കലിപ്പ് മാറാതെ അമേരിക്ക; മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍; സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക
സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക. എണ്ണപ്പാടങ്ങള്‍ക്കു നേരെ യുദ്ധസമാനമായ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. സൗദിയിലെ വ്യോമ, മിസൈല്‍ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍ എന്നിവ എത്തിക്കുമെന്നാണു റിപ്പോര്‍ട്ട്.
അത്യധുനിക അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് അതിശക്തമായ ആക്രമണമാണ് പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ച് ഹൂതി വിമതര്‍ നടത്തിയത്. കോടികള്‍ മുടക്കി സൗദിയില്‍ സ്ഥാപിച്ചിരുന്ന പ്രതിരോധ സംവിധാനങ്ങള്‍ അമേരിക്കക്ക് പാളിപ്പോയി. പ്രതിരോധ സംവിധാനങ്ങളിലെ പാളിച്ച അമേരിക്കയ്ക്കു വലിയ തിരിച്ചടി തന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൈനികരെ എത്തിക്കുന്നതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. സൗദിയുടെ ആവശ്യപ്രകാരം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നുവെന്നു പെന്റഗണ്‍ വിശദീകരിച്ചു.
കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ സൗദിയിലും യുഎഇയിലും എത്തിക്കുമെന്നും പെന്റഗണ്‍ പറഞ്ഞു. മേഖലയില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ സജ്ജമാക്കാനും അമേരിക്ക ആലോചിക്കുന്നുണ്ട്.
സൗദിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാനിലെ 15 ഇടങ്ങളില്‍ ആക്രമണം നടത്തുകയാണ് തനിക്ക് ഏറ്റവും എളുപ്പമായ കാര്യമെന്നും എന്നാല്‍ അതു ചെയ്യുന്നില്ലെന്നും ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ സൈന്യത്തെ എത്തിക്കാനുള്ള നീക്കം ഇറാനെ പ്രകോപിപ്പിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
അത്യാധുനിക സാങ്കേതിക മേന്മയുള്ള പ്രതിരോധ സംവിധാനങ്ങളായിരുന്നു യെമനിലെ ഹൂതികളെ പ്രതിരോധിക്കാന്‍ സൗദിക്ക് യുഎസ് നല്‍കിയിരുന്നത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ യുഎസ് സംവിധാനം പാളിയത് സൗദിക്ക് ഏറെ നഷ്ടമുണ്ടാക്കുകയും ചെയ്തു.
സൗദിയിലെ അബ്‌ഖൈഖ് എണ്ണ പ്ലാന്റിനും ഖുറൈസ് എണ്ണപ്പാടത്തിനും നേരെ 14നു നടന്ന ആക്രമണം രാജ്യാന്തര യുദ്ധവിപണിയില്‍ യുഎസിന്റെ 'മാര്‍ക്കറ്റ്' ഇടിച്ചിരിക്കുകയാണ്. 1970കളില്‍ റഷ്യ തയാറാക്കിയ ഡിസൈനുകള്‍ പ്രകാരമുള്ള ക്രൂയിസ് മിസൈലുകളായിരുന്നു സൗദിക്കു നേരെ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങൾ ആക്രമിക്കപ്പെടാൻ തുടങ്ങിയതോടെ ഗൾഫ് മേഖലയിൽ ഒമാൻ ഉൾക്കടലും ഹോർമുസ് കടലിടുക്കും കേന്ദ്രീകരിച്ച് യു.എസിന്റെ നേതൃത്വത്തിൽ പുതിയ നാവികസഖ്യവും നിലവിൽ വന്നിരുന്നു. കൂട്ടായ്മയിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ഇംഗ്ലണ്ട്, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ കൂട്ടായ്മ രൂപവത്‌കരിച്ചതെന്നും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹൊദൈദ ആക്രമിച്ചതെന്നും സഖ്യസേന വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha