ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് പതിച്ചു; അപകട സൈറൺ മുഴങ്ങി; പതിച്ചത് അതീവ സുരക്ഷാ മേഖലയിൽ ; ആളപായമില്ലെന്നു റിപ്പോർട്ട്; പതിച്ചത് മൂന്നു റോക്കറ്റുകൾ ; പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് അഞ്ചു പേർ
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ യുഎസ് എംബസി പ്രവർത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിനു സമീപം മൂന്നു റോക്കറ്റുകൾ പതിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആളപായം സംബന്ധിച്ച് റിപ്പോർട്ടുകളിൽ പരാമർശമില്ല.
റോക്കറ്റുകൾ പതിച്ചതിനു പിന്നാലെ പ്രദേശത്ത് ആക്രമണത്തിനെതിരായ മുന്നറിയിപ്പ് വ്യക്തമാക്കി സൈറനുകൾ മുഴങ്ങി. ഗ്രീൻ സോണിലേക്ക് ഇത്തരത്തിൽ നടക്കുന്ന ആക്രമണങ്ങളിൽ ഇറാൻ അനുകൂലമായി ഇറാഖിൽ പ്രവർത്തിക്കുന്ന അർധസൈനിക വിഭാഗങ്ങളെയാണ് യുഎസ് പഴി പറയാറുള്ളത്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാറുമില്ല
ഇറാൻ സൈനിക കമാൻഡറായ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ യുഎസ് വധിച്ചതിനു ശേഷം ഇറാഖിൽ സംഘർഷങ്ങൾ വർധിച്ചിരുന്നു. ഇറാഖ് സർക്കാരിന്റെ പരിഷ്കരണനടപടികൾ വൈകുന്നതിനെതിരെ തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു..
മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഇറാൻ അനുകൂല മിലീഷ്യ വിഭാഗങ്ങളും കഴിഞ്ഞ ദിവസം തെഹ്റാനിൽ യോഗം ചേർന്നിരുന്നു. ഇറാഖ് ഉൾപ്പെടെ ഗൾഫ് മേഖലയിൽ യു.എസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കാൻ ഏകോപിത നീക്കം നടത്താനാണ് തീരുമാനമെന്ന് ഇറാഖ് കേന്ദ്രമായുള്ള ഹിസ്ബുല്ല വക്താവ് വെളിപ്പെടുത്തുകയും ചെയ്തു. ഖാസിം സുലൈമാനിയുടെ വധത്തിനു പകരമായി ജനുവരി എട്ടിന് ഇറാഖിലെ രണ്ട് യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 11 യു.എസ് സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha