വീണ്ടും വാഗ്ദാനവുമായി ട്രംപ്; ഇന്ത്യ നിരസിച്ചിട്ടും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യ നിരസിച്ചിട്ടും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാൽ കാശ്മീർ വിഷയത്തിൽ സഹായിക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച പറഞ്ഞു. തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ ഞാന്‍ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ അയവ് വരുത്തേണ്ട ആവശ്യകത യുഎസ് പ്രസിഡന്റ് ബോധ്യപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട ഉഭയകക്ഷി തര്‍ക്കം മാത്രമാണ് കശ്മീരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം സഹായത്തിന് യുഎസ് പ്രസിഡന്റ് തയ്യാറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അമേരിക്കയ്ക്ക് ദീര്‍ഘകാല താത്പര്യമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു.
ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞമാസവും സമാന പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. എന്നാല്‍ ഇതിന് വിരുദ്ധമായി മധ്യസ്ഥത വഹിക്കാമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിന് വിശദീകരണവുമായിട്ടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.
ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ട്രംപുമായി മോദി കൂടിക്കാഴ്ച നടത്താനിടയുള്ള സാഹചര്യത്തില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്.
കാശ്മീർ വിഷയത്തിൽ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നുമാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന.റഫാൽ വിമാനങ്ങൾ സമയബന്ധിതമായി കൈമാറുമെന്നും പ്രസ്താവനയിൽ ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.
ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു. ഡിജിറ്റൽ മേഖലയിലെ സഹകരണം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജി-7 ഉച്ചകോടിക്ക് മുന്നോടിയായി വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി പാരീസിലെത്തിയത്. പാരീസിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഷാന്റ്ലി എന്ന സ്ഥലത്തുവച്ചാണ് മക്രോണുമായി കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha