പ്രവാസികൾ കാത്തിരുന്ന പദ്ധതിക്ക് തീരുമാനമായി; ഇനി ശമ്പളം കൂടും; ദുബായില്‍ പുതിയ ശമ്പള നയത്തിന് അംഗീകാരം; ശമ്പള വർധനക്കൊപ്പം ജോലി സമയത്തെ ഇളവുകൾ, പാര്‍ട്ട്ടൈം ജോലിയ്ക്കുള്ള സൗകര്യം തുടങ്ങിയവയും ഉടൻ പ്രാബല്യത്തിൽ
പ്രവാസലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ പുതിയ ശമ്പള നയം ഉടൻ പ്രാബല്യത്തിൽ. പ്രവാസികൾക്ക് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ് പുതിയ തീരുമാനങ്ങൾ.
പുതിയ ശമ്പള പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശരാശരി പത്ത് ശതമാനം വരെ ശമ്പളവര്‍ദ്ധനവ് ലഭിക്കും. പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് ഒന്‍പത് മുതല്‍ 16 ശതമാനം വരെ ശമ്പളം വര്‍ദ്ധിക്കും. ഇതോടൊപ്പം ജോലി സമയത്തിലെ ഇളവുകള്‍, ടെലി വര്‍ക്ക്, പാര്‍ട്ട്ടൈം ജോലിയ്ക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി മാനവവിഭവശേഷി സമഗ്രമായി ഉപയോഗപ്പെടുത്തുന്നതില്‍ ദുബായിയെ മാതൃകയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള, ഇന്‍ക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് പുതിയ ശമ്പളഘടനയ്ക്ക് രൂപം നല്‍കിയതെന്ന് കിരീടാവകാശി പറഞ്ഞു. വിവിധ രംഗങ്ങളില്‍ മികച്ച പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ യുഎഇക്ക് സാധിക്കുന്നത് മനുഷ്യവിഭവശേഷിയിലുള്ള വിശ്വാസം കൊണ്ടാണ്. സര്‍ക്കാറിന്റെ മാനവവിഭവശേഷി വികസിപ്പിക്കാനും ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നല്‍കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ജോലി സമയത്തിലെ ഇളവുകള്‍, ടെലി വര്‍ക്ക്, പാര്‍ട്ട്ടൈം ജോലിയ്ക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിലുണ്ട്. പുതിയതായി ബിരുദം നേടുന്ന സ്വദേശിക്കുള്ള മിനിമം ശമ്പളവും നിജപ്പെടുത്തിയിട്ടുണ്ട്. റിസ്ക് അലവന്‍സ്, എയര്‍ ടിക്കറ്റ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
സ്ഥാനക്കയറ്റത്തിനുള്ള തുറന്ന അവസരങ്ങള്‍, സുതാര്യത, ബജറ്റ് വിനിയോഗ നിയന്ത്രണം, തൊഴിലാളികളില്‍ മത്സരക്ഷമതയും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആവശ്യമായ ആസൂത്രണവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയും പുതിയ നയത്തിന്റെ ഭാഗമാണ്. കരിയര്‍ ഗ്രേഡ് പ്ലേസ്മെന്റ് കമ്മിറ്റിയെന്ന പേരില്‍ പുതിയൊരു സമിതിക്കും കിരീടാവകാശി രൂപം നല്‍കിയിട്ടുണ്ട്. വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി ശമ്പള പരിഷ്കരണത്തിന്റെ വിശദാംശങ്ങള്‍ നിര്‍ണയിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും.
ലോകത്തെ ഏറ്റവും വലിയ ഇന്നൊവേഷന്‍ ഡിസ്ട്രിക്റ്റ് ഒരുക്കാന്‍ ദുബായ്. സംരംഭകര്‍ക്കായി 272 മില്യണ്‍ ഡോളറിന്റെ സപ്പോര്‍ട്ട് നല്‍കുമെന്നും ദുബായ് ഭരണാധികാരി വെളിപ്പെടുത്തി. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്സ് ടവര്‍, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നിവയെ കണക്ട് ചെയ്യുന്നത് കൂടിയാണ് ദുബായ് ഫ്യൂച്ചര്‍ ഡിസ്ട്രിക്റ്റ്. 2025നകം ദുബായ് ഫോറിന്‍ ട്രേഡ് വിപുലീകരിക്കാന്‍ 2 ട്രില്യണ്‍ ദിനാര്‍ നിക്ഷേപം ലക്ഷ്യമിടുന്നുവെന്നും ദുബായ് ഭരണാധികാരി കൂട്ടിച്ചേർത്തു . 10 പദ്ധതികളാണ് ദുബായ് ഫ്യൂച്ചര്‍ എക്കണോമി ഫണ്ട് കണ്ടെത്താനായി നടപ്പാക്കുന്നത്.
യു.എ.ഇ.യുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയിലൂന്നിയുള്ള പുതിയ സംരംഭങ്ങൾക്കും തുടക്കമായി കഴിഞ്ഞു . യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സംരംഭങ്ങൾക്ക് തുടക്കമിട്ടു. നാഷണൽ പ്രോഗ്രാം ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പുതിയ പദ്ധതികളുടെ പ്രഖ്യാപനം.
ഭാവിയിൽ നിർമിതബുദ്ധി സാങ്കേതികവിദ്യയിലൂടെ നേടാവുന്ന അവസരങ്ങൾ, വെല്ലുവിളികൾ, വിവിധമേഖലകളിൽ പുതിയ സാങ്കേതിക വിദ്യയുടെ പങ്ക് എന്നിവയും പരിപാടിയിൽ ചർച്ചയായിരുന്നു. പൊതുസ്വകാര്യ മേഖലയിലെ മുന്നൂറ്റിയമ്പതിലധികം വിദഗ്ധർ പരിപാടിയിൽപങ്കെടുത്തു.
ഭാവി സർക്കാരുകളുടെ പ്രവർത്തന പദ്ധതികളിലെ ഒരു പ്രധാനഘടകമാണ് നിർമിതബുദ്ധി സാങ്കേതികവിദ്യയെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു . ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും ജനങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്നതിന് ഈ സാങ്കേതികവിദ്യ അടിസ്ഥാനമായിത്തീരും. ആഗോളവിപണികളുടെയും പുതിയ സാമ്പത്തിക മേഖലകളുടെയും വളർച്ചയ്ക്ക് ഉത്തേജകമാണിത്. ഭാവി രൂപപ്പെടുത്തുന്നതിൽ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിൽ ആഗോളതലത്തിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. അടുത്ത 50 വർഷത്തേക്കുള്ള വികസന പദ്ധതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നിർമിതബുദ്ധി. കൂടാതെ എല്ലാമേഖലകളിലും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും ഇതിലൂടെ സാധിക്കും.
https://www.facebook.com/Malayalivartha