ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു, ബഹിരാകാശ മാലിന്യം സൃഷ്ടിച്ചെന്ന് ഇന്ത്യയ്‌ക്കെതിരെ നാസ തലവന്റെ രൂക്ഷ വിമര്‍ശനം

ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം, പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തത് ഭയാനകമായ സാഹചര്യമൊരുക്കിയിരിക്കയാണെന്ന് നാസ. ഇന്ത്യ നടത്തിയ പരീക്ഷണത്തിനു നാലു ദിവസങ്ങള്‍ക്കുശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തു നാസ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഇന്ത്യ ഉപഗ്രഹം തകര്‍ത്തപ്പോള്‍ ചിതറിത്തെറിച്ച 400 കഷ്ണങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറയുന്നു.
നൂറുകണക്കിനു ചെറു കഷ്ണങ്ങളായി തെറിച്ച ഉപഗ്രഹ ഭാഗങ്ങള്‍ പൂര്‍ണമായി കണ്ടെടുക്കാന്‍ സാധിക്കില്ല. 10 സെന്റിമീറ്ററോ അതിലധികമോ വലുപ്പമുള്ള 60 കഷ്ണങ്ങള്‍ മാത്രമാണു ഇതുവരെ കണ്ടെത്താന്‍ സാധിച്ചത്. അതിനെക്കാള്‍ ചെറിയ കഷ്ണങ്ങള്‍ ഒരു തരത്തിലും കണ്ടെടുക്കാന്‍ സാധിക്കില്ല. ബഹിരാകാശത്തു ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ട്- ബ്രൈഡന്‍സ്‌റ്റൈന്‍ പറയുന്നു.
ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്ത കൃത്രിമോപഗ്രഹം, ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുളളതാണ്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം, കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണ് വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിന് ഇത്തരം പ്രവൃത്തികള്‍ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണ് നിലവില്‍ ഉളളതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്.
ബഹിരാകാശത്ത് അധികം വലുപ്പമുളള 23,000 ഓളം വസ്തുക്കള്‍ ഒഴുകി നടക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മിഷന്‍ ശക്തിയുടെ ഭാഗമായി ഇന്ത്യ നടത്തിയ ഉപഗ്രഹവേധ പരീക്ഷണം, ബഹിരാകാശ മാലിന്യം സൃഷ്ടിച്ചെന്ന യുഎസ് വിമര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് ശാസ്ത്രലോകത്തുനിന്നു വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ബഹിരാകാശത്തെ അലങ്കോലമാക്കരുതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്റെ വിമര്‍ശനം. ബഹിരാകാശത്തെ കിടമല്‍സരത്തിന്റെ ലക്ഷണമായി ഇന്ത്യന്‍ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണം. ഒരുപാടുകാലം നില്‍ക്കാതെ മാലിന്യം കത്തിത്തീരുമെന്നും ഷാനഹാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഭ്രമണപഥത്തിലുള്ള മറ്റു ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതിനാല്‍ ബഹിരാകാശ മാലിന്യം അപകടകരമാണ്. എന്നാല്‍ 'ശക്തി ദൗത്യം' പരീക്ഷിച്ചത് അധികം ഉയരത്തിലല്ലാത്തതിനാല്‍ പ്രശ്‌നം കുറവാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
ഈ മേഖലയില്‍ അധികം ഉപഗ്രഹങ്ങള്‍ ഇല്ല. 2007-ല്‍ ചൈന നടത്തിയ ഉപഗ്രഹവേധം മൂവായിരത്തിലധികം മാലിന്യത്തുണ്ടുകളാണു സൃഷ്ടിച്ചതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായിരുന്നു അത്. അന്നു ചൈന നടത്തിയ എസാറ്റ് മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ന്ന ഫെങ് യുന്‍-1സി ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ 2013-ല്‍ ഒരു റഷ്യന്‍ ഉപഗ്രഹത്തിന്റെ തകര്‍ച്ചയ്ക്കിടയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
'മിഷന്‍ ശക്തി' എന്നു പേരിട്ട ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം 3 മിനിറ്റില്‍ ലക്ഷ്യം കണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. ശത്രുരാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങള്‍ നശിപ്പിക്കാമെന്നതാണ് ഉപഗ്രഹവേധ മിസൈലിന്റെ മെച്ചം. എ-സാറ്റ് മിസൈല്‍ സാങ്കേതികവിദ്യ 2012-ല്‍ ആര്‍ജിച്ചിരുന്നെങ്കിലും യഥാര്‍ഥ ഉപഗ്രഹത്തെ തകര്‍ത്തുള്ള പരീക്ഷണം ആദ്യമാണ്.
https://www.facebook.com/Malayalivartha

























