റഷ്യന്‍ ചരിത്രകാരന്‍ സ്വന്തം വിദ്യാര്‍ഥിനിയും കാമുകിയുമായ 24-കാരിയെ വെട്ടിനുറുക്കി
റഷ്യന്‍ ചരിത്രകാരനും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേറ്റ് സര്‍വകലാശാലയില്‍ ചരിത്ര അധ്യാപകനുമായ ഒലെഗ് സോകോലോവ് തന്റെ കാമുകിയായ അനസ്താഷ്യ യെഷ്‌ചെങ്കോവിനെ (24) കൊലപ്പെടുത്തി. 2003-ല്‍ ഫ്രാന്‍സിലെ പ്രശസ്തമായ ലെജന്‍ ദെ ഹോണര്‍ പുരസ്‌കാരമുള്‍പ്പെടെ ലഭിച്ചിട്ടുള്ള അധ്യാപകന്റെ കുറ്റസമ്മതം കേട്ടു ഞെട്ടിയിരിക്കുകയാണ് റഷ്യ.
ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകക്കുറ്റം സമ്മതിച്ചതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സോകോലോവിന്റെ അഭിഭാഷകന്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു.
യുവതിയുടെ ശരീര ഭാഗങ്ങളുള്ള ബാഗുമായി റഷ്യയിലെ മോയ്ക നദിയില്‍നിന്നാണ് ഒലെഗ് സോകോലോവിനെ പിടികൂടിയത്. മധ്യ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള മോയ്ക നദിയില്‍ വീണപ്പോഴാണ് ഇയാളെ പിടികൂടിയത്. നദിയിലേക്കു വീണപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ ശരീരം മറവു ചെയ്തതിനു ശേഷം സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പീറ്റര്‍ ആന്‍ഡ് പോള്‍ കോട്ടയില്‍ചെന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ഒലെഗ് സോകോലോവിന്റ പദ്ധതി.
ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനേപ്പോലെ വേഷം ധരിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ആലോചിച്ചിരുന്നതെന്നും സോകോലോവ് അന്വേഷണ സംഘത്തോടു പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുള്‍പ്പെടെ പഠിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേറ്റ് സര്‍വകലാശാലയില്‍ ചരിത്ര അധ്യാപകനാണ് സോകോലോവ്.
കാമുകിയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അവരെ വെടിവച്ചുകൊന്നശേഷം തല, കൈകള്‍, കാലുകള്‍ എന്നിവ വെട്ടിമാറ്റി. പ്രായമായ ഇയാള്‍ക്ക് മാനസിക സമ്മര്‍ദമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. അനസ്താഷ്യ യെഷ്‌ചെങ്കോയുടെ വെട്ടിമുറിക്കപ്പെട്ട ശരീരഭാഗങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. അധ്യാപകന്റെ വീട്ടില്‍നിന്ന് രക്തക്കറ പുരണ്ട ഈര്‍ച്ചവാളും പൊലീസിനു ലഭിച്ചു.
നിരവധി പുസ്തകങ്ങള്‍ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരുമിച്ച് രചിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ജീവിതത്തെക്കുറിച്ചും സോകോലോവ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നെപ്പോളിയന്റെ കാലത്തെ പരാമര്‍ശിക്കുന്ന ചരിത്ര സിനിമകളുടെ നിര്‍മാണത്തിലും ഇയാള്‍ പങ്കാളിയായിരുന്നു. ഫ്രഞ്ച് ചരിത്രവും സോകോലോവും അനസ്താഷ്യയും ഒരുമിച്ചു പഠിച്ചിട്ടുണ്ട്. നെപ്പോളിയന്റേതിനു സമാനമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പ്രതി ഇഷ്ടപ്പെട്ടിരുന്നു. നെപ്പോളിയന്റെ ജീവിതം പകര്‍ത്തുന്നതിനും മികച്ച അധ്യാപകനായ സോകോലോവ് ശ്രമിച്ചിരുന്നതായാണ് ഇയാളുടെ വിദ്യാര്‍ഥികള്‍ പറയുന്നത്.
നേരത്തേയും ഇയാളുടെ പെരുമാറ്റത്തില്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നു. 2008-ല്‍ ഒരു വിദ്യാര്‍ഥിനിയെ ഇയാള്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സര്‍വകലാശാല അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 800-ല്‍ അധികം പേര്‍ ഒപ്പിട്ട പരാതി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. സോകോലോവിന് നല്‍കിയ പുരസ്‌കാരം കേസിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
റഷ്യന്‍ സാംസ്‌കാരിക മന്ത്രി വ്‌ലാദിമിര്‍ മെഡിന്‍സ്‌കി തലവനായുള്ള റഷ്യന്‍ മിലിറ്ററി ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയിലെ മുതിര്‍ന്ന അംഗം കൂടിയാണ് സോകോലോവ്. വിവാദത്തില്‍ പ്രതികരിക്കാന്‍ സംഘടന ഇതുവരെ തയാറായിട്ടില്ല. ലിയോണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സിലെ (ഐഎസ്എസ്ഇപി) വിദഗ്ധ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു. കമ്മിറ്റിയില്‍ നിന്ന് സോകോലോവിനെ പുറത്താക്കിയതായി ഐഎസ്എസ്ഇപി നേരത്തേ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha