ഇന്ത്യോനേഷ്യ കാർഷിക ഭൂമിയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയാതെ നിന്ന് കത്തുകയാണ്..ജക്കാര്‍ത്തയുടെ വടക്ക് പടിഞ്ഞാറന്‍ ദ്വീപായ സുമാത്രയിലെ പാലെംബാംഗ്, ജംമ്പി, റെയെു എന്നീ പ്രവിശ്യകളില്‍ തീയാളിപ്പടരുന്നത് മനുഷ്യന്‍റെ അമിതാര്‍ത്തിയുടെ ഫലം
ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്ന ആമസോൺ മഴക്കാടുകൾ കത്തിയമർന്നപ്പോൾ ലോകം നിസഹായതോടെ നോക്കിനിന്നതാണ് ..ആ തീ അണഞ്ഞതിനോടൊപ്പം ഇപ്പോൾ ഇന്ത്യോനേഷ്യയില്‍ തീ ആളിപ്പടരുകയാണ് ..കഴിഞ്ഞ അരനൂറ്റാണ്ടായി 20 % ആമസോൺ കാടുകളാണ് ഇല്ലാതായത്....ഇപ്പോൾ ഇതാ ഇന്ത്യോനേഷ്യ കാർഷിക ഭൂമിയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയാതെ നിന്ന് കത്തുകയാണ്
യുഎന്നിന്‍റെ പാരിസ്ഥിതിക സമ്മേളനത്തിനെത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും പതിനാറുകാരിയുമായി ഗ്രേറ്റാ തുന്‍ബര്‍ഗ്, ലോകനേതാക്കളോടായി യുഎന്നില്‍ നടത്തിയ പ്രസംഗം ഇതിനകം ലോകം ഏറ്റെടുത്തുകഴിഞ്ഞതാണ് .. ഇല്ലാത്ത ഭാവിക്കായി എന്തിന് ഞാന്‍ പഠിക്കണമെന്നാണ് ആ കൗമാരക്കാരി ചോദിച്ചത്. മനുഷ്യന്‍റെ ഇടപെടലിലൂടെ ലോകം നാശത്തിന്‍റെ വക്കിലാണ്. അപ്പോഴും നല്ലൊരു ഭാവിക്കായി നിങ്ങളെന്നോട് പഠിക്കാനാവശ്യപ്പെടുന്നു. എന്തിനാണിത് ? ഗ്രേറ്റാ ലോക നേതാക്കളോടായി ചോദിച്ചത് ഇതായിരുന്നു.. ഗ്രേറ്റയുടെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലോകമൊട്ടുക്കും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പരിസ്ഥിതി സംരക്ഷണമെന്നാവശ്യവുമായി സമരത്തിനിറങ്ങുകയും ചെയ്തിരുന്നു.
.
എന്നാൽ പതിവുപോലെ ഇത്തരം സമരവും ആവേശവുമെല്ലാം തണുത്തുറഞ്ഞു . ഇപ്പോഴും മനുഷ്യന്റെ അത്യാർത്തിമൂലം ഭൂമിയുടെ പലകോണുകളില്‍ തീയാളുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസേർച്ചിന്റെ വെളിപ്പെടുത്തലനുസരിച്ച് 73000 തീപിടുത്തങ്ങളാണ് ജനുവരി മുതൽ ആഗസ്റ്റ് വരെ രേഖപ്പെടുത്തിയിട്ടുള്ളത്...
സെപ്തംബര്‍ ആദ്യ ദിവസങ്ങളിലാണ് ഇന്ത്യോനേഷ്യയില്‍ തീ പിടിത്തത്തെ കുറിച്ചുള്ള ആദ്യ വാര്‍ത്തകര്‍ പുറത്ത് വരുന്നത്. ..കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത നിന്ന് കത്തിയത് ജനവിരുദ്ധമായ നയങ്ങളുടെ മേലായിരുന്നുവെങ്കില്‍ ജക്കാര്‍ത്തയുടെ വടക്ക് പടിഞ്ഞാറന്‍ ദ്വീപായ സുമാത്രയിലെ പാലെംബാംഗ്, ജംമ്പി, റെയെു എന്നീ പ്രവിശ്യകളില്‍ തീയാളിപ്പടര്‍ന്നത് മനുഷ്യന്‍റെ അമിതാര്‍ത്തിയുടെ ഫലമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു
ഇന്തോനേഷ്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ പതിവുപോലെ തങ്ങളുടെ കൃഷിയുടെ അഭിവൃദ്ധിക്കായാണ് പാടത്ത് തീയിട്ടത്ത്. എന്നാല്‍ കാറ്റും ചൂടേറിയ കാലാവസ്ഥയിലും തീ ആളി പടർന്നു ..കര്‍ഷകര്‍ കാര്‍ഷികാവശ്യത്തിനായി തീയിട്ടപ്പോള്‍ അതിന്‍റെ മറവില്‍ മള്‍ട്ടി നാഷണല്‍ കാര്‍ഷിക കോര്‍പ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ കൃഷിഭൂമി വ്യാപിപ്പിക്കാനും വനഭൂമിയില്‍ നിന്ന് തടിമോഷ്ടിക്കാനുമായി കാടിനും തീയിട്ടതാണ് കാട്ടുതീ നിയന്ത്രണാതീതമാകാൻ കാരണം എന്ന് പറയുന്നു
പല ആവശ്യങ്ങള്‍ക്കായി പലരും തീയിട്ടപ്പോള്‍, ചൂടേറിയ കാലാവസ്ഥയില്‍ ശക്തമായ കാറ്റും കൂടിയായപ്പോള്‍ ഇന്തോനേഷ്യയിലെ കാടും ഗ്രാമങ്ങളും ഒരുപോലെ നിന്ന് കത്തി. ഇന്തോനേഷ്യയിലെ സുമാത്ര, ബോർണിയോ ദ്വീപുകളിൽ കാർഷിക തോട്ടങ്ങൾ വൃത്തിയാക്കാനുള്ള അനധികൃത തീയിടലുകൾ തീ ആളിപ്പടരാൻ കാരണമായി എന്നാണു ഔദ്യോഗിക അറിയിപ്പ്.
ഗ്രാമങ്ങളില്‍ നിന്ന് കാട്ടുതീ ഉയര്‍ത്തിവിട്ട പുക ശിശിരകാലത്തിന്‍റെ തുടക്കത്തില്‍ തന്നെ നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇത് മനുഷ്യനടക്കമുള്ള മറ്റ് ജീവജാലങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്വാസകോശ തടസം, ആസ്തമാ പോലുള്ള രോഗങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ക്കും ഈ പുകപടലം കാരണമാകും
ഇതുവരെയായി പത്ത് മില്യണ്‍ കുട്ടികൾ ഈ പുകമഞ്ഞ് മൂലമുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുവെന്ന് ആരോഗ്യസംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്ത്യോനേഷ്യയിലെ തന്നെ ജാംബി പ്രവിശ്യയില്‍ ആഴ്ചകളായി ആകാശത്തിന് നീല നിറമല്ല. പകരം ചുവപ്പ് നിറമാണ് കാണാന്‍ കഴിയുന്നത്. ഇത് ലോകാവസാനമെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രതിഭാസമെന്നാണ് പലരും സമൂഹമാധ്യമങ്ങിളില്‍ എഴുതിയിരിക്കുന്നത്.
അന്തരീക്ഷം ഇങ്ങനെ ചുവക്കാന്‍ കാരണം റെയ്‍ലി വികിരണം എന്ന പ്രതിഭാസമെന്നാണ് കാലാവസ്ഥാ ശാസ്ത്രഞ്ജരുടെ നരീക്ഷണം.അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലെ താരതമ്യേന വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ഇത്തരത്തില്‍ നിറം മാറ്റം ഉണ്ടാകുന്നത്
ആഗോളതാപനത്തിന്‍റെ തോത് കൂടുന്നതിനെ കുറിച്ചും അതിന്‍റെ നിയന്ത്രണത്തിനാവശ്യമായ സത്വര നടപടികളെക്കുറിച്ചു ആരായുന്നതിനായും ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം നടത്തുന്നതിനിടെയാണ് മനുഷ്യ നിര്‍മ്മിതമായ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
ലോകമൊന്നടക്കം ആവശ്യപ്പെട്ട ശേഷമായിരുന്നു ബ്രസീലിയന്‍ ഭരണകൂടം ആമസോണിലെ തീയണയ്ക്കാനായി തയ്യാറായത്. കഴിഞ്ഞ മാസം ആമസോണ്‍ വനാന്തരങ്ങളില്‍ മനുഷ്യനിര്‍മ്മിത കാട്ടു തീ ഉയര്‍ത്തിവിട്ട പുകപടലങ്ങളില്‍ നിന്ന് ഇതുവരെയായും ബ്രസീലിയന്‍ നഗരങ്ങള്‍ പൂര്‍ണമായി രക്ഷപ്പെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഇന്തോന്യേഷ്യയിലെ തീപിടിത്തം ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്നും അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാക്കുമെന്നും വിദഗ്ദര്‍ പറയുന്നു..കാർഷിക ഭൂമിയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന തീ ശമിപ്പിക്കാന്‍ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരെയും വാട്ടർ ബോംബിംഗ് വിമാനങ്ങളെയും ആണ് വിന്യസിച്ചിരിക്കുന്നത്
കാട്ടുതീയുടെ എണ്ണം കുത്തനെ ഉയർന്നതായി സമീപകാലത്തെ ഉപഗ്രഹ വിവരങ്ങൾ വ്യക്തമാക്കുമ്പോഴും ഇന്തോനേഷ്യന്‍ പരിസ്ഥിതി മന്ത്രാലയം പറയുന്നത് തങ്ങളുടെ പരിസ്ഥിതി നിയമം കാര്യക്ഷമമാണെന്നാണ്. രാജ്യത്ത് ഈ വര്‍ഷം ഇതുവരെയായി 2000ത്തോളം അനധികൃത കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. ഇനിയെങ്കിലും ഇത്തരം പ്രവൃത്തികളിൽ നിന്ന് മനുഷ്യൻ പിന്മാറിയില്ലെങ്കിൽ ഗ്രേറ്റാ തുന്‍ബര്‍ഗ് സൂചിപ്പിച്ചതുപോലെ ഇല്ലാത്ത ഭാവിക്കു വേണ്ടിയുള്ള പോരാട്ടങ്ങളാണ് നാം നടത്തുന്നത് എന്ന് പറയേണ്ടിവരും
https://www.facebook.com/Malayalivartha