ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒന്‍പത് വയസുകാരി വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസ്സമാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍ എന്നിവരുടെ വ്യക്തമാക്കി.
തൃശൂര്‍ സ്വദേശിയായ പി.ഡി.ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. കുറ്റക്കാരായവര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 24ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണു പരുക്കേറ്റ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നല്‍കിയ ചികിത്സയെ തുടര്‍ന്നാണ് അണുബാധയുണ്ടാകുന്നതും പിന്നീട് കൈ മുറിച്ചു മാറ്റേണ്ടി വന്നതും.
കുട്ടികളെ ഉള്‍പ്പെടെ പരുക്കുകള്‍ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍' (എസ്ഒപി) ഉണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ എസ്ഒപി നടപ്പില്‍ വരുത്തണമെന്നും ഇത് നിലവില്‍ ഇല്ലെങ്കില്‍ എത്രയും വേഗം രൂപം കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ 2 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഡോ. സര്‍ഫറാസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിക്കുകയും സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കുകയും ചെയ്തു. കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും സമിതി റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യ വിഭാഗം ഡയറക്ടര്‍ കണ്‍വീനറായ ഒരു ഉന്നതതല സമിതി ഇക്കാര്യം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വിനോദിനിയുടെ ചികിത്സാ ചെലവിനായി അടിയന്തരാശ്വാസം എന്ന നിലയില്‍ 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദിനിയുടെ കൈയില്‍ രണ്ട് ഒടിവുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. എന്നാല്‍ കൈയിലുണ്ടായ മുറിവ് ഡോക്ടര്‍മാര്‍ അവഗണിച്ചെന്ന് മാതാപിതാക്കളായ വിനോദും പ്രസീദയും പിന്നീട് ആരോപിച്ചിരുന്നു. വിനോദിനിയുടെ കൈയില്‍ നീര്‍ക്കെട്ടുണ്ടായി. അണുബാധ വ്യാപിച്ചതോടെ കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അണുബാധ മാറ്റാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു.
അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചെലവില്‍ കുട്ടിക്ക് കൊച്ചിയില്‍ വച്ച് കൃത്രിമ കൈ പിടിപ്പിച്ചിരുന്നു. ഇതുമായി വിനോദിനി ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇതിനിടെയാണ്, വിദ്യാഭ്യാസ ചെലവ് അടക്കം സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ണായക ഉത്തരവ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha























