വാക്കേറ്റത്തിന് പിന്നാലെ ഭർത്താവ് ഏഴു വയസ്സുള്ള മകനെയും ഭാര്യയെയും വെടിവച്ച് കൊന്നു; എട്ടു വയസ്സുകാരി മകൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ; പ്രതി ആത്മഹത്യ ചെയ്തു
വീടിനുള്ളിൽ വച്ച് നടന്ന വാക്കേറ്റത്തിന് പിന്നാലെ ഭർത്താവ് ഭാര്യയെയും ഏഴു വയസ്സുള്ള മകനെയും വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. എട്ടു വയസുള്ള മകളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമേരിക്കയിലുണ്ടായ ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ യു എസ് കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക സ്‌റ്റേറ്റ്‌മെന്റില്‍ പറയുകയായിരുന്നു.
2001 മുതല്‍ മിയാമി കോസ്റ്റ് ഗാര്‍ഡ് ബേസില്‍ ഉണ്ടായിരുന്ന ജോണ്‍ പ്രിസ്‌നര്‍ (44) ആണ് ഭാര്യ ഗ്രൊച്ചല്‍ പ്രിസ്‌നനും (39), മകനും മകള്‍ക്കും നേരെ വെടിയുതിര്‍ത്തത്. ഭാര്യയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മകളെ ഗുരുതരാവസ്ഥയില്‍ മിയാമി ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിസ്‌നര്‍ പിന്നീട് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 16 ഞായര്‍ രാവിലെയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.
ജോണും ഗ്രൊച്ചനും വളരെ സന്തോഷകരമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും വെടിവയ്പിനു പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അറിയില്ലെന്നും, സമീപവാസികള്‍ പറയുന്നു. വെടിവയ്പ് നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മാതാവിനോട് ഓടി രക്ഷപ്പെടാന്‍ ഗ്രൊച്ചല്‍ പറഞ്ഞു. പൊലീസ് വീട്ടിലെത്തുമ്പോൾ ഭാര്യയും മകനും മരിച്ചിരുന്നുവെന്നും മകള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കോസ്റ്റ് ഗാര്‍ഡ് വക്താവ് റയാന്‍ കെല്ലി പറഞ്ഞു. സംഭവത്തെക്കുറിച്ചു കോസ്റ്റ് ഗാര്‍ഡും, മിയാമി ഡേഡ് കൗണ്ടി പൊലീസും അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha