ഇനി ആര്‍ച്ച ഒറ്റയ്ക്ക്; ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അവസാനിച്ചത് ദുരന്തത്തിൽ; മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ച രക്ഷപ്പെട്ടു
ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അവസാനിച്ചത് ദുരന്തത്തിൽ. അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണു മരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. അതേസമയം, മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ച രക്ഷപ്പെട്ടു. മറ്റൊരു മുറിയിലാണ് ആർച്ച കിടന്നിരുന്നതെന്നാണ് വിവരം.
ദുബായിൽ എൻജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34) തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ ടി.ബി. രഞ്ജിത് കുമാര്‍ (39) ഭാര്യ ഇന്ദു രഞ്ജിത് (34) ഇവരുടെ മക്കളായ ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചതെന്നാണ് വിവരം. വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു ഇവരുടെ യാത്ര. നാലു മുറികള്‍ ബുക് ചെയ്തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരു മുറിയിലായിരുന്നു. എല്ലാ വാതിലുകളും ജനലുകളും ഉള്ളില്‍ നിന്ന് കുറ്റിയിട്ടിരുന്നതായും ഹോട്ടല്‍ മാനേജര്‍ പറയുന്നു.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് മലയാളി സംഘം ഈ റിസോർട്ടിൽ എത്തി മുറിയെടുത്തത്. കടുത്ത തണുപ്പു കാരണം മൂന്നു മുറികളിൽ ഹീറ്റർ ഓൺ ചെയ്താണ് ഇവർ വിശ്രമിച്ചത്. രാവിലെയായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ ഡുപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് യാത്രികരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്താ എജൻസികൾ സ്ഥിരീകരിച്ചു. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha