ചൈനയെ പിടികൂടി അജ്ഞാത വൈറസ് ഏഷ്യൻ രാജ്യങ്ങൾക്കും ഭീഷണി; ലോകത്തെ കാത്തിരിക്കുന്നതെന്ത്; ഭീതിയോടെ ലോകജനത
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി വീണ്ടും വൈറസ് ഭീഷണി. നിപ്പ പരത്തിയ ഭീതിയൊഴിഞ്ഞു തൊട്ടു പിന്നാലെയാണ് ഇപ്പോൾ ലോകത്തെ വിറപ്പിച്ച് അജ്ഞാത വൈറസിന്റെ കടന്നു വരവ്. കേരളത്തിൽ മാത്രം 17 പേരുടെ ജീവനാണ് നിപ്പ കവർന്നെടുത്തത്. അജ്ഞാത വൈറസിന്റെ റിപ്പോർട്ടുകൾ ചൈനയിൽ നിന്നുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചൈനക്ക് പുറമെ ഏഷ്യൻ രാജ്യങ്ങൾക്കും ഈ അജ്ഞാത വൈറസ് ഭീഷണിയാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ചൈനയിലെ അജ്ഞാത വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പെടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 201 പേരിലാണ്. 1700-ലധികം പേര്‍ക്ക് ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എം.ആര്‍.സി. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ഈ കണക്ക് ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ അജ്ഞാത വൈറസ് മരണത്തിനു കാരണമാകുമെന്നതാണ് ഇപ്പോൾ നൽകുന്ന ഏറ്റവും അപകടകരമായ സൂചന. കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ നിഗമനം. ഇത്തരം വൈറസ് ബാധ മരണത്തിനു വരെ കാരണമാകുന്നു എന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദേശമാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.
2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഹൂബൈ പ്രവിശ്യയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ന്യൂമോണിയയ്ക്ക് സമാനമായിരുന്നു ലക്ഷണങ്ങൾ . ദിവസങ്ങള്‍ക്കുളളില്‍ 200ലേറെ പേരിലേക്ക് രോഗം പകരുകയായിരുന്നു. പിന്നീട് ഈ വർഷം ജനുവരി പകുതിയോടെ ചൈനയ്ക്ക് പുറമേ തായ്‌ലന്‍ഡിലും ജപ്പാനിലും സൗത്ത് കൊറിയയിലും യാത്രക്കാരായെത്തിയ മൂന്ന് പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ചൈനയില്‍ നിന്നെത്തിയവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വൈറസ് ബാധയുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണ് രോഗവ്യാപനത്തിന് പ്രധാന കാരണം. വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീച്ചറും ഉള്‍പ്പെടുന്നു. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായ പ്രീതി മഹേശ്വരി (45) ആണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരി. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങൾ രോഗവ്യാപനത്തിന്റെ സാധ്യതപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്നുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍, അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൈനീസ് അധികൃതരും ശാസ്ത്രജ്ഞന്മാരും ആശങ്ക പങ്കുവെക്കുന്നു.
https://www.facebook.com/Malayalivartha