍ അരുണിനും രാമചന്ദ്രനൊപ്പം ശിക്ഷ ലഭിച്ച് ജയിലിലായി. മഞ്ജു പുറത്തിറങ്ങിയെങ്കിലും അരുണ്‍, രാമചന്ദ്രനൊപ്പം ജയിലിലായിരുന്നു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ദുബൈയില്‍ ഒറ്റമുറി ഫ്‌ലാറ്റില്‍ ഏകയായാണ് കഴിഞ്ഞിരുന്നത്. അറ്റ്‌ലസിന്റെ വിവിധ ജ്വല്ലറികള്‍, വിദേശത്തെ ആശുപത്രികള്‍, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ വിറ്റാണ് ഒത്തുതീര്‍പ്പിനുള്ള പണം കണ്ടെത്തിയത്. അറ്റ്‌ലസ് ജ്വല്ലറിക്ക് കേരളത്തിലും വിദേശത്തുമായി അന്‍പതോളം ശാഖകള്‍ ഉണ്ടായിരുന്നു. സ്വര്‍ണവ്യാപാരരംഗത്ത് അതുല്യമായ വിജയഗാഥ രചിച്ച് മുന്നേറുന്നതിനിടയിലാണ് ഇടിത്തിപോലെ ഈ വാര്‍ത്ത എത്തിയത്. അത് ആ കൂടുമ്പത്തിന് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു
30 വര്‍ഷം മുമ്പ് ബാങ്ക് ജോലി രാജിവെച്ച് സ്വര്‍ണവ്യാപാരരംഗത്തേക്ക് കടക്കുന്നതിനാണ് രാമചന്ദ്രന്‍ ഗള്‍ഫിലേക്ക് പോകുന്നത്. കുവൈത്തില്‍ ഒരു ജൂവലറി തുടങ്ങുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവിടുത്തെ വാണിജ്യമന്ത്രാലയ ഓഫീസിലെത്തി. മലയാളിത്തം തുളുമ്പുന്ന നിരവധി പേരുകളും മനസിലിട്ടാണ് രാമചന്ദ്രന്‍ അവിടെയെത്തിയത്. എന്നാല്‍ ആ പേരുകളൊന്നും അംഗീകരിക്കാന്‍ അവിടുത്തെ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. പാലസ്തീന്‍കാരനായ ഉദ്യോഗസ്ഥന്‍ നിശ്ചയിച്ചു അറ്റ്‌ലസ്, അതാണ് നിങ്ങളുടെ ജ്വല്ലറിയുടെ പേര്. അങ്ങനെ അറ്റ്‌ലസ് ജൂവലറി ഉടമ തൃശൂരുകാരനായ എം.എ രാമചന്ദ്രന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. വൈകാതെ അറ്റ്‌ലസ് രാമചന്ദ്രന്റെ വ്യാപാരശൃംഖല പടര്‍ന്ന് പന്തലിച്ചു. ഗള്‍ഫിലെ ബിസിനസ് കേരളത്തിലേക്കും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിലും കേരളത്തിലുമായി അമ്പതിലധികം സ്ഥാപനങ്ങള്‍. സ്വര്‍ണവ്യാപാരത്തിന് പുറമെ ഹെല്‍ത്ത് കെയര്‍, ആശുപത്രികള്‍ തുടങ്ങിയ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് കടന്നു.
വ്യാപാരരംഗത്ത് മാത്രമല്ല ചലച്ചിത്രമേഖലയിലും അറ്റ്‌ലസ് രാമചന്ദ്രന്‍ തിളങ്ങി. വൈശാലി എന്ന സൂപ്പര്‍ഹിറ്റ് സിനിമ നിര്‍മ്മിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. പിന്നീട് വാസ്തുഹാര, സുകൃതം, ധനം തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മിച്ചു. നടന്‍ എന്ന നിലയില്‍ അറബിക്കഥ, ആനന്ദഭൈരവ്, മലബാര്‍ വെഡ്ഡിങ്, ടു ഹരിഹര്‍ നഗര്‍ എന്നീ സിനിമകളിലും ശ്രദ്ധേയനായി. ചില സിനിമകള്‍ അദ്ദേഹം വിതരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ ചലച്ചിത്രസാംസ്‌ക്കാരികപ്രവര്‍ത്തകരുമായി അഭേദ്യമായ ബന്ധം രാമചന്ദ്രന്‍ കാത്തുസൂക്ഷിച്ചു.
അറ്റ്‌ലസ് ജൂവലറിയുടെ പരസ്യത്തിലൂടെയും രാമചന്ദ്രന്‍ മലയാളിക്ക് പ്രിയപ്പെട്ടവനായി. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകമാണ് ഏറെ ശ്രദ്ധേയമായത്. ഈ വാചകം സിനിമയിലുമെത്തി. മിമിക്രി കലാകാരന്‍മാരും രാമചന്ദ്രന്റെ ഈ പരസ്യവാചകം അനുകരിക്കാന്‍ തുടങ്ങി. അതുപോലെ തന്നെ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ കോട്ട്. പൊതുചടങ്ങുകളിലും മറ്റും കോട്ടിട്ട് മാത്രമാണ് രാമചന്ദ്രനെ കാണാനാകുക. വിഖ്യാതമായ ഈ കോട്ട് അദ്ദേഹത്തിലൂടെതന്നെ അറബിക്കഥ എന്ന സിനിമയിലും കഥാപാത്രമായി മാറി.
