ട്യൂണീസിയയില്‍ ഭീകരര്‍ അഴിഞ്ഞാടി,17 വിദേശ വിനോദസഞ്ചാരികടക്കം 21 പേര്‍ കൊല്ലപ്പെട്ടു

രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബാര്‍ഡോ മ്യൂസിയം ആക്രമിച്ചു വിനോദസഞ്ചാരികളെ ബന്ദികളാക്കിയ രണ്ടു ഭീകരരെ പൊലീസ് വെടിവച്ചുകൊന്നു. ബന്ദികളെ മോചിപ്പിച്ചു. 17 വിദേശ വിനോദസഞ്ചാരികളും ട്യൂണീസിയ സ്വദേശിയായ സ്ത്രീയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മൂന്നു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണു ഭീകരരെ വധിച്ചത്. ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, പോളണ്ട് സ്വദേശികളാണു മരിച്ച വിദേശ വിനോദസഞ്ചാരികള്‍.
രണ്ടോ മൂന്നോ ഭീകരര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നു ട്യൂണീസിയ പ്രധാനമന്ത്രി ഹബീബ് എസീദ് അറിയിച്ചു. പാര്‍ലമെന്റ് വളപ്പിലുള്ള ബാര്‍ഡോ മ്യൂസിയത്തില്‍ ആക്രമണം നടക്കുമ്പോള്‍ നൂറോളം വിനോദസഞ്ചാരികള്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നു. സൈനികവേഷത്തിലാണു ഭീകരര്‍ എത്തിയത്.
കഴിഞ്ഞ ദിവസം ഇസ്‌ലാമിക തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. അതിനു പ്രതികാരമായാണു മ്യൂസിയം ആക്രമിച്ചതെന്നു പൊലീസ് സംശയിക്കുന്നു. ട്യൂണീസിയക്കാരനായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നേതാവ് അഹമ്മദ് അല്‍ റൗസി ദിവസങ്ങള്‍ക്കു മുന്‍പു ലിബിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവും മ്യൂസിയം ആക്രമണവും തമ്മില്‍ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മ്യൂസിയം ആക്രമണത്തെ ഐഎസ് ട്വിറ്ററിലൂടെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ട്യൂണീസിയയില്‍ ആക്രമണമുണ്ടാകുമെന്ന് ഐഎസ് കഴിഞ്ഞ ഡിസംബറില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഭീകരരെന്നു സംശയിക്കുന്ന മുപ്പതിലേറെപ്പേരെ ട്യൂണീസിയ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. സിറിയയില്‍ ഐഎസുമായി ചേര്‍ന്ന് ആക്രമണം നടത്തി തിരിച്ചുവന്നവരും അതിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















