15 പേർ 'എലിമാള'ത്തിൽ അകപ്പെട്ടതിനു പിന്നാലെ മേഘാലയിലെ കൽക്കരി ഖനിയിൽ വീണ്ടും അപകടം; പാറക്കല്ല് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
മേഘാലയിലെ കൽക്കരി ഖനിയിൽ വീണ്ടും അപകടം. മോക്നോറിലെ അനധികൃത ഖനിയിലാണ് അപകടമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. കൽക്കരി കുഴിച്ചെടുക്കുമ്പോൾ വലിയ പാറക്കല്ല് ഇടിഞ്ഞു വീഴുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ജെയിന്‍തിയ കുന്നുകളിലെ അനധികൃത ഖനിയില്‍ 15 പേർ അകപ്പെട്ടതിനു പിന്നലെയാണ് വീണ്ടും ഖനി അപകടം ഉണ്ടാകുന്നത്. ജെയിന്‍തിയ കുന്നുകളിലെ രക്ഷാ ദൗത്യം 25 ദിവസം പിന്നിട്ടും അപകടത്തില്‍പെട്ട ആരെയും കണ്ടെത്താനായിട്ടില്ല. എലിമാളമെന്നാണ് ഈ ഖനികൾ അറിയപ്പെടുന്നത്.
വെള്ളം വറ്റിക്കാൻ 13 ശക്തിയേറിയ പമ്പുകൾ എത്തിച്ചെങ്കിലും അതിൽ 3 എണ്ണം മാത്രമേ പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടൂള്ളു. ഇതേസമയം, 355 അടി താഴ്ചയുള്ള ഖനിയുടെ രൂപരേഖ ലഭ്യമല്ലാത്തതാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കഴിയാത്തതിനു കാരണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തൊഴിലാളികളെ രക്ഷിക്കാൻ സത്വര നടപടികൾ സ്വീകരിക്കാത്തതിൽ കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കരസേനയുടെ സഹായം തേടാത്തത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞു. ഇതുവരെ കൈക്കൊണ്ട നടപടികളുടെ റിപ്പോർട്ട് ഈ മാസം 7 ന് ഹാജരാക്കണമെന്നു ജസ്റ്റിസുമാരായ എ.കെ.സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
https://www.facebook.com/Malayalivartha