ഇതെല്ലാം വന്‍ വിജയമായി മുന്നോട്ടുപോകുന്നതിനിടയിലാണ് കേസും ജയില്‍വാസവുമൊക്കെയായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം ആന്റി ക്ലൈമാക്‌സിലേക്ക് പോകുന്നത്. വ്യാപാര ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്ന് കടമെടുത്ത 1000 കോടിയോളം രൂപ(55 കോടി ദിര്‍ഹം) തിരിച്ചടക്കാനാകാതെ വന്നതാണ് വിനയായത്. അഞ്ചുകോടിയുടെ ചെക്ക് മടങ്ങിയതാണ് ആദ്യ കേസ്. വൈകാതെ രാമചന്ദ്രന്‍ വായ്പ എടുത്ത പതിനഞ്ചോളം ബാങ്കുകള്‍ കേസുകൊടുത്തു. 2015 ഓഗസ്റ്റ് 23ന് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായി. 22 ബാങ്കുകളും ആറു വ്യക്തികളും വായ്പ തിരിച്ചടക്കാത്തതിന് രാമചന്ദ്രനെതിരെ പരാതി കൊടുത്തത്. രാമചന്ദ്രന്റെ വ്യാപാരത്തില്‍ പങ്കാളികളായിരുന്ന മകള്‍ മഞ്ജു, മരുമകന്‍ അരുണ്‍ എന്നിവരും അറസ്റ്റിലായി. കര്‍ക്കശമായ ജാമ്യവ്യവസ്ഥയില്‍ മഞ്ജു പിന്നീട് ജയില്‍മോചിതയായി.
2015 സെപ്റ്റംബര്‍ ഒന്നിന് ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് തള്ളി. ഗള്‍ഫ് രാജ്യങ്ങളിലെ സ്വത്തുക്കള്‍ വിറ്റഴിച്ച് 877 കോടി തിരിച്ചടച്ച് കടബാധ്യത തീര്‍ക്കാമെന്ന് അറിയിച്ചെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. വിചാരണയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 28ന് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. വായ്പാതിരിച്ചടവും പലിശയും വാടകക്കുടിശികയുമെല്ലാം ചേര്‍ന്ന് 600 ദശലക്ഷം ദിര്‍ഹത്തിലേറെ കടക്കാരനായി അറ്റ്‌ലസ് രാമചന്ദ്രന്‍ മാറി.
കേസ് നടത്താനും മറ്റുമായി വന്‍തുക ആവശ്യമായി വന്നപ്പോള്‍ യുഎഇയിലെ 19 ജൂവലറികളും മറ്റ് രാജ്യങ്ങളിലെ ജൂവലറികളും ആശുപത്രികളും ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളും തകരാന്‍ തുടങ്ങി. ശമ്പളവും ആനുകൂല്യവും ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്‍ താമസിച്ചിരുന്ന ഒറ്റമുറി ഫ്‌ലാറ്റിന് മുന്നില്‍ സമരം തുടങ്ങി. രാമചന്ദ്രനൊപ്പം നിഴലായി ഉണ്ടായിരുന്ന ഭാര്യയ്ക്ക് ബിസിനസ് പരിചയം തീരെ ഇല്ലായിരുന്നു. എന്നാല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പ്രതിസന്ധിയെ അവര്‍ നേരിട്ടു. ഭര്‍ത്താവും മകളും മരുമകനും ജയിലിലായപ്പോള്‍ അവര്‍ ഒറ്റയ്ക്ക് രംഗത്തിറങ്ങി. ഗള്‍ഫിലുണ്ടായിരുന്ന സ്വത്തുക്കളും സ്വര്‍ണാഭരങ്ങളും വിറ്റഴിച്ച് സമരം ചെയ്ത ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കി. കേസ് നടത്താനും മറ്റും അവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് മകള്‍ പുറത്തിറങ്ങിയത് ഇന്ദുവിന് ആശ്വാസമായി.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരുമൊക്കെ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ഇടപെട്ടു. ഇതിനിടയില്‍ ചില ബാങ്കുകളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വിജയംകണ്ടു. കേരളകേന്ദ്രസര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകള്‍ തുടര്‍ന്നെങ്കിലും രാമചന്ദ്രന്റെ മോചനം നീണ്ടുപോയി. വിദേശകാര്യമന്ത്രി സുഷമ സ്വരാജും, ഒ രാജഗോപാല്‍ എംഎല്‍എയും രാമചന്ദ്രനെ മോചിപ്പിക്കാന്‍ ബാങ്കുകളുമായും സ്വകാര്യവ്യക്തികളുമായി ചര്‍ച്ചകള്‍ നടത്തി. ചിലര്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ജൂവലറികളിലേക്ക് സ്വര്‍ണം വാങ്ങാന്‍ വായ്പയെടുത്ത വ്യക്തി മാത്രമാണ് ഒത്തുതീര്‍പ്പിന് തയ്യാറാകാതെ നിന്നത്. ഇതുകാരണമാണ് ജയില്‍മോചനം അനന്തമായി നീണ്ടത്. ഇപ്പോള്‍ അക്കാര്യത്തില്‍ക്കൂടി തീരുമാനമായതോടെയാണ് അറ്റ്‌ലസ് രാചമന്ദ്രന്റെ മോചനം സാധ്യമായത്.
https://www.facebook.com/Malayalivartha



























